ജനപ്രിയ പോസ്റ്റുകള്‍‌

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

  ദൂരെയായി കേൾക്കാം  നിൻറെ കളകളാരവം
സ്വച്ഛമായി  ഒഴുകും  പച്ചപരവതാനിയിൽ
 മിഴിയ്ക്കു കുളിരായി  നിൻറെ  ശുഭ്രാംബരം
ദൂരെ കാണായി  ഇങ്ങു  ഇലപള്ളി ആറ പോലെ 

2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

'ജിഫർ '

'ജിഫർ '
----------


അവനെ  ആദ്യമായി  കണ്ടത്  എന്നാണെന്ന്   അവൾക്കു ഓർമയില്ല . അവൻറെ  കലുറകളുടെ യും  അവളുടെ    പാവാടയുടെയും  നിറം    ഒരേ  നീല നിറം ആയപ്പോഴാണ്  ആദ്യമായി ശ്രദ്ധിച്ചത് .

  കൊളേജിലേയ്ക്കുള്ള  യാത്രയ്ക്കിടയിൽ   ബസ്‌  ആലമുക്കിൽ  നിർത്തിയപ്പോൾ  എതിരെയുള്ള  പീടികയിലെ   പയ്യനെ വെറുതെ നോക്കി  . സ്കൂൾ  യുണിഫോം  അവനും  കളഞ്ഞിട്ടില്ല . അവൾ  തൻറെ   നീല പാവടയിലെയ്ക്ക്  സങ്കടത്തോടെ നോക്കി . സ്കൂൾ  യുണിഫോം ആയ   വെള്ള ബ്ലൗസ് ധരിക്കുന്നതിൽ   വെറുപ്പില്ലെങ്കിലും  ഈ  നീല  നിറത്തിലുള്ള  പാവാട ഇടാൻ വിഷമം ആണ് .  ഈ പ്രായത്തിലുള്ള ആണ്‍കുട്ടികൾ  ഇത്തരത്തിലുള്ള നീല കാലുറകൾ  ധരിക്കാൻ  ഇഷ്ടപ്പെടാറില്ല . സ്കൂൾ  കുട്ടികളെ അല്ലാതെ  മറ്റാരെയും ഇങ്ങനെ ഒരു നീല കാലുറകളിൽ  കണ്ടിട്ടില്ല .പക്ഷെ അവനും ഇട്ടിരിക്കുന്നത് നീല കാലുറകൾ .


കോളേജ്  കഴിഞ്ഞു   വരുമ്പോൾ  ബസ്‌ ആലമുക്കിൽ  എത്തിയപ്പോൾ  ആ പീടികയിലേയ്ക്കു  അവൾ  അറിയാതെ നോക്കി പോയി. അവനെ കണ്ടില്ല . പിന്നീടു  എപ്പോഴും  ശ്രദ്ധിക്കാൻ തുടങ്ങി . അവൻ   നീല കാലുറകൾ ഇടുന്ന ദിവസം അവൾക്കു ഭാഗ്യ  ദിവസങ്ങളായി  തോന്നി . രാവിലെ മാത്രമേ കാണാറുള്ളു  . വൈകിട്ടിവൻ  എവിടെ പോകുന്നു ?


  കോളേജ് വിട്ടു  ഉച്ചയ്ക്ക്  വരേണ്ടി  വന്നു .  ആ സമയം  ബസില്ല . സമാന്തര  സർവിസിനെ  ആശ്രയിച്ചു . ആ ജീപ്പിൽ അവൻ ആയിരുന്നു ക്ലീനെർ.  അന്നും ആ നീല കാലുറകൾ.    നീല  പാവാടയിൽ അവൾ സന്തോഷത്തോടെ നോക്കി .  ഒരു പുതിയ പാവാട കിട്ടിയിരുന്നെങ്കിൽ  ഈ  നീല പാവാട കളയുവാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്  എന്ന്  .. ഇന്ന് അങ്ങനെ   അല്ല.  ഈ നീല പാവാട ഒരിക്കലും കീറി പോകരുതേ എന്ന് പ്രാർഥിച്ചു .


സ്ത്രീകളോട് അവൻ എങ്ങനെയാ പെരുമാറുന്നത് ?  അവനെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു . ബഹളമില്ലാത്ത സഹസികനെ പോലെ തോന്നി . അവന്റെ കറുപ്പ് നിറം അവളെ ആകർഷിച്ചു  കൊണ്ടിരുന്നു .അവനാകട്ടെ  ഒരിക്കൽ പോലും അവളെ  നോക്കിയില്ല .


അന്ന് മുഴുവനും അവനെ കുറിച്ച് ഓർത്തു .  രാവിലെ അവൻറെ  പീടികയിലേയ്ക്കു  നോക്കും  അവൻ അവിടെ കാണും   തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്നു  പുറത്തേയ്ക്ക് നോക്കിയിരിക്കും . പാഞ്ഞു പോകുന്ന ഏതെങ്കിലും സമാന്തര സെർവിസിൽ  അവൻ കാണുമായിരിക്കും .



സ്റ്റഡി ലീവ്  ആയി.


ഹാൾ ടിക്കറ്റ്‌  വാങ്ങാൻ വേണ്ടി  അന്ന് പോയി.

പാലൈ കോണം  വളവിൽ പോലീസ്  കല്ലുകൾ വച്ച്  അതിർത്തി  തിരിച്ചിരിക്കുന്നു . കട്ടപിടിച്ച രക്തം അവർക്ക്  മണൽ കൊണ്ട് മറയ്ക്കാൻ  കഴിഞ്ഞില്ല .


"ഇവിടെ  ആണ് ഇന്നലെ  അപകടം  നടന്നത് "

 ബസിലിരുന്നു  ആരോ പറഞ്ഞു .



ബസ്‌  ആലമുക്ക്  എത്തി പീടിക  അടച്ചിട്ടിരിക്കുന്നു . പീടികയോട്‌ ചേർന്നുള്ള  അവൻറെ വീട്ടിൽ ഷാമിയാന  പന്തൽ .


'നിനക്ക് അവനെ കാണേണം എന്നില്ലേ?....' വീടിനു മുൻപിലെ  കറുത്ത തുണി കഷണം അവളോട്‌ ഉറക്കെ  വിളിച്ചു  ചോദിച്ചു.

ഹാൾ ടിക്കറ്റ്‌ വാങ്ങിയത് യാന്ത്രികമായിട്ടായിരുന്നു . തിരച്ചു വന്നപ്പോൾ അവൻറെ കല്യാണ  പന്തൽ ആർ ത്തി യോടെ നോക്കി . വീട്ടിൽ ചെന്ന് കയറിയതും തലേ ദിവസത്തെ  പത്രം അരിച്ചു പെറുക്കി .


ചരമ  പേജുകൾക്ക്  രണ്ടു പേജ് മുൻപ്  ദീർഘ  ചതുരത്തിൽ ഒതുക്കിയ അവൻറെ  ആയുസിൻറെ അക്ഷര കട്ടകൾക്കിടയിൽ  ഒരു ഫോട്ടോ പോലും ഇല്ല.


'ജിഫർ '  അതാണവൻറെ  പേര്
അവളെക്കാൾ  രണ്ടു  വയസു  മുതിർന്നത്
ഖാദറിൻറെ  മകൻ


 അന്നവൾക്ക്  ഉറങ്ങാൻ കഴിഞ്ഞില്ല .
നീല കാലുറകൾ , അവൻറെ  കറുത്ത മേനി ;  അവൾക്ക്  ഭയം അല്പം പോലും തോന്നിയില്ല  . അവനോടുള്ള സ്നേഹം കൂടി കൊണ്ടിരുന്നു . ഉറക്കമില്ലാത്ത രാത്രികളിൽ  അവൻ അവൾക്കു കൂട്ടായി വന്നു .പകൽ  പോലും അവൻറെ സാമിപ്യം  അവൾ  അനുഭവിച്ചറിഞ്ഞു .


ഒരു കാര്യം  അവൾക്കു  തീർച്ചയായി  അവൾ അല്ലാതെ മറ്റാരും  അവനെ പ്രണയിച്ചിട്ടില്ല .അവനെ ഇത്രയധികം ശ്രദ്ധിച്ച   പെണ്‍കുട്ടിയെ അവൻ തേടി വന്നു. അവൻ അവളെ സ്നേഹിക്കാൻ തുടങ്ങി .

അവളാകട്ടെ സുബോധം വന്ന ഏതോ നിമിഷത്തിൽ  അവനെ അക്ഷരങ്ങളാൽ വശീകരിച്ചു  കടലാസ്സിൽ ആവാഹിച്ചു  തൂലിക കൊണ്ട്  റ്റ്യൂറ്റൊറിയൽ കോളേജിലെ  കയ്യെഴുത്ത് പ്രതിയിൽ  തളച്ചു .

ആ   നീല കാലുറകൾ അവൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ  നേടി കൊടുത്തു .

കാല ചക്രങ്ങൾ എത്ര വേഗത്തിലാണ്  ഓടിയത്.

അവൻ  ഇപ്പോൾ  ആരും  തുറക്കാത്ത ആ കയ്യെഴുത്ത് പ്രതിയിൽ ...  പൊടി പിടിച്ച പേജുകൾക്കിടയിൽ  കിടന്നു കരയുന്നുണ്ടാകും .. എന്നെ കെട്ടഴിച്ചു വിടൂ .. അലറി  കരയുന്നുണ്ടായിര്ക്കും

എന്തിനിപ്പോൾ  അവനെ ഓർക്കേണം ?

എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല--   അവൻറെ  ആ നീല കാലുറകൾ മറക്കാൻ  കഴിയുന്നില്ല .

എല്ലാവരും ഉറങ്ങുന്ന ഏതോ ഒരു നിശബ്ദ രാത്രിയിൽ അവൾ അവനെ  അടഞ്ഞു കിടക്കുന്ന  ആ  കയ്യെഴുത്ത് പ്രതിയിൽ നിന്നും  മോചിപ്പിച്ചു .




---------------------------------------------------------------------------------------------





















2013, ജൂലൈ 31, ബുധനാഴ്‌ച

യിതു എന്തരാന്തോ?




യിതു എന്തരാന്തോ?



കഴിഞ്ഞ ആഴ്ച  ഒരു മരണ  ശുശ്രൂഷയ്ക്കിടയിൽ  പശ്ചാത്തലമായി  കേട്ടു  കൊണ്ടിരുന്ന  റിംഗ്  ടോണുകൾ   --------- "അപ്പങ്ങളെമ്പാടും  ഒറ്റയ്ക്കു  ചുട്ടമ്മായി .............................."
  "ഗഗ്നം  സ്റ്റൈൽ ........."



വിശ്വാസികൾക്ക്  പറ്റിയതാണോ   ഇത്തരം  റിംഗ് ടോണുകൾ  ഉപദേശി  ഞായറാഴ്ച   ഒരുഗ്രൻ ഉപദേശ  പ്രസംഗം  തന്നെ  നടത്തി .



ഉപദേശം  കേട്ട്  മാനസാന്തര  പെട്ട  ജാണ്‍സനും    തൻറെ  ഫോണിലെ റിംഗ് ടോണ്‍  ആത്മീയം ആക്കി ..



മുഖ്യ  കാർമ്മികൻ  പ്രാർഥനയോടെ  പെണ്ണിൻറെ  കൈ  പിടിച്ചു  ചെറുക്കൻറെ   കൈയ്യിൽ  കൊടുത്തു 



 "ദുഖത്തിൻറെ   പാന പാത്രം    
കർത്താവെൻറെ  കയ്യിൽ  തന്നു ....
  ............ സന്തോഷത്തോടെ  അത്  വാങ്ങി--
ഹല്ലേലുയ  പാടിടും  ഞാൻ......  "


 ഗായക  സംഗം  മംഗള  ഗാനം പാടാൻ തൊണ്ട ശെരിയക്കുന്നതിനിടയിൽ  ജാണ്‍സൻറെ   മൊബൈൽ ഫോണ്‍   ഇടയ്ക്ക് കയറി  പാടി 

ഉപദേശി  ദേഷ്യത്തോടെ   ജാണ്‍സനെ  നോക്കി 


നാശം ! ഒരു  ശുഭ  മുഹൂർത്തത്തിൽ  കേൾക്കാൻ പറ്റിയ  റിംഗ് ടോണ്‍ .


ജാണ്‍സണ്‍  പിന്നെയും  റിംഗ് ടോണ്‍ മാറ്റി 


ആ ബൈക്കിൽ വരുന്നത് ഉപദേശി  അല്ലെ . ജാണ്‍സണ്‍  ഒന്ന്  നോക്കിയതെയുള്ളൂ ..  ജോണ്സന്‍ നോക്കുമ്പോള്‍ ഉപദേശി ദേ കിടക്കുന്നു വെള്ളക്കെട്ടില്‍ ... ഉപദേശി എങ്ങനെയാ റോഡിനരികിലെ വെള്ള കെട്ടിൽ വീണത്‌? ജാണ്‍സണ്‍   ഉപദേശിയെ രക്ഷിക്കാൻ ഓടി അടുത്ത് ചെന്നു  .. ദേഹമാസകലം  ചെളിയുമായി  ഉപദേശി  പതുക്കെ  എഴുന്നേറ്റു 

"
സ്തുതി സ്തുതി എൻ  മനമേ ...
സ്തുതികളിൽ  ഉന്നതനെ ...
നാഥൻ  നാൾ  തോറും  ചെയ്ത 
നന്മകൾ  ഓർത്തു  പാടുക നീ എന്നും മനമേ..."... 


 ഉപദേശി  ചെളിയിൽ  വീണതിനു   ജാണ്‍സൻറെ  മൊബൈൽ  ഫോണ്‍  എന്തിനാണാവോ  ദൈവത്തെ  സ്തുതിച്ചത് .
--------------------------------------------------------------------------------------------------------------------------------------------

2013, ജൂലൈ 30, ചൊവ്വാഴ്ച

നിൻറെ ചിത്രം

ഉദ്യാന  പൂങ്കാറ്റെറ്റു  ഞാൻ
 വരച്ച വർണ്ണ  ചിത്രങ്ങൾ
ദൂരെ നിന്നും  വരുന്ന പേമാരി
കണ്ടു ഭയപ്പെട്ടു   അറിയാതെ
കളഞ്ഞ  നിൻറെ ച്ഛയ  ചിത്രങ്ങൾ
ഇന്നത്തെ  മഴയിൽ  നനഞ്ഞു  മാഞ്ഞു
പോകുന്നതീ ചില്ലു  ജാലകത്തിലൂടെ
കാണായ്



2013, ജൂലൈ 26, വെള്ളിയാഴ്‌ച

മുഖം മറയ്ക്കുന്ന തൂവാല

മുഖം മറയ്ക്കുന്ന തൂവാല
----------------------------------------

            പള്ളികുടം  കഴിഞ്ഞു  വരുന്ന  വഴിയിൽ അവൾ ശ്രദ്ധിച്ചു   അയാൾ അവിടെ നിൽക്കുന്നു.  എന്തായിരിക്കും  സംസാരിക്കുന്നത് . ബോധപൂർവ്വം അയാൾ നിൽക്കുന്ന  വശം  ചേർന്ന് നടന്നു. അടുത്തെത്തിയപ്പോൾ  നടക്കുന്നതിൻറെ വേഗത  കുറച്ചു .


 ഓ !വിവാഹ പ്രായം  ഉയർത്തിയാലും താഴ്ത്തിയാലും  ഇയാൾക്കെന്താ?
ഇയാളെ  ബാധിക്കുന്നില്ലല്ലോ ?   വിവാഹ  പ്രായത്തിനു വാക്കുക്കളാൽ സമരം  ചെയ്യുന്ന  അയാളോട്  പുച്ഛം  തോന്നി . ഇയാൾ സമരം  ചെയ്യേണ്ടത് ശുദ്ധ ജാതകത്തിനും ചൊവ്വാ ദോഷത്തിനും എതിരെയല്ലേ?     ഇത്രയും  വീറും വാശിയും  അമ്മ ജീവനോടെ  ഉണ്ടായിരുന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ  ജാതകതിനെതിരെ  നിരാഹാരം  അനുഷ്ടിച്ചിരുന്നെങ്കിൽ  ഇന്ന്  ഈ  ഏകാന്ത  ജീവിതത്തിലേയ്ക്ക് വീഴുമായിരുന്നോ?

അവൾ  ആ വഴി  കടന്നു  പോയത് അയാൾ ശ്രദ്ധിച്ചതേയില്ല .


'രാമുവിന്  പറ്റിയ  പെണ്‍കുട്ടികളെ ഞാനും  ഒത്തിരി  അന്വേഷിച്ചതാണ്    ജാതകം  ചേരണ്ടായോ?  അവൻ നല്ലവൻ ആണ്,  ഇനിയിപ്പോൾ   അവൻറെ പ്രായത്തിനു   പെണ്‍കുട്ടിയെ കിട്ടുമോ  ആവോ ? അവൻറെ വേണ്ടപ്പെട്ടവരാരും അവനെ   ശ്രദ്ധിക്കുന്നില്ല'  .ഒരിക്കൽ  അമ്മ പറയുന്നത്  കേട്ടു.


                അവൾ  സുന്ദരിയാണ് . അവളുടെ  കണ്ണുകൾക്ക്‌  ഒരു പ്രത്യേക  വശ്യതയുണ്ട് .   എല്ലാവരും കൂട്ടു കൂടാൻ  ശ്രമിക്കും .   വസ്ത്രത്തെ  കുറിച്ച് അവളുടെ  അച്ഛൻറെ കാറിനെ കുറിച്ച് ഒക്കെ എല്ലാവരും പുകഴ്ത്തി പറയും. അതുകേൾക്കുമ്പോൾ  അവൾക്കു  അസ്വസ്ഥതയാണ് . നിൻറെവീട്ടിൽകൊണ്ട്  പോകുമോ ? ചിലരെങ്കിലും  ചോദിച്ചു .  ചിലപ്പോഴൊക്കെ  ഉച്ചയൂണ്  കഴിഞ്ഞു  ക്ലാസിൽ  കയറുമ്പോൾ  ബുക്കിൽ  ആരുടെയെങ്കിലും  പ്രണയാഭ്യർത്ഥ ന  കാണും . ഒരു  കത്തിൽ  കന്യകത്വത്തിൻറെ  മഹത്വം  ആവോളം  വർണിച്ചിരിക്കുന്നു. ഛെ !വൃത്തികെട്ടവൻ... പിന്നീടിവൻ ഒരു  കാമ ഭ്രാന്തൻ ആയി മാറുമായിരിക്കും.  ഇവനെയൊക്കെ  ആര് പ്രണയിക്കും ?



              വീടിൻറെ അടുക്കള  ഭാഗത്ത്‌ നിന്നും  നോക്കിയാൽ കുട്ടികൾ  'അങ്കിൾ 'എന്ന് വിളിക്കുന്ന രാമു ചേട്ടൻറെ വീട് കാണാം . ആരുമില്ലാത്ത  വീട്ടിൽ  രാത്രിയിൽ ഒറ്റയ്ക്ക്  എങ്ങനെയാ  ഉറങ്ങുന്നത്   പാവം. രാമു ചേട്ടനു പേടി കാണും  ആരോടു പറയാൻ . ചില  രാത്രികളിൽ  അവൾ  ഭയത്തോടെ  ആ വീട്ടിലേയ്ക്ക്  നോക്കും.

       
            ഒരിക്കൽ  കണ്ടപ്പോൾ  ഇസ്തിരി  ഇടാതെ  ചുക്കി  ചുളിഞ്ഞ  ഷർട്ടുകൾ  അവളുടെ  ശ്രദ്ധയിൽ പെട്ടു.  വീട്ടിൽ  അമ്മയാണ്  അച്ഛൻറെ തുണി അലക്കി  ഇസ്തിരിയിടുന്നത്. അവൾ  ഓർത്തു. രാമു  ചേട്ടനു ഭാര്യ ഉണ്ടായിരുന്നെങ്കിൽ  ഈ ഷർട്ടുകൾ  മിനുസമുള്ളതു  ആകുമായിരുന്നു .


             അയാളുടെ  വീട്ടിലെ  അടുക്കളയിൽ  പുക  ഉയരാറില്ല . വൃത്തിയില്ലാത്ത  ഭക്ഷണങ്ങൾ  കഴിച്ചു  സൂക്കേട്‌  പിടിച്ചു  കിടന്നാൽ    അയാളെ ആര് നോക്കും ?


'ഞാൻ നോക്കും '

'ന്ത് ' അവൾ ചോദിച്ചു

 'അതെ  ഞാൻ തന്നെ '  അവൾ  ഒന്ന് കൂടി  ഉറപ്പിച്ചു  പറഞ്ഞു

 'അതേ ഞാൻ  തന്നെ  നോക്കും , ഞാൻ അയാളെ വിവാഹം ചെയ്യും '

'അതിനു ആരെങ്കിലും  സമ്മതിക്കുമോ ?'

"ആരുടേയും  സമ്മതം  എനിക്ക് ആവശ്യമില്ല " -- ഇത്  പറഞ്ഞപ്പോൾ ശബ്ദം  മനസ്സിൽ  നിന്നും  വായിലൂടെ  പുറത്തേയ്ക്ക്  ചാടി. ആരെങ്കിലും  കേട്ടോ .
ഭാഗ്യം ആരുമില്ല .




 അയാളും  അവളും പോകുമ്പോൾ  പിറു പിറുക്കുന്ന പടു കിളവികളെ ഓർത്തവൾ   പരിഹാസത്തോടെ  ചരിച്ചു .  അയാളുടെ  കഷണ്ടി  കയറുന്ന തലയിലെ   ചുരുണ്ട  തലമുടിയിൽ അവളുടെ   സ്വപ്‌നങ്ങൾ  നെയ്യാൻ തുടങ്ങി .
അയാളുടെ ചെറിയ ചലനങ്ങൾ  പോലും  ദൂരത്തിരുന്നു  അറിയാൻ കഴിഞ്ഞു .


               ഇനിയിതു തുടരുവാൻ  വയ്യ  അയാളോട് ഒരുമിച്ചു  ജീവിക്കണം .ഭക്ഷണം ഉണ്ടാക്കി  കൊടുക്കണം  . താൻ  അലക്കി മിനുസപ്പെടുത്തിയ  വസ്ത്രങ്ങൾ അയാൾ ധരിക്കേണം . അവൾ  തീരുമാനിച്ചു .

            സന്ധ്യാ നേരത്ത്  അയാളുടെ വീടിൻറെ മുറ്റത്തെത്തി. അവളെ കണ്ടതും അയാൾവാതിൽ പടിയോളം  വന്നു.

"ഊം? "

 അവൾ ഒന്നും  മിണ്ടിയില്ല .

  അകത്തേയ്ക്ക്  പാളി  നോക്കി . അങ്ങിങ്ങ്  ചിതറി  കിടക്കുന്ന  കടലാസ് കുന്നുകൾ . കസേരയും  മേശയും  പേനയും   എല്ലാം അലക്ഷ്യമായി  കിടക്കുന്നു . എല്ലാം   അടുക്കി  വയ്ക്കണം   കുറച്ചു  ധൈര്യത്തോടെ  അവകാശത്തോടെ  അകത്തേയ്ക്ക്  കയറി.


അമ്മ  മരിച്ചതിൽ പിന്നെ  പെണ്ണുങ്ങൾ ആരും  ഇവിടെ  കയറിയിട്ടില്ല . ഭയം കൊണ്ട്  അയാൾ വിറച്ചു.

ഇടയ്ക്കെപ്പോഴോ  കിട്ടിയ  ധൈര്യത്തിൽ  അയാള്  ചോദിച്ചു

"എന്താ  ഉദ്ദേശ്യം?"

"വിവാഹം"

"വിവാഹമോ?"

"അതെ  ഞാൻ  നിങ്ങളെ  വിവാഹം  ചെയ്യാൻ  തീരുമാനിച്ചു .   ആ കാണുന്ന  വഴ നാരുകൾ മതിയാകും  എനിക്ക് "


പിറ്റെന്നത്തെ ദിന പത്രങ്ങളിൽ  മുഖം തൂവാല  കൊണ്ട്    മറച്ച  തൻറെ വർണചിത്രങ്ങൾ അച്ചടിച്ചു വരുന്നതു  അയാളുടെ  ബോധ  മണ്ഡലത്തിൽ  ആഞ്ഞു  പതിച്ചു.


'പീഡനം '


"ഇറങ്ങി പൊയ്ക്കോ  ഇവിടുന്നു " അയാൾ ആക്രോശിച്ചു .

അവൾ  തീരെ ഭയപ്പെടുന്നില്ല  എന്ന് തോന്നി . കയ്യിൽ ബലമായി  പിടിച്ചു  വലിച്ചു .

'ബലമുള്ള  കൈകൾ !  ഇവിടെ ഞാൻ  ഭദ്രമായിരിക്കും  ' അവൾ പുഞ്ചിരിച്ചു .

തെറ്റിൽ  നിന്നും  പിന്തിരിപ്പിക്കാൻ  വലിയ  കരുത്തു തന്നെ അയാൾക്ക്‌   പ്രയോഗിക്കേണ്ടി  വന്നു.


'ദൈവമേ ആരും  കാണരുതേ '  അയാൾ മനസ്സിൽ  പിറുപിറുത്തു കൊണ്ടേയിരുന്നു .

വഴിയിൽ ആരും  കാണരുതേ . ഒരു  തൂവാല  കിട്ടിയിരുന്നെങ്കിൽ  മുഖം മറയ്കാമായിരുന്നു.

"രാമു  നിന്നെ കണ്ടിട്ടൊത്തിരി നാളായല്ലോ ?"  സുഹൃത്ത്‌  കുടുംബത്തോടൊപ്പം  എങ്ങോട്ടോ  പോകുകയാണ് .
മറുപടി  എന്ത് പറഞ്ഞെന്നു  അയാൾ ഓർക്കുന്നില്ല. .കൂട്ടുകാരന്  സംശയം  തോന്നാതിരിക്കാൻ   കൈ  അല്പം അയച്ചു പിടിച്ചു . വർത്തമാനം പറയുമ്പോൾ  ഉയർന്നു താഴുന്ന   വെള്ളി  വീണ  മീശയെ അവൾ  അത്ഭുതത്തോടെ    നോക്കി .


കൂട്ടുകാരൻ പോയി കഴിഞ്ഞു. പീഡനത്തിൽ  നിന്നും  കഷ്ടിച്ച്  രക്ഷപ്പെട്ടു .  വേറാരെങ്കിലും  ആയിരുന്നെങ്കിലോ ? അവർക്ക് സംശയം തോന്നിയാലോ ?  അവളുടെ  കൈ  മുറുക്കി  പിടിച്ചു  നടത്തത്തിൻറെ  വേഗം  കൂട്ടി .

വീടിൻറെ മുറ്റത്തെത്തി

"ആഹാ!  ഇതാരാ  പതിവില്ലാതെ ?' ചിരിച്ചു  കൊണ്ട്  വാതിൽക്കൽ  നിൽക്കുന്ന അച്ഛൻ .
അയാൾ ചിരിച്ചില്ല


വല്ലാത്ത  ക്രോധത്തോടെ  അവളുടെ  കയ്യിൽ പിടിച്ചു  കുലുക്കി  .ശബ്ദം താഴ്ത്തി  പറഞ്ഞു .


"ഇവൾ, നിങ്ങളുടെ  മകൾ, മീനാക്ഷി  ; എൻറെ മുഖം മറയ്ക്കാനൊരു തൂവാലയുമായി   വന്നു ."


'ദുഷ്ടൻ നിനക്കീ  ജന്മത്തിൽ പെണ്ണ് കിട്ടില്ല '

മനസിൽ  പിറു പിറുത്തും കൊണ്ട്  അവൾ  അകത്തേയ്ക്ക്  പോയി .


-----------------------------------------------------------------------------------------------------




       







2013, ജൂലൈ 25, വ്യാഴാഴ്‌ച

കറുത്ത പൊന്ന്

കറുത്ത  പൊന്ന്
-----------------------

പച്ച നിറം ഞെട്ടിറുത്തു

ചവിട്ടി  മാറ്റി  തെറുത്തെടുത്തു

ചെമന്ന  ആ  മുത്തെടുത്തു മുത്തമിട്ടു

മുറത്തിൽ പാറ്റി

കറുത്തു ചുക്കി  ചുളിഞ്ഞ   മേനി
നോക്കി നിൽക്കാതെ

തരം തിരിച്ചു  കൂന  കൂട്ടി

പറ  നിറയ്ക്കുവിൻ

ഈ പൊന്നിൻ  നിറം  കറുപ്പ് നിറം
നട്ടെടുത്തെന്നാൽ

ഭൂമി  മലയാളമിന്നു സുന്ദര  രാജ്യം
---------------------------------------------------

2013, ജൂലൈ 23, ചൊവ്വാഴ്ച

ഒരു തെന്നൽ എൻറെ കണ്ണിൽ
ഒരു പിടി  നീർ  കണങ്ങൾ  വാരിയിട്ടു
ആഹ്ലദമൊ   സങ്കടമോ
അതെനിക്കറീ ല