ജനപ്രിയ പോസ്റ്റുകള്‍‌

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

നട്ടുച്ച വെയിൽ



നട്ടുച്ച വെയിൽ
**************


"എടി  നട്ടുച്ചയ്ക്ക്  കോട്ടിയത്തറ  വിള വഴി പോകരുതേ . അൽപം  ചുറ്റിയലും  സാരമില്ല  മെയിൻ റോഡു വഴി പോയാൽ  മതി"

"ഓ  അമ്മയ്ക്കൊക്കെ  ഇപ്പോഴും അന്ധ വിശ്വാസമാണ്  .  അവ്ടെയെങ്ങും  പേ ഊളനൊന്നും ഇല്ല ."

പിന്നെ തിരിഞ്ഞു  ലോലിതയോടായി  പറഞ്ഞു  " നീ വാ നമുക്ക് പോകാം "

ശ്രീ ദേവിയും ലോലിതയും തിടുക്കപ്പെട്ടിറങ്ങി

"പിള്ളേരെ നിങ്ങളീ നട്ടുച്ചയ്ക്ക് ഈ വഴി പോകല്ലേ " പാറതോട്ടിൻറെ കരയിൽ നിന്ന ത്രേസിയാമ്മ  ചേടത്തിയുടെ ഉപദേശം.

ഇവടെ എല്ലാവർക്കും  അന്ധ വിശ്വാസം ആണ് .  ഉച്ചയ്ക്ക് പാറ തോട്ടിൽ കുളിക്കാൻ പാടില്ല,  ഉച്ചയ്ക്ക് കുളിയ്ക്കാൻ വരുന്ന പെണ്ണുങ്ങളെ പാമ്പ് ചൂളമടിച്ചു  വിളിക്കുമത്രേ . ത്രി സന്ധ്യയ്ക്കും  ഈ ഭാഗത്ത്‌ പെണ്ണുങ്ങൾക്ക്‌ വിലക്കാണ് .

"പഠിപ്പും വിവരവും ഒക്കെ ഉള്ള നമ്മൾ എന്തിനാ ഇതൊക്കെ വിശ്വ സിക്കുന്നെ  അല്ലെ ലോലിത "

"ഉം "  ലോലിത  മൂളി സമ്മതിച്ചു .

ശ്രീദേവിയുടെ  വീട്ടിൽ രാവിലെ വന്നതാണ് ലോലിത  . .   ഡിഗ്രി   അവസാന വർഷം  പഠിക്കുന്നു.   ഇന്നത്തെ അവധി രണ്ടു പേരുടെയും  വീട്ടിലായിട്ടു തീർക്കാൻ  നേരത്തെ പ്ലാൻ ചെയ്തിരുന്നു .

 കമ്പി വേലി ചാടി കടന്നു .റബ്ബർ തോട്ടം വഴി  നടന്നു. നാട്ടുച്ചയാണെങ്കിലും,    വെയിലിൻറെ  ചൂടില്ലാത്ത  വെളിച്ചം മാത്രം മരങ്ങൾക്കിടയിലൂടെ  കിട്ടി .

"ഊഫ് "   ലോലിത  ചാടി  കാലുകുടഞ്ഞു

"എന്താ ?"  ശ്രീ ദേവി ഭയത്തോടെ ചോദിച്ചു

പാമ്പ്  അവരുടെ മുൻപിൽകൂടി ഇഴഞ്ഞു  കാട്ടിനുള്ളിലേയ്ക്ക് പോയി .

"ഓ ! പേടിക്കേണ്ട അത് പോയി ." ശ്രീദേവി ലോലിതയുടെ കയ്യിൽ  പിടിച്ചു .


നടത്തത്തിൻറെ  വേഗം കൂട്ടി . ഇതേ വേഗതയിൽ നടന്നാൽ  പതിനഞ്ചു മിനുറ്റിനകം  അപ്പുറത്തെ മെയിൻ റോഡിൽ എത്താം . റോഡു കഴിഞ്ഞു വീണ്ടും പത്തു മിനുട്ടെങ്കിലും നടക്കേണം ലോലിതയുടെ വീട്ടിലെത്താൻ .

" ചീക്കുട്ടീ .."
"ഊം? " ശ്രീ ദേവി അത്ഭുതത്തോടെ ലോലിതയെ  നോക്കി .


തൻറെ  ബല്യ കാലകൂട്ടുകാരി   രുദ്രയെ ഓർമ്മ  വന്നു .അവളല്ലാതെ  വേറാരും ഇങ്ങനെ വിളിച്ചിട്ടില്ല .

'ചീക്കുട്ടീ... "

ലോലിത വീണ്ടും വിളിച്ചു .

"എന്താടി നീ കൊച്ചു കുട്ടികളെ പോലെ ?"  ഭയത്തോടെ ശ്രീദേവി  ചോദിച്ചു .

"നിനക്കെന്നെ മനസിലായില്ലേ ? നാലാം ക്ലാസ്സ്‌ വരെ നിൻറെ കൂട്ടുകാരി ആയിരുന്ന രുദ്ര . നീ എന്നെങ്കിലും ഈ വഴി വരുന്നത് കാത്തിരിയ്ക്കയായിരുന്നു ഞാൻ "

"എന്തിനാ?" അൽപം ധൈര്യത്തോടെ  ശ്രീദേവി ചോദിച്ചു .


.  സ്കൂൾ കുട്ടികളുടെ ക്യുവിൽ നിന്നുമാണ് താൻ അവസാനമായി രുദ്രയുടെ ശരീരം കണ്ടത് . വയൽ  കരയിലൂടെ നീണ്ട മൌന ജാഥ .

ഈ റബ്ബർ  തോട്ടത്തിലാണ് രുദ്ര മരിച്ചു കിടന്നത് . രാവിലെ റബ്ബർ  ടാപ്പിങ്ങിനു  വന്നചെറുക്കൻ ആണ് വലിയ തൂക്കു പാത്രത്തിലെ പാൽ  മുഴുവൻ അലിഞ്ഞു ചേർന്ന  മണ്ണിൽ ഉറങ്ങുന്ന രുദ്രയെ  കണ്ടത് .

റോഡിലെ ചായ കടയിൽ  പാൽ കൊണ്ട് കൊടുക്കുന്നത്  നാലാം ക്ലാസുകാരിയായ  അവളാണ് .ഒരു കിലുക്കാം പെട്ടിയായ അവൾ അരുണോദയത്തിങ്കൽ തന്നെ ഉണരും  .അവളുടെ ദിന ചര്യ അവിടെ എല്ലാവർക്കും അറിയാം .

പെട്ടെന്ന് റോഡിലെതത്തുവാൻ  തിരഞ്ഞെടുക്കുന്ന കോട്ടിയത്തറ   വിള  പണ്ട് മാടൻറെയും   മറുതയുടെയും  യക്ഷിയുടെയും  പോക്ക് വരവ്  വഴി ആയിരുന്നത്രെ .


പണ്ടൊരു പള്ളീലച്ചൻ   പാതി രാത്രി  അതു  വഴി പോയപ്പോൾ എതിർപെട്ടത്രെ . ആകാശത്തോളം പൊങ്ങി നില്ക്കുന്ന മാടനെ അച്ചൻ പൊന്മുടിയിലെയ്ക്ക് നാട് കടത്തി.


 തെക്കതിലെ  കുടിയിരുപ്പു ദൈവം  പിണങ്ങി .കര്യമന്വേഷിച്ചപ്പോഴാണ് പള്ളീലച്ചൻ ഓടിച്ച മാടനെയും കൂട്ടുകാരെയും തിരച്ചു കൊണ്ടുവരേണം എന്ന് .

ഏഴു ദിവസം കർമം നടത്തി . കല്ലുപാറയിൽ നിന്നും കാണിക്കാരെ  കൊണ്ടുവന്നു ചാറ്റ് നടത്തി . മാടനുംകൂട്ടരും  തെക്കതിലെയ്ക്ക് മടങ്ങി വരുന്ന സമയത്ത് പാലും കൊണ്ട് പോയ രുദ്ര എതിർപെട്ടു .മാടൻറെ  അടിയേറ്റാണ്  രുദ്ര മരിച്ചത്

"അങ്ങനെയല്ല ഞാൻ മരിച്ചത് "  അൽപം ദേഷ്യത്തോടെ ലോലിത പറഞ്ഞു .


"പിന്നെ?"

"ഞാൻ അന്ന് പാലും കൊണ്ട് ഈ വഴി വന്നപ്പോൾ  വെളിക്കിറങ്ങാൻ വന്ന രാമകൃഷ്ണൻ ......"


 "ആ കിളവനോ ?"

'ഊം "

"അതിനു ചോര പാടുകൾ ഒന്നും നിൻറെ ദേഹത്തില്ലായിരുന്നു എന്നാണല്ലോ കേട്ടത് "

"ഞാൻ ശ്വാസം മുട്ടിയാണ് മരിച്ചത് "

രാമ കൃഷ്ണൻ ! അയാൾ വൃത്തി കെ ട്ടവൻ തന്നെയായിരുന്നു . രണ്ടാഴ്ചയോളം കാണാതിരുന്ന അയാളെ കളീക്കൽ വനത്തിൽ  തൂങ്ങി യ  നിലയിൽ   കണ്ടു.  രണ്ടു കാലുകളും മൃഗങ്ങൾ  കടിച്ചു വലിച്ചു കണ്ണുകളിൽ പുഴു  നിറഞ്ഞിരുന്ന അയാളെ താഴെ ഇറക്കിയത് ഒരു മുഴു കുടിയൻ  ആണ്  .

ഒരു പെണ്ണിനെ പിഴപ്പിച്ചാണ് കുടുമ്പിനി ആക്കിയത് . അവളെയും രണ്ടു കുട്ടികളെയുംപിന്നീട് ഉപേക്ഷിച്ചു . വേറൊരുത്തിയെ കത്തി കാട്ടി ഭയപ്പെടുത്തി ഭാര്യയാക്കി  അവളിൽ മക്കളില്ല .ആരും കെട്ടാതെ പ്രായം കഴിഞ്ഞു നിൽക്കുന്ന  ഒരുത്തിയെ കെട്ടാൻ ശ്രമിക്കുമ്പോഴാണ് അയാളുടെ അമ്മ വീണ്ടും വഴക്കിനു  വരുന്നത് . അമ്മയുടെ നെഞ്ചത്ത് ചവിട്ടി മുറ്റത്‌  തള്ളിയിട്ട കാലാണത്രേ  വനത്തിൽ വച്ച് മൃഗങ്ങൾ  കടിച്ചു വലിച്ചത് .

" അയാളെ കെട്ടി തൂക്കിയത്‌ ഞാനാണ് "  അതിശയത്തോടെ ലോലിതയുടെ മുഖത്തെയ്ക്ക് നോക്കി

"നീയോ!"

"ഉം , ഞാൻ തന്നെ "

"ഒറ്റയ്ക്കോ ? അയാളെ   കെട്ടി തൂക്കാനുള്ള ശക്തി  നിനക്കുണ്ടോ ?"

ഞാൻ കുറഞ്ഞത്‌ 80 വർഷമെങ്കിലും ജീവിക്കുമായിരുന്നു . അത്രയും വയസു വരെ ഒരു പെണ്ണിന് ജീവിക്കാൻ എത്രയധികം ശക്തി വേണം  അത്രയും ശക്തി കുഞ്ഞു പ്രായത്തിലെ എൻറെ ഉള്ളിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ  എൻറെഉള്ളിലെ  ശക്തി വളർന്നത് എൻറെ മരണ ശേഷമാണ് "

  ശ്രീദേവിയ്ക്ക് മിണ്ടാൻ കഴിഞ്ഞില്ല .

"നീയിപ്പോൾ കുട്ടികൾക്ക്  വേണ്ടി സംഘടന ഉണ്ടാക്കി പ്രവർത്തിക്കുന്നു  അല്ലേ ?"

"ഉം . കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ, അവരുടെ അരക്ഷിതാവസ്ഥകൾ ഇതൊക്കെ തടയേണ്ടത്  സമൂഹത്തിൻറെ  ഉത്തരവാദിത്തം ആണല്ലോ? എന്നാൽ കഴിയുന്നത്‌ ചെയ്യുന്നു "


"അപ്പോൾ ഈ കാലഘട്ടത്തിൽ ജീവിച്ചാൽ കുട്ടികൾ സുരക്ഷിതരാണ്‌ അല്ലെ ?"


"അതെ രുദ്ര "  ലോലിതയെ രുദ്രയായി അംഗീകരിച്ചു

" ഞാൻ ഒരിക്കൽ കൂടി ജനിക്കട്ടേ ?.എല്ലാവരും കുട്ടികളെ കുറിച്ച് ബോധവാന്മാർ ആണല്ലോ ?"

"ഊം "


"ഓ! എത്രനേരായിട്ടു  കാത്തിരിക്കുന്നു . ഇപ്പോഴത്തെ കാലത്ത് പുറത്തു പോയ പെണ്‍കുട്ടികൾക്ക്  വേണ്ടിയുള്ള കാത്തിരിപ്പ്‌ കഷ്ടം തന്നെ "-- ലോലിതയുടെ അമ്മ വീടിൻറെ  മുറ്റത്തു നിൽക്കുന്നു .

രണ്ടു പേരും ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി

"ഹോ ! എത്ര പെട്ടന്നാണ് നമ്മളിങ്ങു  എത്തിയത്  ഇത്രയും ദൂരം നടന്നു വന്നത് അറിഞ്ഞതെയില്ല ."--വിയർപ്പാറ്റുന്നതിനിടയിൽ ലോലിത പറഞ്ഞു .


"രുദ്രാ ... നീ മനുഷ്യ കുഞ്ഞായി വീണ്ടും ജനിക്കുന്നെങ്കിൽ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ തന്നെ വളർന്നു വലുതാകേണം . എൻറെ കാലം കഴിഞ്ഞാൽ ഇവിടുത്തെ കുട്ടികൾ എത്രത്തോളം  സുരക്ഷിതരെന്ന് എനിക്ക് പറയാൻ കഴിയില്ല .

" ശ്രീദേവി നിനക്കെന്തു പറ്റീ ? രുദ്രയോ ഏതു  രുദ്ര ?"

ലോലിത ശ്രീദേവിയുടെ  തോളിൽ തട്ടി .

" ആ വഴി വരരുതെന്ന്ശ്രീദേവിയുടെ അമ്മയും വേറെ കുറച്ചു പേരും പറഞ്ഞതാണ് .ഈ പെണ്ണിനെന്തെങ്കിലും  കുഴപ്പം പറ്റി യോ ആവോ ? അമ്മേ  ശ്രീദേവിയെ ഒന്ന് ശ്രദ്ധിച്ചേ .."

----------------------------------------------------------------------------------------------------------

























1 അഭിപ്രായം: