പുറം ലോകം കാണാൻ ആഗ്രഹിച്ചവൾ
-------------------------------------------
ഈ നാൽകാലിയുമായി ഞാൻ എത്ര പെട്ടന്നാണ് ഇണങ്ങിയത് .
നഴ്സറി ടീച്ചെറിന്റെയും കൂട്ടുകാരുടെയും മുഖങ്ങൾ എന്റെ ഉള്ളിൽ മങ്ങി തുടങ്ങി. ആശുപത്രിയിൽ പോലും അവരാരും കാണാൻ വന്നില്ല . ഇപ്പോൾ അവരെ കുറിച്ച് തീരെ ഓർമയില്ല.
ആസ്പത്രിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട് ഈ മുറിക്കുള്ളിൽ ഒതുക്കപ്പെട്ട ആദ്യത്തെ നാളുകളിൽ എല്ലാവരെയും കാണാൻ ആഗ്രഹിച്ചു. പിന്നെടെന്റെ ആഗ്രഹങ്ങളും മോഹങ്ങളും നാല് കാലുകളിൽ ബന്ധിക്കപ്പെട്ടു . ചത്ത മരം കുളിര് തരാതെ മുതുകു പൊട്ടിയൊലിച്ചു.
കൂട്ടി കൂട്ടി വായിച്ച അക്ഷരങ്ങൾ, മുറിവിന്റെ ആഴങ്ങളെ നികത്തി കൊണ്ടേയിരുന്നു .
മണ്ണിൽ കിളിർത്തു വരുന്ന പുൽകൊടികളെ പിഴുതെടുത്ത് ദൂരേയ്ക്ക് കളഞ്ഞു മുറ്റമടിക്കുന്ന പാവടക്കാരിയാകാൻ കൊതിച്ചു.
വീട്ടിലെ ശുഭ മുഹൂർത്തങ്ങൾ കണ്‍ നിറയെ കണ്ടാസ്വദിക്കാൻ ആഗ്രഹിച്ചു.
"മോളെ നല്ല വണ്ണം നോക്കേണം കേട്ടോ " വിദേശത്തുള്ള പപ്പയും മമ്മിയും സഹായിക്കാൻ നിൽക്കുന്ന ഡാലി ചേച്ചിയെ ഇടയ്ക്കിടയ്ക്ക് വിളിച്ചു ഓർമ്മപ്പെടുത്തും .
മുറിവുകൾ ഉണങ്ങിയ മുതുകിൽ നിന്നല്ല ഇത്തിരി ചോര പൊടിഞ്ഞതെന്നു കണ്ടു പിടിച്ചപ്പോൾ എന്നും മുഖത്ത് ഒരു തിരി വെളിച്ചം പരത്തി വരുന്ന അപ്പുറത്തെ വീട്ടിലെ സതിയമ്മ കെട്ടി പിടിച്ചു കരഞ്ഞു .
പതിമൂന്നു വയസോ? വർഷങ്ങൾ എത്ര കടന്നു പോയി.
പുറം ലോകം കാണേണം പുറത്തെ മനുഷ്യരെ കാണേണം. എന്റെ വീടിന്റെ മുറ്റം കാണേണം അവിടെ കുറെ നേരം ഇരിക്കേണം മുറ്റത്തിരുന്നു ആകാശം കാണേണം . പുസ്തകങ്ങളിൽ കണ്ടിട്ടുള്ള പ്രകൃതിയെ പ്രണയിക്കേണം അവയോടു കിന്നരിക്കേണം .
തിര തള്ളി വരുന്ന ആഗ്രഹങ്ങളെ അടക്കാൻ കഴിഞ്ഞില്ല . എന്റെ ശരീരം എന്റെ ആ ഗ്രഹങ്ങളോട് മല്ലു യുദ്ധം ചെയ്തു . ഒരിക്കലും ചേരാത്ത വിധത്തിൽ രണ്ടുപേരും തമ്മിൽ പിരിഞ്ഞു .
എന്നെ ധരിപ്പിച്ചത് കല്യാണ വസ്ത്രമാണെന്ന് എന്നെനിക്കറിയില്ലായിരുന്നു . നിശ്ചലമായ എന്റെ ശരീരത്തെ കെട്ടി പിടിച്ചു കരയുന്ന മമ്മിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ എന്നെ ആശ്ലെഷിച്ചെങ്കിലെന്നു ഞാൻ ആശിച്ചു.
വീടിന്റെ മുറ്റത്തേയ്ക്കെന്നെ എടുത്തപ്പോൾ ചാടി ഇറങ്ങി ഓടാൻ തോന്നി . എന്റെ വീട്ടിൽ ഞാൻ കാണുന്ന ആദ്യത്തെ ശുഭ മുഹൂർത്തം . കയ്യിൽ പിടിപ്പിച്ചിരി ക്കുന്ന പൂക്കൾ എന്നെ കാണാൻ വന്നവർക്ക് കൊടുക്കാൻ ശ്രമിച്ചു. എന്നെ നോക്കുന്നവരിലെ നിർവികാരത മരണത്തിനു മുൻപുള്ള ജീവിതത്തേക്കൾ അരോചകം ആക്കി . എങ്കിലും ദൂരെ മാറി കൂട്ടം കൂട്ടമായി നിന്ന് രസിക്കുന്നവർക്കിടയിലെയ്ക്ക് ചെല്ലുവാൻ വൃഥാ ഒരു ശ്രമം നടത്തി .
മുറ്റത്തു കിടന്നു ആകാശത്തിലെ നീലിമ ഞാൻ കണ്ടു . രാത്രിയിൽ ആകാശം കാണാൻ പകലിനെക്കാൾ സുന്ദരമാണെന്ന് വായിച്ചിട്ടുണ്ട്. രാത്രി ആകുന്നത് വരെ ഈ മുറ്റത്ത് കിടത്തിയിരുന്നെങ്കിൽ.
വെളുത്ത ളോഹയിൽ താടിക്കാരൻ അച്ചന്റെ ചുണ്ടുകൾ ചലിപ്പിച്ചപ്പോൾ എത്രയും പെട്ടെന്ന് ഈശോയെ കാണാമല്ലോ എന്ന സന്തോഷം തോന്നി.
വീടിനെ എന്നേയ്ക്കുമായി പിരിഞ്ഞപ്പോൾ എനിക്ക് തന്ന അന്ത്യ ച്ചുമ്പനങ്ങളെല്ലാം നിർ ജീവമായിരുന്നു.
വെള്ള വാനിൽ ചുറ്റും കുറെ പേർ തിങ്ങി നിറഞ്ഞിരുന്നത് കൊണ്ട് പണ്ട് നഴ്സറിയിൽ ഓടി ചാടി പോയ വഴി കാണാൻ പറ്റിയില്ല .
പള്ളിഎത്രയോ മാറി പോയി . സണ്‍ഡേ ക്ലാസ്സിൽ പഠിക്കാൻ പണ്ട് വന്നിരുന്നപ്പോൾ പള്ളി ഇത്ര പുരോഗമിച്ചിട്ടില്ലായിരുന്നു .എന്റെ പെട്ടിയുടെ പ്രതിബിംബം പള്ളിയിലെ തറയിൽ തിളങ്ങി നിന്നിരുന്നു എന്ന് തോന്നി .
എല്ലാവരും എന്നെ വിട്ടു പോയി. .. പുറത്തെ ലോകത്തിലേയ്ക്കല്ല ഭൂമിയിലെ ആഴങ്ങളിലേയ്ക്കാണ് എന്നെ തള്ളിയിട്ടതെന്നു ഞാൻ തിരച്ചറിഞ്ഞു . സതിയമ്മയും ഡാലി ചേച്ചിയും വളരെ നേരം അവിടെ നിന്നിരിക്കണം .എന്നെ കൊണ്ട് താങ്ങാൻ പറ്റാത്തത്ര മണ്ണ് എന്നെ മൂടിയിരിക്കുന്നു .ഞാൻ അടക്കപ്പെട്ടിരിക്കുന്നു .
എന്താണ് വല്ലാത്ത ശബ്ദം. എന്നെ അഴങ്ങളിലേയ്ക്ക് താഴ്ത്തി കൊണ്ടിരുന്ന മണ്ണിന്റെ ഭാരം കുറയുന്നുവോ? ഞാൻ മുകളിലെയ്ക്ക് ഉയർത്തപ്പെടുന്നുവോ?
അതേയ് ഈ രാത്രിയിൽ ഞാൻ ആകാശം കാണുന്നു . എന്ത് സുന്ദരമായ ആകാശം.
കുപ്പികൾ പൊട്ടി ചിതറുന്ന ശബ്ദം. അവർ മൂന്നുപേർ. മരിച്ച എന്നിൽ പോലും അവരുടെ വായിലെ മദ്യത്തിന്റെ ഗന്ധം അറപ്പുളവാക്കി.
ഞാൻ പിടിച്ചിരുന്ന പൂക്കൾ അവരിലൊരാൾ മറ്റൊരു കല്ലറയിലെയ്ക്ക് വലിച്ചെറിഞ്ഞു എന്റെ കല്യാണ വസ്ത്രം ഇന്ന് വെട്ടിയ മണ്ണിൽ പുതഞ്ഞു. . സഹായത്തിനായി ആകാശത്തിലെ ചന്ദ്രനെ ഞാൻ നോക്കി . എന്റെ പിച്ചി ചീന്തപ്പെട്ട നഗന്ത കാണാൻ ത്രാണിയില്ലാത്തത് കൊണ്ടോ ചന്ദ്രൻ ഓടി ഒളിച്ചത് ?
ഇതാണോ ഞാൻ ആഗ്രഹിച്ച രാത്രിയിലെ ആകാശം . ഇതാണോ ഞാൻ സ്വപ്നം കണ്ട ആ പുറം ലോകം. വെളിച്ചം വരും മുൻപ് ആരെങ്കിലും എന്നെ ആ കല്ലറയിലേയ്ക്ക് മറവു ചെയ്തെങ്കിൽ . ഇല്ല; നേരം വെളുക്കുവോളം എന്റെ ജഡം ഭോഗിക്കപ്പെടാൻ വിധിക്കപെട്ടിരുന്നു.
"കേസും നാണക്കേടും ആരോടും ഇനിയിപ്പോൾ പറയേണ്ട. ലീവ് രണ്ടു ദിവസതെയ്ക്കും കൂടിയേ ഉള്ളൂ . ഞങ്ങൾ അങ്ങ് പോകും അച്ചോ "
മമ്മിയുടെ വാക്കുകൾ കേട്ട് എന്റെ നിശ്വാസം കല്ലറകളെ പൊട്ടിച്ചു പുറത്തേയ്ക്ക് വരാൻ ശ്രമിച്ചു .
പുറം ലോകം എന്നിൽ ഉളവാക്കിയ ഭയം അതെനിക്ക് ഓർമ്മ വന്നു.
ഇനിയൊരിക്കലും പുറം ലോകം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല .
*********************************************************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ