ജനപ്രിയ പോസ്റ്റുകള്‍‌

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

കറുപ്പായി

"ഇനിയെങ്കിലും ഇതിനു ഒരു ശാശ്വത പരിഹാരം കാണേണം " റെസിഡൻസ്  അസോസിയേഷൻ  പ്രസിഡണ്ട്‌ ആവർത്തിച്ചു പറഞ്ഞു .

" മുപ്പതു  വർഷത്തിൽ കൂടുതലായി  ഈ പൊതു പൈപ്പ് ഇവിടെ സ്ഥാപിച്ചിട്ട്. . ഇത് കുടി വെള്ളത്തിനായുള്ള ടാപ്പ് ആണ് ഇവിടെ കുളിക്കുകയും നനയ്ക്കുകയും ചെയ്യുന്നതു  കുറ്റകരമാണ്  . നമ്മുടെ അസോസിയേഷൻ പരിധിയിൽ വരുന്ന ഏകദേശം വീടുകളിലും പൈപ്പ് ഉണ്ടല്ലോ .  . ഒരു കുടുംബക്കാർക്ക്‌ കുളിക്കാൻ വേണ്ടി മാത്രം  എന്തിനീ പൊതു ടാപ്പ് .  നിവേദനം തയ്യാറാക്കി ഒപ്പിട്ടു കൊടുത്താൽ മതി. അധികാരികൾ  ഇത് പൂട്ടി കോളും ."  പ്രസിഡണ്ട്‌ തന്നെ വഴിയും പറഞ്ഞു കൊടുത്തു

 "ഓ നിങ്ങള് കൊറേ പൂട്ടിക്കും " ലച്ചുമി  അസോസിയേഷൻകാരുമായി  എന്നും വഴക്കാണ്.

ലച്ചുമിയും  അവളുടെ തൊണ്ണൂറു  വയസുള്ള അമ്മയും. മകൾ കറുപ്പായിയും   മാത്ര മാണ്  ഇപ്പോൾ ഈ ടാപ്പ് ഉപയോഗിക്കുന്നത് .

ലച്ചുമിയെ  നാക്ക് കൊണ്ട് തോൽപ്പിക്കാൻ  ആർക്കുമാകില്ല . കീഴ് ജാതിക്കാരിയെ പീഡിപ്പിചെന്നു  വരാതിരിക്കാൻ  അസോസിയേഷൻ ആണുങ്ങൾ അവരുടെ വീട്ടിലെ പെണ്ണുങ്ങളെ ആണ് ലച്ചുമിക്കെതിരെ  ഇറക്കിയിരുന്നത് .

ലച്ചുമിയല്ലേ  ആള് .. വരുന്ന  പെണ്ണുങ്ങളുടെ  ജാതി നോക്കി  വേറെ ജാതിയിലെ  ജാരനെ ഉണ്ടാക്കി ഉറക്കെ വിളിച്ചു കൂവും.  വർഷങ്ങളായി  ഒട്ടും മൂർച്ച  കുറയാതെ  ലച്ചു്മി  കാത്തു സൂക്ഷിക്കുന്ന ഒരേയൊരു ആയുധം.  വഴക്കു  കൂടുമ്പോൾ മാത്രമേ ലച്ചുമിയ്ക്ക് ജാതി ചിന്ത വരുകയുള്ളു എന്നുള്ളത് എല്ലാവർക്കും  അറിയാവുന്നതാണ്.


       ഇന്ന് നഗരമായി കാണുന്ന ഈ മണ്ണില്ലാത്ത തറ  പണ്ട് ഗ്രാമം ആയിരുന്നു. ഒരു കുഗ്രാമം .  ഈ അസോസിയേഷൻ  പരിധിയ്ക്ക് വരുന്നതെല്ലാം അന്ന് വേടർ  കുടി ആയിരുന്നു.  കോർപറേഷൻറെ ഔദ്യോഗിക  അഴുക്കു  ചാലായ  ഈ  ചാനൽ  അന്ന് നീരൊഴുക്കുള്ള   താവക്കൽ  നദി ആയിരുന്നു . ശുദ്ധമായ പളുങ്കു  നദി. . അന്ന്  ലച്ചുമിയുടെ  അമ്മ ചെല്ലത്തായും  കണവനും  താവക്കൽ  ആറിനു  അക്കരെ  ഒത്തിരി ദൂരം നടന്ന്  മണലി വനത്തിൽ ചെന്ന്  ഈറ്റ  വെട്ടി  തിരിച്ചു  വരുമ്പോൾ   ഇവിടെ മതിയാകുവോളം നീന്തി കുളിക്കും. താവക്കൽ  ആറിലെ വെള്ളം തന്നെയാണ് ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നത് . ലച്ചുമിയും  ചെറിയ പ്രായത്തിൽ അവിടെ കുളിച്ചിട്ടുണ്ട് .


           പെണ്ണ് പ്രായം  അറിയിച്ചപ്പോൾ  ചതപ്പിലെ   വേട  ചെറുമൻറെ  കൂടെ കെട്ടിച്ചയച്ചു . പരിഷ്കാരിയായി  റോഡിൻറെ  പണിയ്ക്ക് പോയ്കൊണ്ടിരുന്ന  ചെറുമനോട് ആരോ സ്ത്രീധനമെന്ന മഹത് കർമ്മം  വിട്ടു പോയ കാര്യം  ഓർമ്മിപ്പിച്ചു . സ്ത്രീധനമെന്ന ധർമ്മം  അനുഷ്ടിക്കാതെ  തന്നെ ശാപത്തിലാക്കിയെന്നു  വേട  ചെറുമൻ  തിരിച്ചറിഞ്ഞു . ലച്ചുമി തവക്കലിൻറെ  തീരത്തുള്ള തൻറെ  കുടിയിലേക്ക് തിരിച്ചു പോന്നു .  വയറ്റിലൊരു ഭ്രൂണവും -' കറുപ്പായി '. ചെല്ലത്തായിയുടെ കണവൻ  രോഗിയായി മരിച്ചു .

കാലം ഗ്രാമത്തെ വികസന പാതയിലേയ്ക്കു നയിച്ച്‌ കൊണ്ടിരുന്നു . തലമുറകൾ പരിഷ്കാരികൾ ആയി . പരിഷ്കാരികളായ വേട  ചെറുക്കന്മാർ   സ്വയം ജന്മിമാർ ആയി സവർണ്ണ  പെണ്ണുങ്ങളെ കട്ടെടുത്തു കെട്ടിലമ്മമാരാക്കി .

കുടികൾ  കോണ്ക്രീറ്റ് കൊട്ടാരങ്ങൾ ആയി . മതിൽ  കെട്ടുകളെ ഭേദിച്ചിരുന്നത്  റെസിഡൻസ്  അസോസിയേഷൻ മാത്രം.. നദിയോരത്തിൽ  പത്തോളം ഫാക്ടറികൾ, കമ്പനികൾ  എല്ലാവർക്കും  തൊഴിലുകൾ.


   മാറ്റമില്ലാതിരുന്നതു  ചെല്ലത്തായിയ്ക്കും കുടുംബത്തിനും മാത്രം.  തൻറെ  വേട  കുടി പോലും മാറ്റാൻ  അവർക്ക്  കഴിഞ്ഞില്ല . ലച്ചുമി അസൂയ മൂത്ത്  അയൽക്കരോടൊക്കെ  വഴക്കിനു ചെന്നു .



എന്നാൽ 'കറുപ്പായി ' നിശബ്ദമായി വളർന്നു . അവൾ കുളിക്കുമ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും  കൂട്ടിരുന്നു . പുസ്തകങ്ങള വായിച്ചു വായിച്ചു നേരം വെളുക്കുന്നത്‌ അറിയാറെയില്ല . അകലെ കൊളേജിലെയ്ക്കുള്ള യാത്രക്കിടയിൽ ഉറക്കം .അവൾ ബിരുദങ്ങൾ സമ്പാദിച്ചു കൊണ്ടേയിരുന്നു . സംവരണവും സ്റ്റൈഫെന്റും  അവൾക്കു സഹായമായി.

   കറുപ്പായി അറിവുള്ളവൾ  ആയി എങ്കിലും സാമ്പത്തികമായി മെച്ചത്തിലല്ല  ജോലി പിന്നെയും ഒത്തിരി അകലെയാണ്.


ഇന്നും പതിവ് പോലെ അസോസിയേഷനും അമ്മയും വഴക്ക് തന്നെ . കറുപ്പായി അമ്മയെ വിളിച്ചു .

"അമ്മെ നമ്മൾ ചെയ്യുന്നത് തെറ്റാണ് . ഇത് കുടി വെള്ളമാണ്, ഇവിടെ കുളിക്കുന്നതും നന്യ്ക്കുന്നതും കുറ്റകരമാണ്. അമ്മ എന്തിനു അവരോടു വഴക്കിടണം .  പറ്റുമെങ്കിൽ ക്ഷമ ചോദിക്കൂ  "
   
     വിദ്യാഭ്യാസമുള്ള മകൾ,  അവൾ ഇത് വരെയും ഒന്നിലും അഭിപ്രായം പറഞ്ഞിട്ടില്ല.   ഇതിൽ എന്തെങ്കിലും കാര്യം കാണും. ലച്ചുമി തല കുലുക്കി സമ്മതിച്ചു .


    കറുപ്പായി അന്ന് രാത്രി ഉറങ്ങിയില്ല . പത്തോളം എഴുത്തുകൾ എഴുതി . ഓരോ ഡിപ്പാർട്ട്മെന്റുകളുടെയും മേൽവിലാസം  പുറം കവറുകളിൽ എഴുതി.  പിന്നെയും കുറെ നാളുകൾ  തൻറെ  അമ്മയുടെ പ്രായശ്ചിത്തത്തിനു വേണ്ടി കയറിയിറങ്ങി.


      അത്യുന്നത നീതി പീ0ത്തിൻറെ   വിധിയാണ് ലംഘിച്ചു  കൂടാ .

 ഓരോ മതിൽ  കെട്ടിൻറെ  മുമ്പിലും ഭിക്ഷ ചോദിച്ചു നിൽക്കുന്ന  സർക്കാരിനെ നോക്കി കറുപ്പായി പുച്ച്ചത്തോടെ  ചിരിച്ചു . പൊന്മുടിയുടെ ഉറവ മുതൽ പാലോട് വരെയുള്ള   താവയ്ക്കൽ  ഉൾപ്പെടുന്ന വാമ നാപുരം നദി വൃത്തിയാക്കി എടുക്കാൻ എത്ര കോടി രൂപ വേണ്ടി വരും? എത്രയോ വർഷങ്ങളായുള്ള  മാലിന്യം നീക്കിയെടുക്കണം.


"രാജ്യത്തിലെ ഓരോ പൌരനേയും സംരക്ഷിക്കേണ്ടത് സർക്കാരിൻറെ  ഉത്തര വാദിത്തം  ആണ്."   വിധി യിൽ പറയുന്നു

 "നദിയും മലയും   കുളവും ഒക്കെ സംരക്ഷിക്കേണ്ടത്  അവിടത്തെ ഭരണ കൂടം ആണെന്ന് വീണ്ടും പഠിപ്പിക്കേണ്ടി വരുന്നത് ലജ്ജാകരം തന്നെ"   ജഡ്ജിയുടെ രൂക്ഷ വിമർശനം .


കറുപ്പായിയ്ക്ക്  കുളിക്കാനും നനക്കാനും വേണ്ടി മാത്രം  പത്തോളം ഫാക്ടറികൾ പൂട്ടി . പല കമ്പനികളും നാട് വിട്ടു.

 വളി  വിടുന്ന നാറ്റം പോലും ആരും അറിയാതിരിക്കാൻ നദിയിലേയ്ക്ക് ഒഴുക്കി വിട്ടിരുന്ന ജന്മിമാരുടെ ഗുദം വളി വിടാൻ പേടിച്ചു.

 മോഡേൻ  കക്കൂസുകളിലെ  വിസർജ്യം  നദിയിലേക്കൊഴിക്കിയാൽ അറസ്റ്റ് .

തൂറാൻ പറ്റാതെ  കെട്ടിലമ്മമാർ മരത്തിൻറെ  മറ തേടി ഓടുന്നത് കണ്ടു കറുപ്പായി ചിരിച്ചു .

 'നിൻറെ  നഗ്നത മറയ്ക്കാൻ മരമോ നിൻറെ മാലിന്യം തിന്നാൻ മരത്തിൻറെ  വേരുകളോ  ഇന്നില്ല '



                 ------------------------------------------------------------













അറിയുന്നീ  കാറ്റിൽ ഭൂതത്തിൻ
നന്മകൾ  കത്തിയെരിയുന്ന
ഗന്ധവും നീറ്റുന്നു മനമിതിൽ;
പുറകിലെ പച്ചകൾ കത്തിയെരിയുന്ന
കണ്‍പാർത്തു  ഉപ്പു തൂണായി
ഭവിച്ചു.  കണ്ണീരിൻ ഉപ്പു  കുടിച്ചു
മരിക്കാതെ  നീന്തുന്നീ ചാവു  കടലിൽ ,
പൊങ്ങി കിടക്കുന്നീ  ഉൾക്കരുത്തില്ലാ
ജീവിതം, എങ്ങുമേ  തങ്ങാത്ത  ജീവിതം .

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

മിഴിയോരം

 മിഴിയോരം
-----------------

'ഞാൻ എങ്ങോട്ടെന്നില്ലാതെ  പോകും  അതായിരിക്കേണം നീ എനിക്കായി  വച്ചിട്ടുള്ള  വഴി '
മറ്റൊന്നും അവൾക്കു  ദൈവത്തോട്  പറയാനില്ലായിരുന്നു .

 ഫീസ്  അടയക്കാനുള്ള   കാശ്  മാത്രമാണ്  കയ്യിൽ  ഉള്ളത് . ഇനി  പരീക്ഷ ഫീസ്‌  അടയ്ക്കേണ്ട  കാര്യമില്ല . ഒന്നും  പഠിക്കാൻ കഴിയാത്ത  ഈ നരകത്തിൽ ഇനി ഒരു നിമിഷം താമസിക്കാൻ വയ്യ
അതി രാവിലെ ഗ്രാമം വിട്ടു . നഗരത്തിൽ  ചുറ്റിത്തിരിഞ്ഞു .

"എവിടേയ്ക്കാ ?"  ആരോ  ചോദിച്ചു .

"ടെസ്റ്റിനു "

"എവിടെയാ ?

"കൊല്ലത്ത് "

 'ഓ ! പിഴച്ച പെണ്ണാണെന്ന്  ഇനിയിവർക്കു  സംശയമായിരിക്കും
അതെ  പിഴച്ച പെണ്ണാകാൻ  തന്നെയാണ്  പുറപ്പാടു . എനിക്ക്  പിഴച്ച പെണ്ണാകേണം .അമ്മ എന്തിനാണ്  എപ്പോഴും എൻറെ  നെഞ്ച്  കീറി  ഭേദ്യം  ചെയ്യുന്നത് ?'--മനസിൽ വാഗ്വാദങ്ങൾ  നടത്തി .


ഇനി ഒരു നിമിഷം പോലും ഈ  വീട്ടിൽ  പറ്റില്ല എന്ന് തോന്നിയപ്പോളാണ്  അവൾ ഇറങ്ങി തിരിച്ചത് .

ബസ്‌ സ്റ്റാൻഡി ലെ  വിശ്രമ മന്ദിരത്തിൽ കുറെ നേരമിരുന്നു .രണ്ടു രൂപ  കൊടുത്തു ഒരു ദിന പത്രം വാങ്ങി .

മക്കൾ അമേരിക്കയിൽ  ഉള്ള  അമ്മച്ചിയെ നോക്കാൻ ആളെ ആവശ്യമുണ്ട് .
ഇത്തരം  പത്ര  പരസ്യങ്ങൾക്ക്  പിന്നിൽ ചതിയാണ് ഒളിഞ്ഞിരിക്കുന്നത് .

'എനിക്ക് ചതിക്കപ്പെടെണം . ആണുങ്ങളോട് സംസാരിച്ചാൽ പോലും ചതിക്കപ്പെടും എന്ന് പറഞ്ഞു ഉപദ്രവിച്ച്  ഉപ്പു രസം കുടിപ്പിച്ച അമ്മയ്ക്ക് ചതി എന്താണെന്ന് എൻറെ  ജീവിതത്തിലൂടെ കാണിച്ചു കൊടുക്കും '

 അവൾ പത്രം വീണ്ടും മറിച്ചു  നോക്കി . ആദ്യം പിടിച്ചിട്ടിരുന്ന ബസിൽ കയറി .
നൂറ്റൻപതു  രൂപാ  കൊടുത്തു ടിക്കറ്റ്‌ എടുത്തു . വേഗത്തിൽ മറയുന്ന കോലങ്ങൾ അവളെ നോക്കി കൊഞ്ഞനം കുത്തി . സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരഞ്ഞു. വാഹനത്തിൻറെ  ചീറലിൽ  കരച്ചിലിൻറെ  ശബ്ദം കാറ്റ് കൊണ്ട് പോയി .

ആകാശം  കുളിക്കാൻ  മഞ്ഞൾ  തേയ്ക്കുന്ന  നേരമാണ്  ചതിയ്ക്ക് വേണ്ടി ദാഹിച്ചു മീനച്ചിലാറിൻറെ തീരത്ത്  അവൾ ചെന്നിറങ്ങുന്നത് .

'ഞാനൊരു വേശ്യ ആകാൻ പോകയാണ് . ലോകമേ  , നീയെന്നെ അങ്ങനെ വിളിച്ചോളൂ   സാരമില്ല . പ്രായത്തിലും താങ്ങാൻ കഴിയുന്നതിലപ്പുറം   ദുഖ : ഭാരങ്ങളിനിയില്ല . നിങ്ങൾ പറയുന്ന വാക്കുകൾ ഇനി ഘനമേറിയവയല്ല .. അവളുടെ കണ്ണീര മീനച്ചിലാർ എറ്റു  വാങ്ങി .


  ജോലിയുടെ സ്വഭാവത്തെ  കുറിച്ചൊന്നും അവൾ അവരോടു ചോദിച്ചില്ല . അവർ  പറയുന്നത് മിണ്ടാതെ കേട്ട് കൊണ്ടിരുന്നു.
അപ്പുറത്തെ റൂമിലേയ്ക്ക് പൊയ്കോളൂ . നാളെ  ജോലിയ്ക്ക് കയറി കൊള്ളാം ."

ജനിച്ചു വളർന്ന  വീട്ടിൽ നിന്നും ആദ്യമായി ഇരുന്നൂറു  കിലോ മീറ്റെറുകൾക്ക്   അകലെ. അവൾക്കു   അൽപം പോലും ഭയം  തോന്നിയില്ല.

 ' ഇന്നത്തെ ഈ രാത്രി തൻറെ  വീട്ടുകാരെ നോക്കി പരിഹസിക്കാനുള്ള രാത്രി ആണ് . ഈ രാത്രിയിലെങ്കിലും അവർ ഐക്യത്തോടെ ഉറങ്ങിയാൽ മതി ആയിരുന്നു ' -    എത്ര വലിച്ചെറിയണമെ ന്നു  വിചാരിച്ചിട്ടും  ആത്മാവ് വീട്ടുകാരെ  വിളിച്ചു കൊണ്ടിരുന്നു\.

റൂമിൻറെ  മുൻപിലെത്തി  അയാൾ ബെല്ലടിച്ചു .

"ചേടത്തി  ഒരാളും കൂടി ഉണ്ട് . ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട് .കഴിച്ചിട്ട് കിടന്നോള്  നാളെ ജോലിയ്ക്ക് കയറാം ."

 പ്രായമുള്ള ഒരു സ്ത്രീ  വാതില്ക്കൽ  നില്ക്കുന്നു .
അവളെ കണ്ടതും അവർ ഓടി ചെന്ന് കെട്ടി പിടിച്ചു രണ്ടു കവിളിലും ചുംബിച്ചു.

"ആരെങ്കിലും ഒരാള് കൂടി വന്നിരുന്നെങ്കിലെന്ന് ഞാൻ പ്രാർത്ഥിക്കായിരുന്നു"

അതൊന്നും അവൾക്കു വല്യ താൽപര്യമായി  തോന്നിയില്ല

'ഇതൊക്കെ എജെന്റുകളുടെ  സോപ്പിടൽ മാത്രമാണ് .ഇതിൻറെ  ആവശ്യമൊന്നും എനിക്കില്ല .' അങ്ങനെ പറയേണം എന്നുണ്ടായിരുന്നു  അവൾക്കു .

ക്ഷീണം ഉണ്ടെങ്കിലും ഉറങ്ങാൻ കഴഞ്ഞില്ല
"മോളെന്താ  ഒന്നും മിണ്ടാത്തെ ?"
"യാത്രാ  ക്ഷീണം ചേടത്തി "
"ഓ ! ശെരിയാണ്  മോൾ ഉറങ്ങിക്കോളു രാവിലെ വിളിക്കാം "

നട്ടെല്ലിനു വല്ലാത്ത വേദന  .ഒത്തിരി ദൂരം യാത്ര ചെയ്തെന്നു കിടന്നപ്പോൾ ആണ് അറിഞ്ഞത്  .

"മോളെ നിനക്കെന്തോ പ്രശ്നം ഉണ്ടല്ലോ . എൻറെ  മനസു അങ്ങനെ പറയുന്നു ."
അവൾ പകുതി ഉറങ്ങിയതെയുള്ളൂ .

"ഒന്നുമില്ല ചേടത്തി. ക്ഷീണം ഞാൻ ഉറങ്ങട്ടെ "

"ഇല്ല മോളേ . നിനക്കെന്തോ പ്രശ്നം ഉണ്ട്  .  എന്നെ മോളുടെ അമ്മയാണെന്ന് വിചാരിച്ചാൽ മതി  "

'ഈ തള്ളയ്ക്കെന്താ  കുഴപ്പം'  അവൾ  മനസിൽ പിറുപിറുത്തു  ഒന്നും ,മിണ്ടാതെ ഉറങ്ങി .

"മോളെ എഴുന്നേ ൽക്കു "  --ഇവര് വല്യ ശല്യം തന്നെ. കണ്ണ് തുറന്നു.  സൂര്യൻ പകലിലേയ്ക്ക് ഇതളുകൾ വിടർത്തി കൊണ്ടിരുന്നു .
മേശപ്പുറത്ത്  ചായ ഇരിക്കുന്നു .

"മോളെ  ഉറക്കത്തിലെ നിൻറെ  തേങ്ങലുകൾ കാരണം ഞാൻ ഇന്നലെ  ഉറങ്ങിയില്ല "
'ഇവരെന്തിനു എനിക്ക് കാവലിരിക്കണം '- അവരുടെ നിറഞ്ഞ കണ്ണുകളിലേയ്ക്ക് അവൾ പകച്ചു നോക്കി .

86 വയസുള്ള അമ്മച്ചി കുളിമുറിയിൽ തെന്നി വീണതാണ്  കയ്യിൽ  ചെറിയ പൊട്ടൽ. എങ്കിലും മിടുക്കിയായ മുത്തശി . വായനയിൽ വല്ലാത്ത ഹരം. അവൾക്ക്  അവിടെ അധികം ജോലിയൊന്നും ഇല്ലായിരുന്നു . പുസ്തകങ്ങൾ വായിച്ചു കൊടുക്കൽ തന്നെ ആയിരുന്നു പ്രധാന ജോലി.


സമയം കിട്ടുമ്പോഴൊക്കെ അടുക്കളയിലേയ്ക് ഓടും ചേടത്തിയെ സഹായിക്കാൻ . ചേടത്തിയോടു  വാതോരാതെ സംസാരിക്കാൻ അവൾ ശീലിച്ചു. സ്നേഹം നിറഞ്ഞു കവിയുന്ന ആ കണ്ണുകളിൽ അവൾ ഇടയ്ക്കിടയ്ക്ക് ചുംബിക്കും.

"കെട്ട്യോൻ കളഞ്ഞിട്ടു പോയി  മൂന്നു പെണ്ണും ഒരാണും മക്കൾ. ഒരുത്തിയെ കെട്ടിച്ചു . രണ്ടാത്തോളെ കെട്ടിക്കാൻ ഒരു വർഷം  എങ്കിലും അടുക്കള പണി ചെയ്തു കൂട്ടി വയ്ക്കണം .  മൂന്നമാത്തവൾ  പോളിയോ പിടിപെട്ട്  ഒരു ക്രിസ്ത്യൻ കോണ്‍വെജക്,ന്റിൽ . നാലമത്തെതു  ആണ്‍ തരി "  എല്ലാ ദിവസവും കാണും  ചേടത്തിയുടെ നാട്ടിലെ  പുതിയ പുതിയ കഥകൾ .  അങ്ങനെ ചേടത്തി അവൾക്കു അമ്മയായി . ആ മാതൃത്വത്തെ കെട്ടി പുണർന്നാണ്  അവൾ ഉറങ്ങിയത്

"മറ്റെ  കക്ഷി എവിടെ ?" കോടതിയുടെ പടി കയറുന്നതിനിടയിൽ അവിടെ നിന്ന പോലീസുകാരി
"ശോ ! അങ്ങനെ ചോദിക്കാതെ ഇത് ആ ടൈപ്പ് കേസ് അല്ല " അവളുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാരി .

"വീട് വിട്ടു പോകാൻ കാരണം എന്താണ് ?"

"അമ്മ ദേഷ്യപ്പെട്ടപ്പോൾ വിഷമം തോന്നി  പോയതാണ് ."

"അമ്മയ്ക്കെതിരെ പരാതി ഉണ്ടോ ?"
"ഇല്ല "

 കോടതിയ്ക്ക് മുൻപിൽ നിർവികാരയായി  മറുപടി പറഞ്ഞു കൊണ്ടിരുന്നു .

"ഒറ്റയ്ക്ക്‌ താമസിക്കാൻ ആണോ താല്പര്യം അച്ഛനോടും അമ്മയോടും ഒപ്പം താമസിക്കാൻ ആണോ താല്പര്യം.? "

"അച്ഛനോടും അമ്മയോടും ഒപ്പം "

"ചേടത്തി  എനിക്ക് നിങ്ങളെ കാണേണം . നിങ്ങളുടെ കണ്ണുകളിൽ  എനിക്ക് ചുംബിക്കേണം . നിങ്ങളുടെ മകളായി ജീവിച്ചു  മരിക്കേണം "  -അവൾ പൊട്ടി കരയുന്നത് ഫോണിൻറെ  അങ്ങേ തല്യ്ക്കൽ നിന്നും ചേടത്തി അറിഞ്ഞു

"കഷ്ടപ്പാടുകളിൽ ധൈര്യമയിട്ടിരിക്ക്     മോള് പഠിച്ചു  വല്യ ആളാകുമ്പോൾ  ഈ ചേടത്തിയെ കാണാൻ വരേണം."


കാലം അവളെ മിനുക്കിയെടുത്തു . ഭൂത കാലത്തെ അവൾ  കടലാസുകളിൽ വരച്ചു തീ നാളങ്ങൾക്ക് ഭക്ഷണമാക്കി . കറുത്ത പൊടികൾ കാറ്റിൽ  പറന്നു അന്തരീക്ഷത്തിൽ ലയിച്ചു.

അവളുടെ ചൂണ്ടു വിരലുകൾ  ഉത്തരവുകളിട്ടു . വികാരങ്ങൾ മന്ദീഭവിച്ചു. ദുഖങ്ങളും സന്തോഷങ്ങളും വേർതിരിച്ചു  തൂക്കം നോക്കാൻ നേരമില്ലാതെ ആയി.. ജോലി, കൂട്ടായ്മകൾ, യോഗങ്ങൾ, പ്രസംഗങ്ങൾ, ക്ലാസുകൾ    ഒരു ദിവസം ഇരുപത്തി നാല് മണിക്കൂർ അവൾക്കു മതിയാകില്ല .

'എന്തിനിപ്പോൾ അയാളെ ശ്രദ്ധിച്ചു.  അയാളെ വീണ്ടും നോക്കി .?'

ആൾ കൂട്ടത്തിനിടയിൽ യദൃശ്ചികമായിട്ടാണ്  അയാളുടെ കണ്ണുകളിലേയ്ക്ക്  അവളുടെ നോട്ടം ആഴ്ന്നിരറങ്ങിയത് .

"ഒരു ഫോട്ടോ എടുത്തോട്ടേ ?"  അവൾ  ചോദിച്ചു .
"ആയിക്കോട്ടേ ." അയാൾ അടുപ്പമുള്ളവരെ പോലെ പെരുമാറി .
അയാളുടെ കണ്ണുകൾ  സൂം ചെയ്തു ഒരു ഫോട്ടോയും എടുത്തു .

"ഫോട്ടോ കൊറിയർ ചെയ്തോളു മേൽവിലാസവും  ഫോണ്‍  നമ്പരും തരാം "

"ഊം " അവൾ മൂളി

സ്ഥല പേര് വായിച്ചതും അവൾക്കു വലിയ ആഹ്ലാദം തോന്നി .

"വീട്ടിലെത്തിയോ ?"

"അയ്യോ അതിനു സമയം ആയില്ലല്ലോ പകുതി ദൂരം എത്തിയതേ  ഉള്ളൂ  "
 തന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്നു പോലും കരുതാതെ ക്ഷമയില്ലാതെ വിളിച്ചതിൽ  അവൾക്കു  നാണക്കേട്‌ തോന്നി .

അയാളുടെ ആഴമുള്ള  കണ്ണുകൾ  വീണ്ടും കാണാൻ കൊതിച്ചു  കൊണ്ട് അവൾ  തിരിഞ്ഞും  മറിഞ്ഞും കിടന്നു അസ്വസ്ഥമായി. വളരെ വൈകിയാണ് ഉണർന്നത്.  തൻറെ ദിനചര്യയിൽ പോലും ഒറ്റ ദിവസം കൊണ്ട് മാറ്റം  സംഭവിച്ചു .

വീട്ടിൽ  ഭാര്യ ,രണ്ടു പെണ്മക്കൾ . പ്രണയ വിവാഹം ആയിരുന്നു അയാളുടേത്  അയാളെ കുറിച്ച് അറിയുന്തോറും  അടുപ്പം കൂടി കൊണ്ടിരുന്നു.

"നീ ഒരു പാട്ട്  പാടുമോ ?" ഒരിക്കൽ അർദ്ധ  രാത്രിയോടടുത്തു   അയാൾ  അവളെ വിളിച്ചു .

പാടി കഴിഞ്ഞപ്പോൾ  താനൊരു പാട്ടുകാരി ആണെന്ന് ആദ്യമായിട്ടവൾക്ക്  തോന്നി.

"നിനക്കറിയുമോ\ ഞാനൊരു പാറയുടെ  മുകളിൽ  ആണിപ്പോൾ. എനിക്ക് മരിക്കേണം. സമധാനമില്ല "

സ്നേഹമില്ലാത്ത  കുടുംബ ജിവിതമാണ്  അയാളുടെതെന്നു അറിഞ്ഞപ്പോൾ അവൾക്കു സഹതാപം തോന്നി .

സാധാരണ സമാധാനത്തോടെ ജീവിക്കത്തവരോട് അവൾക്കു വെറുപ്പാണ് തോന്നാറുള്ളത്

 "നിങ്ങൾ എൻറെ ഭർത്താവിൻറെ  കാമുകി ആണ് " അയാളുടെ ഭാര്യ
പിന്നെടെപ്പോഴോ വിളിച്ചു പറഞ്ഞു

അവളുടെ സൌഹൃതത്തെ വെളിപ്പെടുത്താൻ തെളിവുകളില്ലാതെ പോയി.

അയാൾക്കും  ഭാര്യയ്ക്കും കൌണ്‍സിലിംഗ് നടത്തി . പൊരുത്തപ്പെട്ടു പോകുന്ന ലക്ഷണമില്ല.  ഇയാളുടെ പുറം പൂച്ച് ലോകത്തിൻറെ  മുൻപിൽ  വലിച്ചു കീറി കാണിക്കേണം ഭാര്യയ്ക്ക് നിർബന്ധമായി .

അങ്ങനെയാണ് ആ ചാനൽ വിളിച്ചിട്ട്  തെറ്റുകാരിയായ  അവൾക്കും   ക്യാമറയ്ക്ക്  മുൻപിലേയ്ക്കു പോകേണ്ടി വന്നത് .

തൻറെ മകൻറെ  ജീവിതത്തെ തകർത്ത  തേവിടിശിയ്ക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ആണ് ആ അമ്മയും അവിടെ എത്തിയത് .

" പ്രകൃതീ ഞാൻ തെറ്റുകാരിയാണ് , ഈ കണ്ണുകൾ  ആണ് അയാളിൽ കണ്ടത്. പ്രകൃതിയെ തിരിച്ചറിയാൻ കഴിയാതെ പോയതാണ് എൻറെ  തെറ്റു"
 അവൾ പ്രകൃതിയിലേയ്ക്കു  നോക്കി പറഞ്ഞു .

"എൻറെ അമ്മയാണ് ഇത്.  ജീവിത കാലം മുഴുവനും ഇവരോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിച്ചവൾ ആണ് ഞാൻ . ഈ കണ്ണുകളിലേയ്ക്ക് ഒത്തിരി നേരം നോക്കി ഇരുന്നിട്ടുണ്ട് "

ചേടത്തിയും അവളും അശ്രു കണങ്ങളോടെ ആലിംഗബദ്ധരായി
--------------------------------------------------------------------------------------------


2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

തഴപ്പായയിൽ  ഇറ്റിറ്റു വീഴുമെൻ കണ്ണീർ  കണങ്ങൾ
രാവിൻറെ പകുതി കഴിഞ്ഞുമുറക്കം  വരാതെ

പ്രിയനേ , അങ്ങ് ദൂരെയാ  മണ്‍ക്കുടിലിൽ
ചോർന്നൊലിക്കുന്ന  നിൻറെ  സ്വപ്നങ്ങളിൽ
നീ ഉറങ്ങാതെ കരയുന്നതോർത്തു .

ഉദയത്തിൻ  മുൻപത്തെ   തണുപ്പത്ത്  യാത്ര ചെയ്യാമോ ?
മഴ തുള്ളികൾ തീർത്ത  മൂടൽ മഞ്ഞുകൾക്കുള്ളിലൂടെ

സന്ദേശമെത്തിക്കാൻ  രാത്രി മേഘങ്ങളില്ല ,
താരങ്ങളില്ല , മിന്നാ മിനുങ്ങുമില്ല

ആശയാലെൻ  മനം  തിങ്ങുന്നു
മിഴികൾ  നിറയുന്നു   പറയുവാനാകാതെ

മഴ കാറ്റതൊ കൊള്ളുന്നു' ക്രോധവും ധാർഷ്ട്യവും
പ്രണയമോ  മാന്തി പറിക്കുന്നു  വേരുകൾ -
പൊലുമില്ലതെയാക്കീ കൊടുങ്കാറ്റുകൾ .

ആകുമോ എനിക്കിന്നീ രാവിൻ  അന്ധകാരത്തിൽ
ഏകയായി  ദൂരമേ താണ്ടുവാൻ

പേടിപ്പിക്കയില്ലയോ  മരച്ചില്ലകൾ പോലും
തൻ നിഴലിനാൽ .



2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

നട്ടുച്ച വെയിൽ



നട്ടുച്ച വെയിൽ
**************


"എടി  നട്ടുച്ചയ്ക്ക്  കോട്ടിയത്തറ  വിള വഴി പോകരുതേ . അൽപം  ചുറ്റിയലും  സാരമില്ല  മെയിൻ റോഡു വഴി പോയാൽ  മതി"

"ഓ  അമ്മയ്ക്കൊക്കെ  ഇപ്പോഴും അന്ധ വിശ്വാസമാണ്  .  അവ്ടെയെങ്ങും  പേ ഊളനൊന്നും ഇല്ല ."

പിന്നെ തിരിഞ്ഞു  ലോലിതയോടായി  പറഞ്ഞു  " നീ വാ നമുക്ക് പോകാം "

ശ്രീ ദേവിയും ലോലിതയും തിടുക്കപ്പെട്ടിറങ്ങി

"പിള്ളേരെ നിങ്ങളീ നട്ടുച്ചയ്ക്ക് ഈ വഴി പോകല്ലേ " പാറതോട്ടിൻറെ കരയിൽ നിന്ന ത്രേസിയാമ്മ  ചേടത്തിയുടെ ഉപദേശം.

ഇവടെ എല്ലാവർക്കും  അന്ധ വിശ്വാസം ആണ് .  ഉച്ചയ്ക്ക് പാറ തോട്ടിൽ കുളിക്കാൻ പാടില്ല,  ഉച്ചയ്ക്ക് കുളിയ്ക്കാൻ വരുന്ന പെണ്ണുങ്ങളെ പാമ്പ് ചൂളമടിച്ചു  വിളിക്കുമത്രേ . ത്രി സന്ധ്യയ്ക്കും  ഈ ഭാഗത്ത്‌ പെണ്ണുങ്ങൾക്ക്‌ വിലക്കാണ് .

"പഠിപ്പും വിവരവും ഒക്കെ ഉള്ള നമ്മൾ എന്തിനാ ഇതൊക്കെ വിശ്വ സിക്കുന്നെ  അല്ലെ ലോലിത "

"ഉം "  ലോലിത  മൂളി സമ്മതിച്ചു .

ശ്രീദേവിയുടെ  വീട്ടിൽ രാവിലെ വന്നതാണ് ലോലിത  . .   ഡിഗ്രി   അവസാന വർഷം  പഠിക്കുന്നു.   ഇന്നത്തെ അവധി രണ്ടു പേരുടെയും  വീട്ടിലായിട്ടു തീർക്കാൻ  നേരത്തെ പ്ലാൻ ചെയ്തിരുന്നു .

 കമ്പി വേലി ചാടി കടന്നു .റബ്ബർ തോട്ടം വഴി  നടന്നു. നാട്ടുച്ചയാണെങ്കിലും,    വെയിലിൻറെ  ചൂടില്ലാത്ത  വെളിച്ചം മാത്രം മരങ്ങൾക്കിടയിലൂടെ  കിട്ടി .

"ഊഫ് "   ലോലിത  ചാടി  കാലുകുടഞ്ഞു

"എന്താ ?"  ശ്രീ ദേവി ഭയത്തോടെ ചോദിച്ചു

പാമ്പ്  അവരുടെ മുൻപിൽകൂടി ഇഴഞ്ഞു  കാട്ടിനുള്ളിലേയ്ക്ക് പോയി .

"ഓ ! പേടിക്കേണ്ട അത് പോയി ." ശ്രീദേവി ലോലിതയുടെ കയ്യിൽ  പിടിച്ചു .


നടത്തത്തിൻറെ  വേഗം കൂട്ടി . ഇതേ വേഗതയിൽ നടന്നാൽ  പതിനഞ്ചു മിനുറ്റിനകം  അപ്പുറത്തെ മെയിൻ റോഡിൽ എത്താം . റോഡു കഴിഞ്ഞു വീണ്ടും പത്തു മിനുട്ടെങ്കിലും നടക്കേണം ലോലിതയുടെ വീട്ടിലെത്താൻ .

" ചീക്കുട്ടീ .."
"ഊം? " ശ്രീ ദേവി അത്ഭുതത്തോടെ ലോലിതയെ  നോക്കി .


തൻറെ  ബല്യ കാലകൂട്ടുകാരി   രുദ്രയെ ഓർമ്മ  വന്നു .അവളല്ലാതെ  വേറാരും ഇങ്ങനെ വിളിച്ചിട്ടില്ല .

'ചീക്കുട്ടീ... "

ലോലിത വീണ്ടും വിളിച്ചു .

"എന്താടി നീ കൊച്ചു കുട്ടികളെ പോലെ ?"  ഭയത്തോടെ ശ്രീദേവി  ചോദിച്ചു .

"നിനക്കെന്നെ മനസിലായില്ലേ ? നാലാം ക്ലാസ്സ്‌ വരെ നിൻറെ കൂട്ടുകാരി ആയിരുന്ന രുദ്ര . നീ എന്നെങ്കിലും ഈ വഴി വരുന്നത് കാത്തിരിയ്ക്കയായിരുന്നു ഞാൻ "

"എന്തിനാ?" അൽപം ധൈര്യത്തോടെ  ശ്രീദേവി ചോദിച്ചു .


.  സ്കൂൾ കുട്ടികളുടെ ക്യുവിൽ നിന്നുമാണ് താൻ അവസാനമായി രുദ്രയുടെ ശരീരം കണ്ടത് . വയൽ  കരയിലൂടെ നീണ്ട മൌന ജാഥ .

ഈ റബ്ബർ  തോട്ടത്തിലാണ് രുദ്ര മരിച്ചു കിടന്നത് . രാവിലെ റബ്ബർ  ടാപ്പിങ്ങിനു  വന്നചെറുക്കൻ ആണ് വലിയ തൂക്കു പാത്രത്തിലെ പാൽ  മുഴുവൻ അലിഞ്ഞു ചേർന്ന  മണ്ണിൽ ഉറങ്ങുന്ന രുദ്രയെ  കണ്ടത് .

റോഡിലെ ചായ കടയിൽ  പാൽ കൊണ്ട് കൊടുക്കുന്നത്  നാലാം ക്ലാസുകാരിയായ  അവളാണ് .ഒരു കിലുക്കാം പെട്ടിയായ അവൾ അരുണോദയത്തിങ്കൽ തന്നെ ഉണരും  .അവളുടെ ദിന ചര്യ അവിടെ എല്ലാവർക്കും അറിയാം .

പെട്ടെന്ന് റോഡിലെതത്തുവാൻ  തിരഞ്ഞെടുക്കുന്ന കോട്ടിയത്തറ   വിള  പണ്ട് മാടൻറെയും   മറുതയുടെയും  യക്ഷിയുടെയും  പോക്ക് വരവ്  വഴി ആയിരുന്നത്രെ .


പണ്ടൊരു പള്ളീലച്ചൻ   പാതി രാത്രി  അതു  വഴി പോയപ്പോൾ എതിർപെട്ടത്രെ . ആകാശത്തോളം പൊങ്ങി നില്ക്കുന്ന മാടനെ അച്ചൻ പൊന്മുടിയിലെയ്ക്ക് നാട് കടത്തി.


 തെക്കതിലെ  കുടിയിരുപ്പു ദൈവം  പിണങ്ങി .കര്യമന്വേഷിച്ചപ്പോഴാണ് പള്ളീലച്ചൻ ഓടിച്ച മാടനെയും കൂട്ടുകാരെയും തിരച്ചു കൊണ്ടുവരേണം എന്ന് .

ഏഴു ദിവസം കർമം നടത്തി . കല്ലുപാറയിൽ നിന്നും കാണിക്കാരെ  കൊണ്ടുവന്നു ചാറ്റ് നടത്തി . മാടനുംകൂട്ടരും  തെക്കതിലെയ്ക്ക് മടങ്ങി വരുന്ന സമയത്ത് പാലും കൊണ്ട് പോയ രുദ്ര എതിർപെട്ടു .മാടൻറെ  അടിയേറ്റാണ്  രുദ്ര മരിച്ചത്

"അങ്ങനെയല്ല ഞാൻ മരിച്ചത് "  അൽപം ദേഷ്യത്തോടെ ലോലിത പറഞ്ഞു .


"പിന്നെ?"

"ഞാൻ അന്ന് പാലും കൊണ്ട് ഈ വഴി വന്നപ്പോൾ  വെളിക്കിറങ്ങാൻ വന്ന രാമകൃഷ്ണൻ ......"


 "ആ കിളവനോ ?"

'ഊം "

"അതിനു ചോര പാടുകൾ ഒന്നും നിൻറെ ദേഹത്തില്ലായിരുന്നു എന്നാണല്ലോ കേട്ടത് "

"ഞാൻ ശ്വാസം മുട്ടിയാണ് മരിച്ചത് "

രാമ കൃഷ്ണൻ ! അയാൾ വൃത്തി കെ ട്ടവൻ തന്നെയായിരുന്നു . രണ്ടാഴ്ചയോളം കാണാതിരുന്ന അയാളെ കളീക്കൽ വനത്തിൽ  തൂങ്ങി യ  നിലയിൽ   കണ്ടു.  രണ്ടു കാലുകളും മൃഗങ്ങൾ  കടിച്ചു വലിച്ചു കണ്ണുകളിൽ പുഴു  നിറഞ്ഞിരുന്ന അയാളെ താഴെ ഇറക്കിയത് ഒരു മുഴു കുടിയൻ  ആണ്  .

ഒരു പെണ്ണിനെ പിഴപ്പിച്ചാണ് കുടുമ്പിനി ആക്കിയത് . അവളെയും രണ്ടു കുട്ടികളെയുംപിന്നീട് ഉപേക്ഷിച്ചു . വേറൊരുത്തിയെ കത്തി കാട്ടി ഭയപ്പെടുത്തി ഭാര്യയാക്കി  അവളിൽ മക്കളില്ല .ആരും കെട്ടാതെ പ്രായം കഴിഞ്ഞു നിൽക്കുന്ന  ഒരുത്തിയെ കെട്ടാൻ ശ്രമിക്കുമ്പോഴാണ് അയാളുടെ അമ്മ വീണ്ടും വഴക്കിനു  വരുന്നത് . അമ്മയുടെ നെഞ്ചത്ത് ചവിട്ടി മുറ്റത്‌  തള്ളിയിട്ട കാലാണത്രേ  വനത്തിൽ വച്ച് മൃഗങ്ങൾ  കടിച്ചു വലിച്ചത് .

" അയാളെ കെട്ടി തൂക്കിയത്‌ ഞാനാണ് "  അതിശയത്തോടെ ലോലിതയുടെ മുഖത്തെയ്ക്ക് നോക്കി

"നീയോ!"

"ഉം , ഞാൻ തന്നെ "

"ഒറ്റയ്ക്കോ ? അയാളെ   കെട്ടി തൂക്കാനുള്ള ശക്തി  നിനക്കുണ്ടോ ?"

ഞാൻ കുറഞ്ഞത്‌ 80 വർഷമെങ്കിലും ജീവിക്കുമായിരുന്നു . അത്രയും വയസു വരെ ഒരു പെണ്ണിന് ജീവിക്കാൻ എത്രയധികം ശക്തി വേണം  അത്രയും ശക്തി കുഞ്ഞു പ്രായത്തിലെ എൻറെ ഉള്ളിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ  എൻറെഉള്ളിലെ  ശക്തി വളർന്നത് എൻറെ മരണ ശേഷമാണ് "

  ശ്രീദേവിയ്ക്ക് മിണ്ടാൻ കഴിഞ്ഞില്ല .

"നീയിപ്പോൾ കുട്ടികൾക്ക്  വേണ്ടി സംഘടന ഉണ്ടാക്കി പ്രവർത്തിക്കുന്നു  അല്ലേ ?"

"ഉം . കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ, അവരുടെ അരക്ഷിതാവസ്ഥകൾ ഇതൊക്കെ തടയേണ്ടത്  സമൂഹത്തിൻറെ  ഉത്തരവാദിത്തം ആണല്ലോ? എന്നാൽ കഴിയുന്നത്‌ ചെയ്യുന്നു "


"അപ്പോൾ ഈ കാലഘട്ടത്തിൽ ജീവിച്ചാൽ കുട്ടികൾ സുരക്ഷിതരാണ്‌ അല്ലെ ?"


"അതെ രുദ്ര "  ലോലിതയെ രുദ്രയായി അംഗീകരിച്ചു

" ഞാൻ ഒരിക്കൽ കൂടി ജനിക്കട്ടേ ?.എല്ലാവരും കുട്ടികളെ കുറിച്ച് ബോധവാന്മാർ ആണല്ലോ ?"

"ഊം "


"ഓ! എത്രനേരായിട്ടു  കാത്തിരിക്കുന്നു . ഇപ്പോഴത്തെ കാലത്ത് പുറത്തു പോയ പെണ്‍കുട്ടികൾക്ക്  വേണ്ടിയുള്ള കാത്തിരിപ്പ്‌ കഷ്ടം തന്നെ "-- ലോലിതയുടെ അമ്മ വീടിൻറെ  മുറ്റത്തു നിൽക്കുന്നു .

രണ്ടു പേരും ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി

"ഹോ ! എത്ര പെട്ടന്നാണ് നമ്മളിങ്ങു  എത്തിയത്  ഇത്രയും ദൂരം നടന്നു വന്നത് അറിഞ്ഞതെയില്ല ."--വിയർപ്പാറ്റുന്നതിനിടയിൽ ലോലിത പറഞ്ഞു .


"രുദ്രാ ... നീ മനുഷ്യ കുഞ്ഞായി വീണ്ടും ജനിക്കുന്നെങ്കിൽ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ തന്നെ വളർന്നു വലുതാകേണം . എൻറെ കാലം കഴിഞ്ഞാൽ ഇവിടുത്തെ കുട്ടികൾ എത്രത്തോളം  സുരക്ഷിതരെന്ന് എനിക്ക് പറയാൻ കഴിയില്ല .

" ശ്രീദേവി നിനക്കെന്തു പറ്റീ ? രുദ്രയോ ഏതു  രുദ്ര ?"

ലോലിത ശ്രീദേവിയുടെ  തോളിൽ തട്ടി .

" ആ വഴി വരരുതെന്ന്ശ്രീദേവിയുടെ അമ്മയും വേറെ കുറച്ചു പേരും പറഞ്ഞതാണ് .ഈ പെണ്ണിനെന്തെങ്കിലും  കുഴപ്പം പറ്റി യോ ആവോ ? അമ്മേ  ശ്രീദേവിയെ ഒന്ന് ശ്രദ്ധിച്ചേ .."

----------------------------------------------------------------------------------------------------------

























2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

  ദൂരെയായി കേൾക്കാം  നിൻറെ കളകളാരവം
സ്വച്ഛമായി  ഒഴുകും  പച്ചപരവതാനിയിൽ
 മിഴിയ്ക്കു കുളിരായി  നിൻറെ  ശുഭ്രാംബരം
ദൂരെ കാണായി  ഇങ്ങു  ഇലപള്ളി ആറ പോലെ 

2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

'ജിഫർ '

'ജിഫർ '
----------


അവനെ  ആദ്യമായി  കണ്ടത്  എന്നാണെന്ന്   അവൾക്കു ഓർമയില്ല . അവൻറെ  കലുറകളുടെ യും  അവളുടെ    പാവാടയുടെയും  നിറം    ഒരേ  നീല നിറം ആയപ്പോഴാണ്  ആദ്യമായി ശ്രദ്ധിച്ചത് .

  കൊളേജിലേയ്ക്കുള്ള  യാത്രയ്ക്കിടയിൽ   ബസ്‌  ആലമുക്കിൽ  നിർത്തിയപ്പോൾ  എതിരെയുള്ള  പീടികയിലെ   പയ്യനെ വെറുതെ നോക്കി  . സ്കൂൾ  യുണിഫോം  അവനും  കളഞ്ഞിട്ടില്ല . അവൾ  തൻറെ   നീല പാവടയിലെയ്ക്ക്  സങ്കടത്തോടെ നോക്കി . സ്കൂൾ  യുണിഫോം ആയ   വെള്ള ബ്ലൗസ് ധരിക്കുന്നതിൽ   വെറുപ്പില്ലെങ്കിലും  ഈ  നീല  നിറത്തിലുള്ള  പാവാട ഇടാൻ വിഷമം ആണ് .  ഈ പ്രായത്തിലുള്ള ആണ്‍കുട്ടികൾ  ഇത്തരത്തിലുള്ള നീല കാലുറകൾ  ധരിക്കാൻ  ഇഷ്ടപ്പെടാറില്ല . സ്കൂൾ  കുട്ടികളെ അല്ലാതെ  മറ്റാരെയും ഇങ്ങനെ ഒരു നീല കാലുറകളിൽ  കണ്ടിട്ടില്ല .പക്ഷെ അവനും ഇട്ടിരിക്കുന്നത് നീല കാലുറകൾ .


കോളേജ്  കഴിഞ്ഞു   വരുമ്പോൾ  ബസ്‌ ആലമുക്കിൽ  എത്തിയപ്പോൾ  ആ പീടികയിലേയ്ക്കു  അവൾ  അറിയാതെ നോക്കി പോയി. അവനെ കണ്ടില്ല . പിന്നീടു  എപ്പോഴും  ശ്രദ്ധിക്കാൻ തുടങ്ങി . അവൻ   നീല കാലുറകൾ ഇടുന്ന ദിവസം അവൾക്കു ഭാഗ്യ  ദിവസങ്ങളായി  തോന്നി . രാവിലെ മാത്രമേ കാണാറുള്ളു  . വൈകിട്ടിവൻ  എവിടെ പോകുന്നു ?


  കോളേജ് വിട്ടു  ഉച്ചയ്ക്ക്  വരേണ്ടി  വന്നു .  ആ സമയം  ബസില്ല . സമാന്തര  സർവിസിനെ  ആശ്രയിച്ചു . ആ ജീപ്പിൽ അവൻ ആയിരുന്നു ക്ലീനെർ.  അന്നും ആ നീല കാലുറകൾ.    നീല  പാവാടയിൽ അവൾ സന്തോഷത്തോടെ നോക്കി .  ഒരു പുതിയ പാവാട കിട്ടിയിരുന്നെങ്കിൽ  ഈ  നീല പാവാട കളയുവാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്  എന്ന്  .. ഇന്ന് അങ്ങനെ   അല്ല.  ഈ നീല പാവാട ഒരിക്കലും കീറി പോകരുതേ എന്ന് പ്രാർഥിച്ചു .


സ്ത്രീകളോട് അവൻ എങ്ങനെയാ പെരുമാറുന്നത് ?  അവനെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു . ബഹളമില്ലാത്ത സഹസികനെ പോലെ തോന്നി . അവന്റെ കറുപ്പ് നിറം അവളെ ആകർഷിച്ചു  കൊണ്ടിരുന്നു .അവനാകട്ടെ  ഒരിക്കൽ പോലും അവളെ  നോക്കിയില്ല .


അന്ന് മുഴുവനും അവനെ കുറിച്ച് ഓർത്തു .  രാവിലെ അവൻറെ  പീടികയിലേയ്ക്കു  നോക്കും  അവൻ അവിടെ കാണും   തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്നു  പുറത്തേയ്ക്ക് നോക്കിയിരിക്കും . പാഞ്ഞു പോകുന്ന ഏതെങ്കിലും സമാന്തര സെർവിസിൽ  അവൻ കാണുമായിരിക്കും .



സ്റ്റഡി ലീവ്  ആയി.


ഹാൾ ടിക്കറ്റ്‌  വാങ്ങാൻ വേണ്ടി  അന്ന് പോയി.

പാലൈ കോണം  വളവിൽ പോലീസ്  കല്ലുകൾ വച്ച്  അതിർത്തി  തിരിച്ചിരിക്കുന്നു . കട്ടപിടിച്ച രക്തം അവർക്ക്  മണൽ കൊണ്ട് മറയ്ക്കാൻ  കഴിഞ്ഞില്ല .


"ഇവിടെ  ആണ് ഇന്നലെ  അപകടം  നടന്നത് "

 ബസിലിരുന്നു  ആരോ പറഞ്ഞു .



ബസ്‌  ആലമുക്ക്  എത്തി പീടിക  അടച്ചിട്ടിരിക്കുന്നു . പീടികയോട്‌ ചേർന്നുള്ള  അവൻറെ വീട്ടിൽ ഷാമിയാന  പന്തൽ .


'നിനക്ക് അവനെ കാണേണം എന്നില്ലേ?....' വീടിനു മുൻപിലെ  കറുത്ത തുണി കഷണം അവളോട്‌ ഉറക്കെ  വിളിച്ചു  ചോദിച്ചു.

ഹാൾ ടിക്കറ്റ്‌ വാങ്ങിയത് യാന്ത്രികമായിട്ടായിരുന്നു . തിരച്ചു വന്നപ്പോൾ അവൻറെ കല്യാണ  പന്തൽ ആർ ത്തി യോടെ നോക്കി . വീട്ടിൽ ചെന്ന് കയറിയതും തലേ ദിവസത്തെ  പത്രം അരിച്ചു പെറുക്കി .


ചരമ  പേജുകൾക്ക്  രണ്ടു പേജ് മുൻപ്  ദീർഘ  ചതുരത്തിൽ ഒതുക്കിയ അവൻറെ  ആയുസിൻറെ അക്ഷര കട്ടകൾക്കിടയിൽ  ഒരു ഫോട്ടോ പോലും ഇല്ല.


'ജിഫർ '  അതാണവൻറെ  പേര്
അവളെക്കാൾ  രണ്ടു  വയസു  മുതിർന്നത്
ഖാദറിൻറെ  മകൻ


 അന്നവൾക്ക്  ഉറങ്ങാൻ കഴിഞ്ഞില്ല .
നീല കാലുറകൾ , അവൻറെ  കറുത്ത മേനി ;  അവൾക്ക്  ഭയം അല്പം പോലും തോന്നിയില്ല  . അവനോടുള്ള സ്നേഹം കൂടി കൊണ്ടിരുന്നു . ഉറക്കമില്ലാത്ത രാത്രികളിൽ  അവൻ അവൾക്കു കൂട്ടായി വന്നു .പകൽ  പോലും അവൻറെ സാമിപ്യം  അവൾ  അനുഭവിച്ചറിഞ്ഞു .


ഒരു കാര്യം  അവൾക്കു  തീർച്ചയായി  അവൾ അല്ലാതെ മറ്റാരും  അവനെ പ്രണയിച്ചിട്ടില്ല .അവനെ ഇത്രയധികം ശ്രദ്ധിച്ച   പെണ്‍കുട്ടിയെ അവൻ തേടി വന്നു. അവൻ അവളെ സ്നേഹിക്കാൻ തുടങ്ങി .

അവളാകട്ടെ സുബോധം വന്ന ഏതോ നിമിഷത്തിൽ  അവനെ അക്ഷരങ്ങളാൽ വശീകരിച്ചു  കടലാസ്സിൽ ആവാഹിച്ചു  തൂലിക കൊണ്ട്  റ്റ്യൂറ്റൊറിയൽ കോളേജിലെ  കയ്യെഴുത്ത് പ്രതിയിൽ  തളച്ചു .

ആ   നീല കാലുറകൾ അവൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ  നേടി കൊടുത്തു .

കാല ചക്രങ്ങൾ എത്ര വേഗത്തിലാണ്  ഓടിയത്.

അവൻ  ഇപ്പോൾ  ആരും  തുറക്കാത്ത ആ കയ്യെഴുത്ത് പ്രതിയിൽ ...  പൊടി പിടിച്ച പേജുകൾക്കിടയിൽ  കിടന്നു കരയുന്നുണ്ടാകും .. എന്നെ കെട്ടഴിച്ചു വിടൂ .. അലറി  കരയുന്നുണ്ടായിര്ക്കും

എന്തിനിപ്പോൾ  അവനെ ഓർക്കേണം ?

എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല--   അവൻറെ  ആ നീല കാലുറകൾ മറക്കാൻ  കഴിയുന്നില്ല .

എല്ലാവരും ഉറങ്ങുന്ന ഏതോ ഒരു നിശബ്ദ രാത്രിയിൽ അവൾ അവനെ  അടഞ്ഞു കിടക്കുന്ന  ആ  കയ്യെഴുത്ത് പ്രതിയിൽ നിന്നും  മോചിപ്പിച്ചു .




---------------------------------------------------------------------------------------------