ജനപ്രിയ പോസ്റ്റുകള്‍‌

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

കറുപ്പായി

"ഇനിയെങ്കിലും ഇതിനു ഒരു ശാശ്വത പരിഹാരം കാണേണം " റെസിഡൻസ്  അസോസിയേഷൻ  പ്രസിഡണ്ട്‌ ആവർത്തിച്ചു പറഞ്ഞു .

" മുപ്പതു  വർഷത്തിൽ കൂടുതലായി  ഈ പൊതു പൈപ്പ് ഇവിടെ സ്ഥാപിച്ചിട്ട്. . ഇത് കുടി വെള്ളത്തിനായുള്ള ടാപ്പ് ആണ് ഇവിടെ കുളിക്കുകയും നനയ്ക്കുകയും ചെയ്യുന്നതു  കുറ്റകരമാണ്  . നമ്മുടെ അസോസിയേഷൻ പരിധിയിൽ വരുന്ന ഏകദേശം വീടുകളിലും പൈപ്പ് ഉണ്ടല്ലോ .  . ഒരു കുടുംബക്കാർക്ക്‌ കുളിക്കാൻ വേണ്ടി മാത്രം  എന്തിനീ പൊതു ടാപ്പ് .  നിവേദനം തയ്യാറാക്കി ഒപ്പിട്ടു കൊടുത്താൽ മതി. അധികാരികൾ  ഇത് പൂട്ടി കോളും ."  പ്രസിഡണ്ട്‌ തന്നെ വഴിയും പറഞ്ഞു കൊടുത്തു

 "ഓ നിങ്ങള് കൊറേ പൂട്ടിക്കും " ലച്ചുമി  അസോസിയേഷൻകാരുമായി  എന്നും വഴക്കാണ്.

ലച്ചുമിയും  അവളുടെ തൊണ്ണൂറു  വയസുള്ള അമ്മയും. മകൾ കറുപ്പായിയും   മാത്ര മാണ്  ഇപ്പോൾ ഈ ടാപ്പ് ഉപയോഗിക്കുന്നത് .

ലച്ചുമിയെ  നാക്ക് കൊണ്ട് തോൽപ്പിക്കാൻ  ആർക്കുമാകില്ല . കീഴ് ജാതിക്കാരിയെ പീഡിപ്പിചെന്നു  വരാതിരിക്കാൻ  അസോസിയേഷൻ ആണുങ്ങൾ അവരുടെ വീട്ടിലെ പെണ്ണുങ്ങളെ ആണ് ലച്ചുമിക്കെതിരെ  ഇറക്കിയിരുന്നത് .

ലച്ചുമിയല്ലേ  ആള് .. വരുന്ന  പെണ്ണുങ്ങളുടെ  ജാതി നോക്കി  വേറെ ജാതിയിലെ  ജാരനെ ഉണ്ടാക്കി ഉറക്കെ വിളിച്ചു കൂവും.  വർഷങ്ങളായി  ഒട്ടും മൂർച്ച  കുറയാതെ  ലച്ചു്മി  കാത്തു സൂക്ഷിക്കുന്ന ഒരേയൊരു ആയുധം.  വഴക്കു  കൂടുമ്പോൾ മാത്രമേ ലച്ചുമിയ്ക്ക് ജാതി ചിന്ത വരുകയുള്ളു എന്നുള്ളത് എല്ലാവർക്കും  അറിയാവുന്നതാണ്.


       ഇന്ന് നഗരമായി കാണുന്ന ഈ മണ്ണില്ലാത്ത തറ  പണ്ട് ഗ്രാമം ആയിരുന്നു. ഒരു കുഗ്രാമം .  ഈ അസോസിയേഷൻ  പരിധിയ്ക്ക് വരുന്നതെല്ലാം അന്ന് വേടർ  കുടി ആയിരുന്നു.  കോർപറേഷൻറെ ഔദ്യോഗിക  അഴുക്കു  ചാലായ  ഈ  ചാനൽ  അന്ന് നീരൊഴുക്കുള്ള   താവക്കൽ  നദി ആയിരുന്നു . ശുദ്ധമായ പളുങ്കു  നദി. . അന്ന്  ലച്ചുമിയുടെ  അമ്മ ചെല്ലത്തായും  കണവനും  താവക്കൽ  ആറിനു  അക്കരെ  ഒത്തിരി ദൂരം നടന്ന്  മണലി വനത്തിൽ ചെന്ന്  ഈറ്റ  വെട്ടി  തിരിച്ചു  വരുമ്പോൾ   ഇവിടെ മതിയാകുവോളം നീന്തി കുളിക്കും. താവക്കൽ  ആറിലെ വെള്ളം തന്നെയാണ് ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നത് . ലച്ചുമിയും  ചെറിയ പ്രായത്തിൽ അവിടെ കുളിച്ചിട്ടുണ്ട് .


           പെണ്ണ് പ്രായം  അറിയിച്ചപ്പോൾ  ചതപ്പിലെ   വേട  ചെറുമൻറെ  കൂടെ കെട്ടിച്ചയച്ചു . പരിഷ്കാരിയായി  റോഡിൻറെ  പണിയ്ക്ക് പോയ്കൊണ്ടിരുന്ന  ചെറുമനോട് ആരോ സ്ത്രീധനമെന്ന മഹത് കർമ്മം  വിട്ടു പോയ കാര്യം  ഓർമ്മിപ്പിച്ചു . സ്ത്രീധനമെന്ന ധർമ്മം  അനുഷ്ടിക്കാതെ  തന്നെ ശാപത്തിലാക്കിയെന്നു  വേട  ചെറുമൻ  തിരിച്ചറിഞ്ഞു . ലച്ചുമി തവക്കലിൻറെ  തീരത്തുള്ള തൻറെ  കുടിയിലേക്ക് തിരിച്ചു പോന്നു .  വയറ്റിലൊരു ഭ്രൂണവും -' കറുപ്പായി '. ചെല്ലത്തായിയുടെ കണവൻ  രോഗിയായി മരിച്ചു .

കാലം ഗ്രാമത്തെ വികസന പാതയിലേയ്ക്കു നയിച്ച്‌ കൊണ്ടിരുന്നു . തലമുറകൾ പരിഷ്കാരികൾ ആയി . പരിഷ്കാരികളായ വേട  ചെറുക്കന്മാർ   സ്വയം ജന്മിമാർ ആയി സവർണ്ണ  പെണ്ണുങ്ങളെ കട്ടെടുത്തു കെട്ടിലമ്മമാരാക്കി .

കുടികൾ  കോണ്ക്രീറ്റ് കൊട്ടാരങ്ങൾ ആയി . മതിൽ  കെട്ടുകളെ ഭേദിച്ചിരുന്നത്  റെസിഡൻസ്  അസോസിയേഷൻ മാത്രം.. നദിയോരത്തിൽ  പത്തോളം ഫാക്ടറികൾ, കമ്പനികൾ  എല്ലാവർക്കും  തൊഴിലുകൾ.


   മാറ്റമില്ലാതിരുന്നതു  ചെല്ലത്തായിയ്ക്കും കുടുംബത്തിനും മാത്രം.  തൻറെ  വേട  കുടി പോലും മാറ്റാൻ  അവർക്ക്  കഴിഞ്ഞില്ല . ലച്ചുമി അസൂയ മൂത്ത്  അയൽക്കരോടൊക്കെ  വഴക്കിനു ചെന്നു .



എന്നാൽ 'കറുപ്പായി ' നിശബ്ദമായി വളർന്നു . അവൾ കുളിക്കുമ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും  കൂട്ടിരുന്നു . പുസ്തകങ്ങള വായിച്ചു വായിച്ചു നേരം വെളുക്കുന്നത്‌ അറിയാറെയില്ല . അകലെ കൊളേജിലെയ്ക്കുള്ള യാത്രക്കിടയിൽ ഉറക്കം .അവൾ ബിരുദങ്ങൾ സമ്പാദിച്ചു കൊണ്ടേയിരുന്നു . സംവരണവും സ്റ്റൈഫെന്റും  അവൾക്കു സഹായമായി.

   കറുപ്പായി അറിവുള്ളവൾ  ആയി എങ്കിലും സാമ്പത്തികമായി മെച്ചത്തിലല്ല  ജോലി പിന്നെയും ഒത്തിരി അകലെയാണ്.


ഇന്നും പതിവ് പോലെ അസോസിയേഷനും അമ്മയും വഴക്ക് തന്നെ . കറുപ്പായി അമ്മയെ വിളിച്ചു .

"അമ്മെ നമ്മൾ ചെയ്യുന്നത് തെറ്റാണ് . ഇത് കുടി വെള്ളമാണ്, ഇവിടെ കുളിക്കുന്നതും നന്യ്ക്കുന്നതും കുറ്റകരമാണ്. അമ്മ എന്തിനു അവരോടു വഴക്കിടണം .  പറ്റുമെങ്കിൽ ക്ഷമ ചോദിക്കൂ  "
   
     വിദ്യാഭ്യാസമുള്ള മകൾ,  അവൾ ഇത് വരെയും ഒന്നിലും അഭിപ്രായം പറഞ്ഞിട്ടില്ല.   ഇതിൽ എന്തെങ്കിലും കാര്യം കാണും. ലച്ചുമി തല കുലുക്കി സമ്മതിച്ചു .


    കറുപ്പായി അന്ന് രാത്രി ഉറങ്ങിയില്ല . പത്തോളം എഴുത്തുകൾ എഴുതി . ഓരോ ഡിപ്പാർട്ട്മെന്റുകളുടെയും മേൽവിലാസം  പുറം കവറുകളിൽ എഴുതി.  പിന്നെയും കുറെ നാളുകൾ  തൻറെ  അമ്മയുടെ പ്രായശ്ചിത്തത്തിനു വേണ്ടി കയറിയിറങ്ങി.


      അത്യുന്നത നീതി പീ0ത്തിൻറെ   വിധിയാണ് ലംഘിച്ചു  കൂടാ .

 ഓരോ മതിൽ  കെട്ടിൻറെ  മുമ്പിലും ഭിക്ഷ ചോദിച്ചു നിൽക്കുന്ന  സർക്കാരിനെ നോക്കി കറുപ്പായി പുച്ച്ചത്തോടെ  ചിരിച്ചു . പൊന്മുടിയുടെ ഉറവ മുതൽ പാലോട് വരെയുള്ള   താവയ്ക്കൽ  ഉൾപ്പെടുന്ന വാമ നാപുരം നദി വൃത്തിയാക്കി എടുക്കാൻ എത്ര കോടി രൂപ വേണ്ടി വരും? എത്രയോ വർഷങ്ങളായുള്ള  മാലിന്യം നീക്കിയെടുക്കണം.


"രാജ്യത്തിലെ ഓരോ പൌരനേയും സംരക്ഷിക്കേണ്ടത് സർക്കാരിൻറെ  ഉത്തര വാദിത്തം  ആണ്."   വിധി യിൽ പറയുന്നു

 "നദിയും മലയും   കുളവും ഒക്കെ സംരക്ഷിക്കേണ്ടത്  അവിടത്തെ ഭരണ കൂടം ആണെന്ന് വീണ്ടും പഠിപ്പിക്കേണ്ടി വരുന്നത് ലജ്ജാകരം തന്നെ"   ജഡ്ജിയുടെ രൂക്ഷ വിമർശനം .


കറുപ്പായിയ്ക്ക്  കുളിക്കാനും നനക്കാനും വേണ്ടി മാത്രം  പത്തോളം ഫാക്ടറികൾ പൂട്ടി . പല കമ്പനികളും നാട് വിട്ടു.

 വളി  വിടുന്ന നാറ്റം പോലും ആരും അറിയാതിരിക്കാൻ നദിയിലേയ്ക്ക് ഒഴുക്കി വിട്ടിരുന്ന ജന്മിമാരുടെ ഗുദം വളി വിടാൻ പേടിച്ചു.

 മോഡേൻ  കക്കൂസുകളിലെ  വിസർജ്യം  നദിയിലേക്കൊഴിക്കിയാൽ അറസ്റ്റ് .

തൂറാൻ പറ്റാതെ  കെട്ടിലമ്മമാർ മരത്തിൻറെ  മറ തേടി ഓടുന്നത് കണ്ടു കറുപ്പായി ചിരിച്ചു .

 'നിൻറെ  നഗ്നത മറയ്ക്കാൻ മരമോ നിൻറെ മാലിന്യം തിന്നാൻ മരത്തിൻറെ  വേരുകളോ  ഇന്നില്ല '



                 ------------------------------------------------------------













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ