ജനപ്രിയ പോസ്റ്റുകള്‍‌

2021, ജൂൺ 23, ബുധനാഴ്‌ച

 

മനസ് പിടി കിട്ടാതിരുന്ന നാളുകളിൽ ആരും തിരിച്ചറിയാതെ  ഒറ്റ മുറിയിൽ മൗനം ആയിരുന്നു.

പിന്നീട് മനസിനെ പിടിച്ചു കെട്ടി.
പുറത്തെ കെട്ടുകൾ വലിച്ചെറിഞ്ഞു
ഒറ്റയ്ക്ക് യാത്രയിൽ ആയിരുന്നു,
ശബ്ദ കോലാഹലങ്ങളോട് കൂടി സഞ്ചരിച്ചു.

നിലപാടുകൾക്ക് വേണ്ടി ജീവിച്ചിക്കാറില്ല, നിലപാടുകൾക്ക് വേണ്ടി  മരിക്കാറില്ല, നിലപാടുകൾക്ക് വേണ്ടി മുറിവേല്പിക്കാറില്ല.

ഉള്ളിൽ നിന്നും വന്ന ധാർഷ്ട്യങ്ങൾ എല്ലാം പ്രതിരോധത്തിനു വേണ്ടി മാത്രം.

ഫാന്റസി ജീവിതം തേടി നടന്നവർക്ക് ഞാൻ ഒരു ഇരയായി മാറിയിട്ടില്ല.

എന്റെ മനസിന്റെ ചെറിയ വ്യതിയാനം  പോലും എനിക്ക് നന്നായി അറിയാം.


മരണം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന മനസിനെയും ഞാൻ ഒറ്റയ്ക്ക് തിരിച്ചറിഞ്ഞത് ആണ്.

ഒറ്റയ്ക്ക് പ്രതിരോധം തീർക്കുന്നവളെ മാനസിക രോഗി എന്ന് പ്രചരിപ്പിക്കും.
ജീവൻ നില നിർത്താൻ
ചില രഹസ്യ ജീവിതങ്ങളെ പരസ്യമാക്കേണ്ടതുണ്ട്.
ഒഴിവാക്കപ്പെടുന്നത് മരണം എന്ന, എപ്പോഴും തുറക്കപ്പെടാവുന്ന വാതിൽ തന്നെ.

ചില പരസ്യപെടലുകൾ വേഷം കെട്ടൽ ആയി മാറാം.

ഒറ്റ മുറികൾക്കുള്ളിൽ നിന്നും പുറത്തേയ്ക്ക് വരേണ്ടത് മരണം എന്ന വാതിലിൽ കൂടി വേണ്ട എന്ന് തീരുമാനിച്ചിരുന്നു.

ഇപ്പോഴും fantasi ജീവിതത്തിനു ഇരയാക്ക പെട്ടു കൊണ്ടിരിക്കുന്നവളും എന്നെ ഭ്രാന്തി എന്ന് വിളിച്ചിരിക്കുന്നു. വിഭ്രാന്തികൾ ആർക്കും എപ്പോഴും വരാം എന്ന് അറിയാവുന്നത് കൊണ്ടു അവൾക്ക് മറുപടി എന്റെ മൗനം മാത്രം (അക്കാര്യത്തിൽ എന്റെ മനസ് എന്റെ പിടിയിൽ അല്ല എന്ന് അറിയാവുന്നത് കൊണ്ടു ) ആയിരുന്നു.

ഇരയാക്കപ്പെടുന്നവർക്ക് മതിയായ ചികിത്സ ആവശ്യം ആയിരുന്നു. ഇല്ലെങ്കിൽ സാവകാശത്തിനുള്ള അല്പം സമയം കൊടുക്കേണ്ടതായിരുന്നു.

ഞാൻ എന്റെ യാഥാർദ്യങ്ങളിൽ നിന്നും ഇരകളോടൊപ്പം ജീവിച്ചു. പക്ഷേ നിരന്തരമായി വേട്ടയാടപ്പെട്ടവരും, ഇരയാക്കപ്പെട്ടവരും ആയിരുന്നു അവർ എന്ന് എനിക്ക് അറിയില്ലായിരുന്നു.

അവർ എന്നെ പിച്ചി ചീന്താൻ തന്നെ ആ.ണ് ഇപ്പോഴും ശ്രമിക്കുന്നത്. അവർക്ക് മറ്റൊന്നും അറിയില്ലല്ലോ. എനിക്ക് ഇവിടെ പ്രതിരോധങ്ങൾ തീർക്കേണ്ടതുണ്ട്.

പ്രതിരോധങ്ങൾ തീർത്തു തന്നെ ജീവിക്കും.

മറ്റാർക്കും എനിക്ക് വേണ്ടി പ്രതിരോധം തീർക്കുവാൻ ഇല്ല. മറ്റാർക്കും  കഴിയുകയുമില്ല.

ഒറ്റയ്ക്ക് പ്രതിരോധം തീർക്കുന്നവളെ മാനസിക രോഗ പട്ടം കൊടുക്കാൻ എന്തൊരുത്സാഹം 🤣.

നീ ഒന്നോർക്കുക, എന്റെ മനസ് ഇപ്പോഴും എന്റെ കയ്യിൽ ഭദ്രമാണ്.

നിനക്കോ?

ഇപ്പോഴും ഇരയാക്കപെട്ടു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിവ് പോലും ഇല്ലാതെ ജീവിച്ചു തീർക്കുന്നു. കല്ലെറിയുന്നില്ല, കല്ലുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്,  നീ പറഞ്ഞ മരണം എന്ന വാക്കിന് തലക്കലും കാൽക്കലും  വയ്ക്കുവാൻ

2021, മേയ് 22, ശനിയാഴ്‌ച

 കഴുവേറ്റപ്പെട്ട എന്റെ സ്വപനങ്ങൾ,

എന്റേതല്ലാത്ത കാരണങ്ങളാൽ

കഴുവേറപ്പെട്ട എന്റെ സുന്ദര സ്വപ്‌നങ്ങൾ 

കണ്ണുകൾ പുകയാൽ മറച്ചു

കാഴചകളെ മറച്ചത് 

കഴുവേറും മുൻപേയാണ്‌.

പുകഞ്ഞു പുകഞ്ഞു ചുട്ട് പൊള്ളി 

ഉയർന്നു വന്ന പുകയായിരുന്നോ?

തണുത്തു മരവിച്ച നിശ്വാസങ്ങളിൽ 

പൊങ്ങിയ മഞ്ഞുകളായിരുന്നോ?

എന്തെന്ന് തിരിച്ചറിയാ-

തെന്റെ ദേഹവും മുന്നേ മരവിച്ചു പോയിരുന്നു.

കാരണങ്ങളറിയതെ, തെളിവുകൾ

ഇല്ലാതെ എന്റെ  സ്വപ്‌നങ്ങൾ കഴുവേറ്റപ്പെട്ടു.


 നീല വരകൾ ആണെന്ന് തോന്നുന്നു.

അതിനു മുകളിൽ  പണ്ടൊരു  ഉറുമ്പിൻ കഥ എഴുതി.

ഒരു ഉറുമ്പിന്റെ കഥയല്ല

ഒത്തിരി ഉറുമ്പുകളുടെ കഥ.

പഞ്ചസാര തിന്നു തിന്നു ചത്ത ഉറുമ്പുകളെ കുറിച്ചെഴുതിയത് മാത്രം ഓർമയുണ്ട്

മറ്റുറുമ്പുകളെ കുറിച്ച് ഞാൻ എന്തായിരുന്നിരിക്കാം എഴുതിയിരുന്നത്.


ഞാൻ തന്ന ആ ബുക്ക്‌ തിരികെ തരുമോ?

ഇല്ല തരില്ല.

നീയത് വായിച്ചു പോലും നോക്കി കാണില്ല.

നീ എന്തിനാണ് അന്ന് വെറുതേ വാങ്ങി വച്ചത്.

ഞാൻ പറഞ്ഞതെല്ലാം നീ സ്വന്തമാക്കി.

ഞാൻ സ്വന്തമാക്കിയ കുഞ്ഞുറുമ്പുകളെ

നീ അടച്ചു വച്ചു.

എവിടെ ആയിരിക്കും  ആ കുഞ്ഞുറുമ്പുകളെ അടക്കിയതെന്നു എനിക്ക് പറഞ്ഞു തരുമോ?


ഞാൻ അതു ചോദിക്കുന്നത് ഉറുമ്പുകളെ കാണുവാൻ മാത്രമല്ല.

പിന്നെയോ?


അവസാനത്തെ പേജുകളിൽ എവിടെയോ ഞാൻ പാർത്തിരുന്ന ആൽമരത്തിന്റ പടം വരച്ചിട്ടിരുന്നു.

നീയത് കണ്ടോ?

 രാത്രിയിൽ പാമ്പായി മാറുന്ന ഒരു ആൽമരം.

2021, മേയ് 14, വെള്ളിയാഴ്‌ച

 പ്രിയ കുട്ടുകാരി ഞാൻ നിനക്ക് തന്ന വാക്ക് പാലിക്കാം... ഇന്നത്തെ ദിനം തീർന്നു പോയില്ലല്ലോ...

.........................................................................


ഈ കാത്തിരിപ്പെനിക്കിഷ്ടം..

കാത്തിരിക്കുന്പോഴല്ലേ

ഒരുക്കങ്ങളുള്ളൂ...

വരും...വരാതിരിക്കില്ല

നിരാശയല്ല... പ്രതീക്ഷ...

പ്രതീക്ഷയെന്റെ

 ഒരുക്കങ്ങൾക്ക്  വേഗം കൂട്ടുന്നു.

ഒരുക്കങ്ങൾ സന്തോഷമല്ലേ..

സന്തോഷം...അതു തന്നെ....

സന്തോഷത്തോടെ വരവേല്ക്കണം

പിരിയാതെ മുറുകെ പുണരേണം...

പിടി വിട്ടു പോയാൽ...

അകന്നുപോയാൽ..

വീണ്ടുമൊരു കാത്തിരിപ്പ്..

നിരാശ...പ്രതീക്ഷകളില്ലാത്ത

കാത്തിരിപ്പ്...

അതു വേണ്ട....

ഇപ്പോഴത്തെയീ ഒരുക്കങ്ങൾ

സന്തോഷങ്ങൾ... വാരിപുണരൽ

ചുറ്റും ഉയരുന്ന  സ്നേഹ നിലവിളികൾ..

നടന്നു നീങ്ങുന്ന മൗനപ്രാർത്ഥനകൾ..

മൗനം.....

അതുമതി....

നീണ്ട മൗനത്തിനായീ

ഞാൻ കാത്തിരിക്കുന്നു...

തിരക്കിലാണ്...

മൗനത്തെ വരവേല്ക്കാൻ

ഒരുക്കത്തിലാണ്.....

സന്തോഷത്തിലാണ്..

 ഒപ്പാര്    (കഥയോ? .ആ..??          

           ---------           എനിക്കറിയില്ല)

                


താളത്തിലും ഈണത്തിലും ഉയർന്നു വന്ന കണ്ണീരോർമ്മകൾ....

ഏയ്.....പാടില്ല.....പ്രത്യാശയില്ലാത്ത ശേഷം മനുഷ്യരെപോലെ വിലപിക്കുകയോ?.....


'പഴയ മനുഷ്യനെ കുഴിച്ചു മൂടുക....'-ഞായറാഴ്ചകളിലെ പ്രബോധനം.


പ്രബോധനങ്ങൾ ചുറ്റും അലയ്ക്കട്ടെ...എനിക്ക് വിലപിക്കേണം...

എനി്ക്കെന്റെ ഓർമ്മകൾ താളത്തിലും ഈണത്തിലും പദംചൊല്ലി കരയേണം.


''എന്റെ കുഞ്ഞ്... എന്റെ മകൻ.... സഹിക്ക വയ്യേ .... എനിക്ക് സഹിക്ക് വയ്യേ...''..

ശബ്ദങ്ങളുയരാതെ തേങ്ങി..


മതിലുകൾക്കപ്പുറം നിലവാരമുള്ളവർ... 

വേണ്ടാ ...കേൾക്കേണ്ടാ.. എന്റെ പദംചൊല്ലൽ അവർ കേൾക്കേണ്ടാ...എന്റെ പേരക്കിടാങ്ങളുടെ നിലവാരം അവർക്കിടയിൽ കുറയേണ്ടാ...


എന്നാലും... ഞാൻ ജീവിച്ചിരിക്കേ..... എന്നെ  വിട്ടുപിരിഞ്ഞ പൈതൽ....ഞാനെങ്ങനെ സഹിക്കും....

മൂന്ന് പതിറ്റാണ്ടുകൾക്ക് മൂന്നേ മരിച്ചു പോകേണ്ടിയിരുന്നവൻ..

കറണ്ടുള്ള വീടുകളിലെ രാത്രിവെളിച്ചങ്ങൾ കൊതിയാണവന്... കറണ്ട് സ്വന്തമാക്കാൻ പൊട്ടിയ കന്പിയിൽ പിടിച്ചവനെ മുളയേണിയാൽ 'വിടുവിച്ചത് ...അങ്ങത്തയാണേ..'


''അക്കരേലെ അങ്ങത്തയാണേ...''


''ശൂ... അമ്മേ....അവൻറെ ജോലിസ്ഥലത്തു നിന്നും...''

ഇല്ല ഞാൻ പദം ചൊല്ലണില്ല...


ചുറ്റിലും സ്യൂട്ടിട്ട കളസങ്ങൾ.


വളരെ ദൂരം ഓടി , കൂട്ടിക്കെട്ടപ്പട്ട് കിടക്കുന്ന കാലുകൾ..


വേഗത്തിലോടുന്ന അപ്പൻറെ കാലുകളാണ് നിനക്ക്. ചുംബിച്ചു സ്വന്തമാക്കിയ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിക്കാലുകൾ....

'പൈതലേ.....പിച്ചവയ്ക്ക്... പിച്ചവയ്ക്ക്'

''പൈതലേ...''

ചുറ്റും  പാടുന്ന ശുഭ്രവസ്ത്രധാരികൾ  തുറിച്ചുനോക്കി.

'വേണ്ടാ.. സഭയ്ക്ക് നടുവിൽ നിന്റെ കുഞ്ഞുങ്ങളുടെ നിലവാരം കുറഞ്ഞു പോകെണ്ടാ..'


വെള്ളയിൽ കറുപ്പും നീലയും  നിറച്ചും നിറക്കാതെയും വലിച്ചെറിഞ്ഞ കടലാസുകൾ... അക്ഷരങ്ങൾക്ക് നിൻറെ വിരലുകൾ കൊടുത്ത സൗന്ദര്യം....

വെള്ളക്കടലാസുകൾ വാങ്ങുവാൻ ഈറ്റക്കുട്ടകൾ നെയ്തെടുക്കാൻ വേഗത്തിൽ ചലിച്ച വിരലുകൾ..

' അയ്യോ ആ വിരലുകൾ നിശ്ചലം ...

വിരലുകൾ നിശ്ചലം...

കുട്ടകൾ നെയ്തെടുത്ത്  വെള്ളയിൽ കറുപ്പും നീലയും നിറച്ചവൻ....'

 ഞൊനൊന്നു ചൊല്ലി കരയട്ടെ....

''എന്റെ കുഞ്ഞിന്റെ വിരലുകൾ...''


''ഓ..എന്താണിത് കൊച്ചുകുട്ടിയൊന്നുമല്ലല്‌ലോ...ഇത്രയും നാൾ ദൈവം ആയുസുകൊടുത്തില്ലേ....ഇത്രയധികം കരയാൻ അപകട മരണമൊന്നുമല്ലല്ലോ.. '' 

പിറകിൽ ആരോ അടക്കം പറയുന്നു.


പാതിരാത്രികൾ വായിക്കാനെടുത്ത പുസ്തകങ്ങൾ അടഞ്ഞുതീരും മുന്പേ

'മണ്ണെണ്ണ തീരുമെന്ന് ' ഞാൻ പുലന്പി  വിളക്കണയ്ക്കുന്പോളവന്റെ  അകകണ്ണ് തുറക്കുകയായിരുന്നു....

''മകനേ .... കണ്ണ് തുറക്ക് മകനേ..''


സമയമാം രഥങ്ങളിലവന്റെ കണ്ണുകൾ പൂട്ടപ്പെട്ടു.

ഉറക്കെ നിലവിളിച്ചോട്ടേ..

ശേഷം മനുഷ്യരെ പോലെ നമുക്ക് വിലപിച്ചൂടത്രേ...

പൈതലേ ഞാൻ നിനക്ക് ശേഷം അല്ല...വിശേഷമല്ലേ?.. നാല്പതു അടി താഴ്ചകളുള്ള സെല്ലാറുകളിലേയ്ക്ക് എന്റെ ഒപ്പാരുകൾ കെട്ടിയിറക്കപ്പെട്ടു..ബലമുള്ള  കോണ്ക്രീറ്റു സ്ലാബുകൾ കൊണ്ടവ മറയ്കപ്പെട്ടു..


ഒട്ടും കഥകളില്ലാത്തയെനിക്ക്  ഒപ്പാരു  ചൊല്ലി സ്നേഹിക്കാനാഗ്രഹിച്ചെങ്കിൽ?

   ഞാൻ  ചുറ്റിലും നോക്കി ..

ശേഷം മനുഷ്യരായി തീരാതിരിയ്ക്കുവാൻ കോണ്ക്രീറ്റു സ്ലാബുകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന അനേകരുടെ ഒപ്പാരുകൾ എനിക്ക് കേൾക്കാമായിരുന്നു..

----------------------------------------------

NB:കടമകളില്ലാതെ ആർക്കുമെടുക്കാം....

അഭിപ്രായം കൂട്ടുകാരി മാത്രം

 അന്ന് പ്രണയമായിരുന്നു.

ഒരു കാര്യവുമില്ലാതെ 

സംസാരിച്ചു കൊണ്ടേയിരിക്കും.

കാരണങ്ങളില്ലാതെ

 മിണ്ടികൊണ്ടേയിരിക്കും.

പിണക്കുവാൻ ഇടിമിന്നൽ പോലെ

വരുന്ന കാരണങ്ങൾ

നാണിച്ചു  പിൻവാങ്ങിയത് 

എത്രയോ നാൾ....

ഇന്ന് പിണങ്ങുവാൻ

കാരണങ്ങളേ വേണ്ടാ..

അൽപം മിണ്ടുവാൻ 

എന്തെങ്കിലുമൊരു കാരണം 

വന്നു ചേരേണം.

ഘനമുള്ള മൂളലിൻ 

ഒതുക്കങ്ങൾ കണ്ടിന്ന്

കാരണങ്ങൾ നാണിച്ചു

പിൻവാങ്ങുന്നു..

 ഞാൻ കരിന്പാറയച്ഛൻ,

 കരഞ്ഞു കലങ്ങിയ കണ്ണുമായി

അവനൊരിയ്ക്കൽ വന്നതെന്റെ

അരികിലേയ്ക്ക്

തലതല്ലി കരയാൻ ഞാനെന്റെ

വിടർന്ന നെഞ്ച് വിരിച്ചു കൊടുത്തു.

പിന്നെയവൻ ചിരിച്ചു,

ഉറക്കെയുറക്കെ ..


എന്റെ മകനെയവർ കൊണ്ടുപോയി.

എപ്പോഴും കൊണ്ടുപോകും

 പക്ഷെയവൻ തിരികെ വരാറുണ്ട്.

മനുഷ്യന്റെ അതിരുകൾ

അതിനെകുറിച്ചെന്നോടവൻ

പറഞ്ഞിട്ടുണ്ട്

അതിരുകൾ അരുതുകൾ

ഒന്നുമെനിക്കറീല,

അവനോടൊന്നും വിലക്കീട്ടുമില്ല.


കാടുകൊള്ള അരുതകളെന്നവരോട്

നിരന്തരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്


എന്റെ കൺമുന്നിൽ വളർന്ന മരങ്ങൾ,

അവനെന്നും സംസാരിക്കുന്ന

അവന്റെ കൂട്ടുകാർ , അവയുടെ ശിഖരങ്ങൾവെട്ടി

അവരവനെ പൊതിരെ തല്ലി,

അവരവനെ അടിക്കുന്തോറും 

ശിഖരങ്ങൾ തലതല്ലി കരഞ്ഞു

രണ്ടായും മൂന്നായും അവ പൊട്ടിത്തെറിച്ചു

കൈകൾ രണ്ടും കൂട്ടികെട്ടി കൊണ്ടുപോയി


നിലം വിണ്ടുകീറുന്ന വേനലിൽ

തലയിൽ കുപ്പിവെള്ളമൊഴിച്ച് 

കളിയാക്കി

കുപ്പിവെള്ളങ്ങളിൽ തീരാത്ത

ദാഹമുണ്ടവന്

അവന് ദാഹം തീർക്കാൻ നിങ്ങൾക്കാകില്ല

ഏറേ നാളായിട്ടും തിരികെ എത്താത്ത അവനെ തേടി വെള്ളവുമായിട്ടാണ് ഞാനിറങ്ങിയത്

അവനെ കണ്ട് കിട്ടിയില്ല.


എൻ മകനിൻ  നെഞ്ചിൽ 

ആഞ്ഞ് ചവിട്ടിയും തൊഴിച്ചും

അവർ കൊണ്ട് പോയി

കാത്തിരുന്നെന്റെ നെഞ്ചകം പൊട്ടി

ഉള്ളിലെ നീരുകൾ പൊട്ടി

പുറപ്പെട്ടു ഉരുളായി

ഭവിച്ചിട്ടുമെന്റെ മകനെ കണ്ടില്ല.

ഇന്നുമതേ ചൂട് കാലം

എൻറെ മകനെ കൊണ്ടുപോയവർ 

തിരികെ തരിക

എന്റെ ഗുഹയ്ക്കുള്ളിലവനെ

കുടിയിരുത്തുക

വിളക്കു തെളിക്കുക

ഇല്ലെങ്കിലിതുപോലെൻ

മകനെ തേടി ഞാനലഞ്ഞാൽ

മാനുഷാ നീയെത്ര പിടിച്ചു നിൽക്കും.