ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂലൈ 26, വെള്ളിയാഴ്‌ച

മുഖം മറയ്ക്കുന്ന തൂവാല

മുഖം മറയ്ക്കുന്ന തൂവാല
----------------------------------------

            പള്ളികുടം  കഴിഞ്ഞു  വരുന്ന  വഴിയിൽ അവൾ ശ്രദ്ധിച്ചു   അയാൾ അവിടെ നിൽക്കുന്നു.  എന്തായിരിക്കും  സംസാരിക്കുന്നത് . ബോധപൂർവ്വം അയാൾ നിൽക്കുന്ന  വശം  ചേർന്ന് നടന്നു. അടുത്തെത്തിയപ്പോൾ  നടക്കുന്നതിൻറെ വേഗത  കുറച്ചു .


 ഓ !വിവാഹ പ്രായം  ഉയർത്തിയാലും താഴ്ത്തിയാലും  ഇയാൾക്കെന്താ?
ഇയാളെ  ബാധിക്കുന്നില്ലല്ലോ ?   വിവാഹ  പ്രായത്തിനു വാക്കുക്കളാൽ സമരം  ചെയ്യുന്ന  അയാളോട്  പുച്ഛം  തോന്നി . ഇയാൾ സമരം  ചെയ്യേണ്ടത് ശുദ്ധ ജാതകത്തിനും ചൊവ്വാ ദോഷത്തിനും എതിരെയല്ലേ?     ഇത്രയും  വീറും വാശിയും  അമ്മ ജീവനോടെ  ഉണ്ടായിരുന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ  ജാതകതിനെതിരെ  നിരാഹാരം  അനുഷ്ടിച്ചിരുന്നെങ്കിൽ  ഇന്ന്  ഈ  ഏകാന്ത  ജീവിതത്തിലേയ്ക്ക് വീഴുമായിരുന്നോ?

അവൾ  ആ വഴി  കടന്നു  പോയത് അയാൾ ശ്രദ്ധിച്ചതേയില്ല .


'രാമുവിന്  പറ്റിയ  പെണ്‍കുട്ടികളെ ഞാനും  ഒത്തിരി  അന്വേഷിച്ചതാണ്    ജാതകം  ചേരണ്ടായോ?  അവൻ നല്ലവൻ ആണ്,  ഇനിയിപ്പോൾ   അവൻറെ പ്രായത്തിനു   പെണ്‍കുട്ടിയെ കിട്ടുമോ  ആവോ ? അവൻറെ വേണ്ടപ്പെട്ടവരാരും അവനെ   ശ്രദ്ധിക്കുന്നില്ല'  .ഒരിക്കൽ  അമ്മ പറയുന്നത്  കേട്ടു.


                അവൾ  സുന്ദരിയാണ് . അവളുടെ  കണ്ണുകൾക്ക്‌  ഒരു പ്രത്യേക  വശ്യതയുണ്ട് .   എല്ലാവരും കൂട്ടു കൂടാൻ  ശ്രമിക്കും .   വസ്ത്രത്തെ  കുറിച്ച് അവളുടെ  അച്ഛൻറെ കാറിനെ കുറിച്ച് ഒക്കെ എല്ലാവരും പുകഴ്ത്തി പറയും. അതുകേൾക്കുമ്പോൾ  അവൾക്കു  അസ്വസ്ഥതയാണ് . നിൻറെവീട്ടിൽകൊണ്ട്  പോകുമോ ? ചിലരെങ്കിലും  ചോദിച്ചു .  ചിലപ്പോഴൊക്കെ  ഉച്ചയൂണ്  കഴിഞ്ഞു  ക്ലാസിൽ  കയറുമ്പോൾ  ബുക്കിൽ  ആരുടെയെങ്കിലും  പ്രണയാഭ്യർത്ഥ ന  കാണും . ഒരു  കത്തിൽ  കന്യകത്വത്തിൻറെ  മഹത്വം  ആവോളം  വർണിച്ചിരിക്കുന്നു. ഛെ !വൃത്തികെട്ടവൻ... പിന്നീടിവൻ ഒരു  കാമ ഭ്രാന്തൻ ആയി മാറുമായിരിക്കും.  ഇവനെയൊക്കെ  ആര് പ്രണയിക്കും ?



              വീടിൻറെ അടുക്കള  ഭാഗത്ത്‌ നിന്നും  നോക്കിയാൽ കുട്ടികൾ  'അങ്കിൾ 'എന്ന് വിളിക്കുന്ന രാമു ചേട്ടൻറെ വീട് കാണാം . ആരുമില്ലാത്ത  വീട്ടിൽ  രാത്രിയിൽ ഒറ്റയ്ക്ക്  എങ്ങനെയാ  ഉറങ്ങുന്നത്   പാവം. രാമു ചേട്ടനു പേടി കാണും  ആരോടു പറയാൻ . ചില  രാത്രികളിൽ  അവൾ  ഭയത്തോടെ  ആ വീട്ടിലേയ്ക്ക്  നോക്കും.

       
            ഒരിക്കൽ  കണ്ടപ്പോൾ  ഇസ്തിരി  ഇടാതെ  ചുക്കി  ചുളിഞ്ഞ  ഷർട്ടുകൾ  അവളുടെ  ശ്രദ്ധയിൽ പെട്ടു.  വീട്ടിൽ  അമ്മയാണ്  അച്ഛൻറെ തുണി അലക്കി  ഇസ്തിരിയിടുന്നത്. അവൾ  ഓർത്തു. രാമു  ചേട്ടനു ഭാര്യ ഉണ്ടായിരുന്നെങ്കിൽ  ഈ ഷർട്ടുകൾ  മിനുസമുള്ളതു  ആകുമായിരുന്നു .


             അയാളുടെ  വീട്ടിലെ  അടുക്കളയിൽ  പുക  ഉയരാറില്ല . വൃത്തിയില്ലാത്ത  ഭക്ഷണങ്ങൾ  കഴിച്ചു  സൂക്കേട്‌  പിടിച്ചു  കിടന്നാൽ    അയാളെ ആര് നോക്കും ?


'ഞാൻ നോക്കും '

'ന്ത് ' അവൾ ചോദിച്ചു

 'അതെ  ഞാൻ തന്നെ '  അവൾ  ഒന്ന് കൂടി  ഉറപ്പിച്ചു  പറഞ്ഞു

 'അതേ ഞാൻ  തന്നെ  നോക്കും , ഞാൻ അയാളെ വിവാഹം ചെയ്യും '

'അതിനു ആരെങ്കിലും  സമ്മതിക്കുമോ ?'

"ആരുടേയും  സമ്മതം  എനിക്ക് ആവശ്യമില്ല " -- ഇത്  പറഞ്ഞപ്പോൾ ശബ്ദം  മനസ്സിൽ  നിന്നും  വായിലൂടെ  പുറത്തേയ്ക്ക്  ചാടി. ആരെങ്കിലും  കേട്ടോ .
ഭാഗ്യം ആരുമില്ല .




 അയാളും  അവളും പോകുമ്പോൾ  പിറു പിറുക്കുന്ന പടു കിളവികളെ ഓർത്തവൾ   പരിഹാസത്തോടെ  ചരിച്ചു .  അയാളുടെ  കഷണ്ടി  കയറുന്ന തലയിലെ   ചുരുണ്ട  തലമുടിയിൽ അവളുടെ   സ്വപ്‌നങ്ങൾ  നെയ്യാൻ തുടങ്ങി .
അയാളുടെ ചെറിയ ചലനങ്ങൾ  പോലും  ദൂരത്തിരുന്നു  അറിയാൻ കഴിഞ്ഞു .


               ഇനിയിതു തുടരുവാൻ  വയ്യ  അയാളോട് ഒരുമിച്ചു  ജീവിക്കണം .ഭക്ഷണം ഉണ്ടാക്കി  കൊടുക്കണം  . താൻ  അലക്കി മിനുസപ്പെടുത്തിയ  വസ്ത്രങ്ങൾ അയാൾ ധരിക്കേണം . അവൾ  തീരുമാനിച്ചു .

            സന്ധ്യാ നേരത്ത്  അയാളുടെ വീടിൻറെ മുറ്റത്തെത്തി. അവളെ കണ്ടതും അയാൾവാതിൽ പടിയോളം  വന്നു.

"ഊം? "

 അവൾ ഒന്നും  മിണ്ടിയില്ല .

  അകത്തേയ്ക്ക്  പാളി  നോക്കി . അങ്ങിങ്ങ്  ചിതറി  കിടക്കുന്ന  കടലാസ് കുന്നുകൾ . കസേരയും  മേശയും  പേനയും   എല്ലാം അലക്ഷ്യമായി  കിടക്കുന്നു . എല്ലാം   അടുക്കി  വയ്ക്കണം   കുറച്ചു  ധൈര്യത്തോടെ  അവകാശത്തോടെ  അകത്തേയ്ക്ക്  കയറി.


അമ്മ  മരിച്ചതിൽ പിന്നെ  പെണ്ണുങ്ങൾ ആരും  ഇവിടെ  കയറിയിട്ടില്ല . ഭയം കൊണ്ട്  അയാൾ വിറച്ചു.

ഇടയ്ക്കെപ്പോഴോ  കിട്ടിയ  ധൈര്യത്തിൽ  അയാള്  ചോദിച്ചു

"എന്താ  ഉദ്ദേശ്യം?"

"വിവാഹം"

"വിവാഹമോ?"

"അതെ  ഞാൻ  നിങ്ങളെ  വിവാഹം  ചെയ്യാൻ  തീരുമാനിച്ചു .   ആ കാണുന്ന  വഴ നാരുകൾ മതിയാകും  എനിക്ക് "


പിറ്റെന്നത്തെ ദിന പത്രങ്ങളിൽ  മുഖം തൂവാല  കൊണ്ട്    മറച്ച  തൻറെ വർണചിത്രങ്ങൾ അച്ചടിച്ചു വരുന്നതു  അയാളുടെ  ബോധ  മണ്ഡലത്തിൽ  ആഞ്ഞു  പതിച്ചു.


'പീഡനം '


"ഇറങ്ങി പൊയ്ക്കോ  ഇവിടുന്നു " അയാൾ ആക്രോശിച്ചു .

അവൾ  തീരെ ഭയപ്പെടുന്നില്ല  എന്ന് തോന്നി . കയ്യിൽ ബലമായി  പിടിച്ചു  വലിച്ചു .

'ബലമുള്ള  കൈകൾ !  ഇവിടെ ഞാൻ  ഭദ്രമായിരിക്കും  ' അവൾ പുഞ്ചിരിച്ചു .

തെറ്റിൽ  നിന്നും  പിന്തിരിപ്പിക്കാൻ  വലിയ  കരുത്തു തന്നെ അയാൾക്ക്‌   പ്രയോഗിക്കേണ്ടി  വന്നു.


'ദൈവമേ ആരും  കാണരുതേ '  അയാൾ മനസ്സിൽ  പിറുപിറുത്തു കൊണ്ടേയിരുന്നു .

വഴിയിൽ ആരും  കാണരുതേ . ഒരു  തൂവാല  കിട്ടിയിരുന്നെങ്കിൽ  മുഖം മറയ്കാമായിരുന്നു.

"രാമു  നിന്നെ കണ്ടിട്ടൊത്തിരി നാളായല്ലോ ?"  സുഹൃത്ത്‌  കുടുംബത്തോടൊപ്പം  എങ്ങോട്ടോ  പോകുകയാണ് .
മറുപടി  എന്ത് പറഞ്ഞെന്നു  അയാൾ ഓർക്കുന്നില്ല. .കൂട്ടുകാരന്  സംശയം  തോന്നാതിരിക്കാൻ   കൈ  അല്പം അയച്ചു പിടിച്ചു . വർത്തമാനം പറയുമ്പോൾ  ഉയർന്നു താഴുന്ന   വെള്ളി  വീണ  മീശയെ അവൾ  അത്ഭുതത്തോടെ    നോക്കി .


കൂട്ടുകാരൻ പോയി കഴിഞ്ഞു. പീഡനത്തിൽ  നിന്നും  കഷ്ടിച്ച്  രക്ഷപ്പെട്ടു .  വേറാരെങ്കിലും  ആയിരുന്നെങ്കിലോ ? അവർക്ക് സംശയം തോന്നിയാലോ ?  അവളുടെ  കൈ  മുറുക്കി  പിടിച്ചു  നടത്തത്തിൻറെ  വേഗം  കൂട്ടി .

വീടിൻറെ മുറ്റത്തെത്തി

"ആഹാ!  ഇതാരാ  പതിവില്ലാതെ ?' ചിരിച്ചു  കൊണ്ട്  വാതിൽക്കൽ  നിൽക്കുന്ന അച്ഛൻ .
അയാൾ ചിരിച്ചില്ല


വല്ലാത്ത  ക്രോധത്തോടെ  അവളുടെ  കയ്യിൽ പിടിച്ചു  കുലുക്കി  .ശബ്ദം താഴ്ത്തി  പറഞ്ഞു .


"ഇവൾ, നിങ്ങളുടെ  മകൾ, മീനാക്ഷി  ; എൻറെ മുഖം മറയ്ക്കാനൊരു തൂവാലയുമായി   വന്നു ."


'ദുഷ്ടൻ നിനക്കീ  ജന്മത്തിൽ പെണ്ണ് കിട്ടില്ല '

മനസിൽ  പിറു പിറുത്തും കൊണ്ട്  അവൾ  അകത്തേയ്ക്ക്  പോയി .


-----------------------------------------------------------------------------------------------------




       







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ