ജനപ്രിയ പോസ്റ്റുകള്‍‌

2021, മേയ് 14, വെള്ളിയാഴ്‌ച

 അമ്മയിൽ നിന്നും ഞാനാദ്യം മുറിക്കപ്പെട്ട പൊക്കിൾ കൊടി.  കൈലിയും ജമ്പറും മാത്രം ആണ് വീട്ടിലെ വേഷം.  


അമ്മയുടെ പൊക്കിളിലേക്ക് ഞാൻ എപ്പോഴും നോക്കും.  പൊക്കിളിനു ചുറ്റും ആപ്പിളിന്റെ  ആകൃതിയിൽ ആണ് വയർ. 


ആ വയറിനുള്ളിൽ ആയിരുന്നല്ലോ ഞങ്ങൾ രണ്ടു പേരും. 


ആപ്പിൾ എപ്പോഴും ആ പാമ്പിനെ ഓർമിപ്പിക്കും. 


ആപ്പിൾ ആയിരിക്കും പാമ്പ് കൊടുത്ത പഴം. 


ആ പാമ്പ് ആണത്രേ അമ്മക്ക് ആദ്യമായി പഴം കൊടുത്തത്.


 ജ്ഞാനത്തിന്റ വൃക്ഷ ഫലം തിന്നരുതെന്നു അച്ഛനും അമ്മയ്ക്കും വിലക്കുണ്ടായിരുന്നത്രെ. 


പാമ്പ് കൊടുത്ത രുചിയുള്ള പഴം  അമ്മ അച്ഛനും കൊടുത്തു. 


അത് കൊണ്ടാണല്ലോ അമ്മയ്ക്കു രണ്ടാമത്തെ ആളായിട്ടും അച്ഛന്  ആദ്യത്തെ ആളായിട്ടും ഞാൻ ജനിച്ചത്. 


പക്ഷേ അച്ഛൻ ഉൾപ്പടെ എല്ലാരും പറയുന്നത്  ഞാൻ അവരുടെ രണ്ടാമത്തെ കുഞ്ഞു എന്നാണ്. 


അമ്മയുടെ ആപ്പിൾ ആകൃതിയിൽ ഉള്ള വയർ എപ്പോഴും ആ പാമ്പിനെ ഓർമിപ്പിക്കും.. 


ആരായിരിക്കും ആ പാമ്പ്..  


ആ പാമ്പിനെ പോലെ ബുദ്ധി ഉള്ളവൻ ആണ് മൂത്തവൻ. ഒരു മാളം മുന്നിൽ കണ്ടതിനു ശേഷം മാത്രം പുറത്തിറങ്ങുന്ന പാമ്പിന്റ കുഞ്ഞ്. 


" എന്റെയും അവന്റെയും അച്ഛൻ രണ്ടാണ് "


 അടിപിടികൾക്കൊടുവിൽ  ഞാൻ പ്രഖ്യാപിച്ചു. 


അമ്പരന്നു  പോയ അച്ഛനും അമ്മയും. 


" എന്തിനാണ് ഇങ്ങനത്തെ വിഷമൊക്കെ നീ  പറയുന്നത് " അച്ഛൻ അടിക്കാൻ ഓങ്ങി. 


ആപ്പിൾ ആകൃതിയിൽ ഉള്ള അമ്മയുടെ വയറ്റിലേക്ക് ഞാൻ സങ്കടത്തോടെ  നോക്കി.


#അമ്മ #ആപ്പിൾ #വയർ

 എന്തിനോ വേണ്ടി 

നിരത്തിലൂടെ നടക്കുകയായിരുന്നു.. 


റോഡിൽ നിന്നും അൽപ്പം മാറി അല്പം ഉയരത്തിലായി രണ്ടു മനുഷ്യർ മരം മുറിക്കുന്നു. 


ഒരാൾ മരത്തിനു മുകളിൽ വളരെ കനമുള്ള കൊമ്പ്,  വെട്ടുകത്തി ഉപയോഗിച്ചു മുറിക്കുന്നു. 


താഴെ നിൽക്കുന്ന ആൾ സഹായി ആണ്. 


മരകൊമ്പ് മുറിഞ്ഞ് സഹായിയുടെ പുറത്തേക്ക് വീണു. തൽക്ഷണം മരിച്ചു. 


" ഒന്ന് ആരോടെങ്കിലും പറഞ്ഞു ഇയാളുടെ ബോഡി ഇവിടുന്നു എടുത്തു അടക്കിയേക്കണേ "  മരത്തിനു മുകളിൽ നിന്നും വേഗത്തിൽ താഴെ ഇറങ്ങി ഉച്ചത്തിൽ എന്നെ നോക്കി പറഞ്ഞിട്ട്  അയാൾ ദൂരേക്ക് ഓടി മറഞ്ഞു. 


അയാൾ എന്തിനാ ഓടിയത്? 


ആ മരത്തിന്റെ ചുവട്ടിൽ ഒരാൾ മരിച്ചു കിടക്കുന്നെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ഉത്തരവാദിത്തം വെറും വഴി യാത്രക്കാരിയായ എന്നിൽ എങ്ങനെ എന്നിൽ വന്നു? 


എന്നോടെന്തിനായാൾ പറഞ്ഞു? 


നടന്നു വന്ന വഴിയിലൂടെ കുറച്ചു പിറകിലേക്ക് പോയി.  അവിടെ ഒരു പോലീസ് സ്റ്റേഷൻ കണ്ടു? 


"എന്തിനാണിവിടെ " ശബ്ദം  കാഠിന്യം ഉള്ളത് ആയിരുന്നു. ഞാൻ ഭയപ്പെട്ടു പോയി. ഒന്നും പറയാൻ ശബ്ദം പുറത്തേക്ക് വന്നില്ല. 


പെട്ടന്ന്  പുറത്തേക്ക് വന്നു.  റോഡിൽ കൂടി നടന്നു...  


ഒരു മനുഷ്യൻ അവിടെ ചത്തു കിടക്കുന്നെന്ന് ആരോടാണ് ഒന്നു പറയുക..  


കുറേ നേരം നിന്നു ആരും അതു വഴി വന്നില്ല. 


വീട്ടിൽ കയറി വാതിൽ അടച്ചു വിറയലോടെ ഒരു മൂലയിൽ ഇരുന്നു.. ഇനി ആരോടെങ്കിലും പറഞ്ഞാൽ തന്നെ പറയാൻ  ഇത്രയും താമസിച്ചതെന്താ എന്ന് ചോദിച്ചു വഴക്ക് പറയും. 


പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല.... 


രാത്രിയിൽ അജ്ഞാതനായ ആ ശരീരം എന്റെ അടുത്തേക്ക് വന്നു.. 


"നീ പറയ്, ആരോടെങ്കിലും പറയ്.  ഞാനവിടെ ചത്തു മലച്ചു കിടക്കുന്നെന്ന് ആരോടെങ്കിലും പറയ് "


"നീ ചത്തെന്നു,  വെറും വഴി യാത്രക്കാരിയായ ഞാൻ തന്നെ പറയേണം എന്ന് ഇത്ര നിർബന്ധം എന്താണ്? "


"അതെനിക്കറീല,  എന്നെ കൊന്നവൻ അങ്ങനെ പറയാൻ പറഞ്ഞു "


രാവിലെ വീണ്ടും ആ വഴി.. 


കുറെ പോലീസുകാർ.....


" തൂങ്ങി ചത്തതാ "  മുറുക്കാൻ ചവച്ചു തുപ്പി ഒരു തള്ള. 


"അല്ല കൊന്നതാ, ഞാൻ കണ്ടതാ. 


മരം മുറിക്കുന്നവൻ കൊന്നതാ...


 മരം മുറിക്കും മുൻപേ കൊമ്പ് ചെത്തിയിട്ടു  കൊന്നു.  അയാൾ ഓടി പോയി..  അയാൾ ഓടിയ ദിശ എനിക്കു അറിയാം..  പോയ ഇടം എനിക്കു അറീല. " പക്ഷേ ഒരു വാക്ക് പോലും തൊണ്ട വിട്ടു പുറത്തേക്ക് വന്നില്ല.. 


ഇന്നലെ ആരോടെങ്കിലും പറയേണ്ട കാര്യം. 

ഇത് വരെയും ആരോടും പറഞ്ഞില്ല.  ഇനി ആരോടും പറയാൻ പാടില്ല. 


ഇതു വരെയും മറച്ചു വച്ചതിനു ഞാൻ 

കുറ്റക്കാരിയാകും. 


ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യത്തിന് എത്ര പെട്ടെന്നാണ് കുറ്റക്കാരിയായി മാറിയത്.. 


അതേ... എനിക്കീ സ്വപ്നം തന്നത് അസ്വസ്ഥകൾ മാത്രം ആണ്. 

 ഞാൻ പെട്ടന്ന് കണ്ണു തുറന്നു. 


=============================

വെളുപ്പാൻകാല സ്വപനം --05

 പിന്നെയും ഞാൻ ആ സ്വപ്ന വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. 


ആൾ കൂട്ടങ്ങൾക്കിടയിൽ മൂന്നായി തുണ്ടിക്കപ്പെട്ടു കിടക്കുന്ന രണ്ടു പെൺശരീരങ്ങൾ. 


ഒരാളുടെ ദേഹത്തു നിന്നു പച്ചയും,  മറ്റൊരാളുടെ ശരീരത്തിൽ നിന്നു വെള്ളയും രക്തം ഒഴുകുന്നു. 


റോഡിന്റെ മുക്കാൽ വീതിയോളം ആ രക്തം പടർന്നിട്ടിട്ടുണ്ട്. 


രക്തമില്ലാത്ത വശം ചേർന്ന് അപ്പുറം എത്തി. നടക്കുന്നതിനിടയിൽ  ശവങ്ങളിലേക്ക് എത്തി നോക്കാൻ ഞാൻ മറന്നില്ല. 


"സൗന്ദര്യം കൂട്ടാൻ സർജറി ചെയ്തു തുണ്ടിക്കപ്പെട്ടു മരിച്ച യുവതികൾ ആണിവർ " ആൾക്കൂട്ടത്തിൽ ആരോ പറഞ്ഞു. 


"എന്തിനാണിവരെ പൊതു ദര്ശനത്തിനിങ്ങനെ ഇട്ടേക്കുന്നത്?  എടുത്തു മാറ്റരുതോ? "

" പഠിക്കട്ടെ ഈ പെണ്ണുങ്ങൾ ഇനിയെങ്കിലും പഠിക്കട്ടെ സൗന്ദര്യം കൂട്ടാൻ നടക്കുന്നു " ആൾക്കൂട്ടത്തിൽ നിന്നും ആരോ എനിക്കുള്ള മറുപടി തന്നു. 


" ഇനിയും ഒരുത്തി ചത്തിട്ടുണ്ടല്ലോ അങ്ങ് റൂട്ബീ തെരുവിൽ. അവളെയും ഇപ്പോഴും അടക്കിയിട്ടില്ല " 


റൂട്ട്ബി  തെരുവിലക്ക് എത്താൻ എന്റെ കാലുകൾ വേഗത കൂട്ടി. 


എതിരെ കറുത്ത വലിയ ആന നടന്നു വരുന്നു 

എനിക്കു സമാന്തരമായി വലുപ്പമേറിയ ഒരു ലോറി പാഞ്ഞു വന്നു. 


റോഡ് തീരെ വീതി കുറഞ്ഞത്. 


ആരാദ്യം പോകേണം? 

മൂന്നു പേർക്കും ആദ്യം പോകേണം. 


ആനയും ലോറിയും വല്ലാതെ വാശിയിലായി. 

രണ്ടു പേരും ഒരുമിച്ചു മുന്നോട്ട് പോകുന്നു. 

എനിക്ക് പോകാൻ അല്പം പോലും ഇടമില്ല. 

ആനയും ലോറിയും പരസ്പരം തട്ടാതെ മുട്ടാതെ മറികടക്കാൻ വളരെ ശ്രദ്ധിക്കു്ന്നു. 

അതു കൊണ്ട് അവരുടെ കടന്നു പോക്ക് വളരെ സവധാനതയിൽ ആണ്. 


റൂട്ട് ബീ തെരുവിലെ തുണ്ടിക്കപ്പെട്ട പെണ്ണിനെ കാണേണം. മനസ് അസ്വസ്ഥമായി 


വളരെ നേരമെടുത്തു ആനയും ലോറിയും കടന്ന് പോകാൻ. 


"ആരാണ് ഈ വഴി " എൽസി ആന്റി 


" ഞാൻ റൂട്ട്ബീ തെരുവിലേക്ക് ആണ് "


" ങ്ങാ - ഞാനും കേട്ടു വാർത്ത "


അവരോടു ചേർന്നു കുറേ ദൂരം നടന്നു. 


"നീ ശോശാമ്മയുടെ വീട്ടിൽ കയറുന്നോ? "


"അതിവിടെ ആണോ?   ഗൾഫീരുന്നു പണമുണ്ടാക്കി വീട് അങ്ങെവിടെയോ അല്ലേ ? "


" അവൾക്ക് പ്രാന്തായിരുന്നു.  അങ്ങ് പുനലൂര്. ഗൾഫീരുന്നു നോക്കുമ്പോൾ കേരളത്തിലെ ഏത് സ്ഥലവും ജനിച്ച വീടിന് തൊട്ടടുത്തെന്ന് തോന്നുമത്രെ..  പുനലൂര് അവൾക്കാരെയും അറീല..  ആ വീട് വിറ്റ്.  ഇവിടെ കുറച്ചു സ്ഥലം വാങ്ങി ദേ നോക്ക് "


10 സെന്റിൽ നീളത്തിൽ ഒരു വീട്. 


" പെണ്ണുങ്ങൾക്കെന്ത് പ്ലാൻ അറിയാനാണ്.  അവൾക്ക് ഒരേ നിർബന്ധം ഇങ്ങനെ നീളത്തിൽ ഉള്ള വീട് മതീന്ന്.  വരുന്നോരും പോകുന്നോരും അവളുടെ വീട് നോക്കി ചിരിക്കും."


കോൺക്രീറ്റ് കെട്ടിടമെങ്കിലും ആ വീട് ഒരു 'നിരക്കട' പോലെ തോന്നിപ്പിക്കും. 


റൂട്ട്ബി തെരുവിലെ ശവത്തെ കുറിച്ച് ഞാൻ പിന്നെയും അസ്വസ്ഥതമായി. 


ചിതറിയ ചുവന്ന രക്തങ്ങൾ അവളുടെ ശവത്തെ അലങ്കരിച്ചിരുന്നു. 


" ഇവളുടേതു ചുവന്ന രക്തമാണ് ഇവളെ അടക്കാം. മറ്റവളുമാരുടേത് പച്ചയും  വെള്ളയും രക്തമാണ്.  അത് പൊതു വഴിയിൽ കിടക്കട്ടെ " നേതാവ് പറഞ്ഞു. 


"അതു പറ്റില്ല എല്ലാവരെയും മറവ് ചെയ്യേണം "

ആൾക്കൂട്ടം ബഹളം വയ്ക്കാൻ തുടങ്ങി. 


"ശരി.  മൂന്നു പേരെയും മറവു ചെയ്യാം.  ആരെ ആദ്യം സംസ്കരിക്കും? "

"ചുവപ്പ് രക്തമുള്ളവളെ  " ചിലർ പറഞ്ഞു 

"അല്ലല്ല...  പച്ച രക്തമുള്ളവളെ  " മറ്റു ചിലർ 

" വെള്ള രക്തമുള്ളവളെ ആദ്യം അടക്കേണം " കുറേ പേർ അങ്ങനെ വാദിച്ചു. 


വാദങ്ങളും, തർക്കങ്ങളും മുറുകി കൊണ്ടേയിരുന്നു.. 


ഞാൻ ഉണരുകയും ചെയ്തു.. 


സൌന്ദര്യം കൂട്ടാൻ സർജറി ചെയ്യുന്നതിനിടയിൽ മൂന്നായി തുണ്ടിക്കപ്പെട്ടു,  പൊതു നിരത്തിൽ കിടന്ന,  മൂന്നു രക്ത വർണ്ണങ്ങളുള്ള മൂന്നു പെണ്ണുങ്ങൾ ഇന്ന് പകൽ മുഴുവൻ എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു 


--------------------------------------------------

വെളുപ്പാൻ കാല സ്വപ്നം --06

 എന്റെ ദേശം 

പെട്ടന്നൊരു നാൾ ഒരു  മഹാമാരി വന്നു.. 


ദേശക്കാർ ഒന്നൊഴിയാതെ മറ്റൊരിടത്തെക്കു ഒഴുകി പോയി. 


അവർ സന്തോഷത്തിൽ ആണ്. 


ഉറ്റവർ ഉടയവർ  എല്ലാം ഒപ്പമുണ്ട്. 


ഒടുവിലാണ്  ഞാനെന്റെ ദേശം തേടി എത്തിയത്. 


നിശബ്ദത.... 


നിശബ്ദത.....


ആരും വരില്ലെന്നറിഞ്ഞിട്ടും 

അവരെ കാത്തിരുന്നു. 


ഈ രാത്രി ഞാൻ അവിടെ ഒരു 

മര ചുവട്ടിൽ ഇരുന്നു. 


നിശബ്ദത...


നിശബ്ദത..


ചീവീട്  പോലും മിണ്ടുന്നില്ല.. 


പകൽ പെയ്ത മഴ.. 

രാത്രി 

മരത്തിൽ നിന്നും മഴ പെയ്യിക്കുന്നു.. 


ശബ്ദമില്ലാത്ത മഴ


തുള്ളികൾ വീണിട്ടും ശബ്ദിക്കാത്ത 

കരിയിലകൾ... 


നിശബ്ദമായി പോകുന്ന

കുറുക്കൻമാരെ ഇരുട്ടിൽ 

എനിക്ക് തിരിച്ചറിയാം 


അവ ഉറക്കെ ഒന്ന് കൂവി എങ്കിൽ. 


എന്നെ തുറിച്ചു നോക്കി മരത്തിനു 

മുകളിൽ രണ്ടു കണ്ണുകൾ.. 

അതൊന്നു മൂളിഇരുന്നെങ്കിൽ.. 


ഇല്ല ഒന്നും മിണ്ടുന്നില്ല.. 


എല്ലാം നിശബ്ദമാണ്... 


എല്ലാം നിശബ്ദമാണ്..


==================


ഒരു മണിക്ക് കണ്ട സ്വപ്നം.. (08)


എൻറെ നാടിനൊപ്പം 🖤🖤🖤🖤🖤🖤

love u all 💜🖤💜🖤

 " ഞാനിഷ്ടപ്പെട്ട കറുപ്പിന്റെ  അഴകിന്റെ പൂർണത ഞാൻ കണ്ടില്ല "


"പിന്നെ?"


"പൂർണ്ണതയുടെ രുചി മാത്രം എനിക്ക് അറിയാമായിരുന്നു "


"രുചിയോ?"


 "മ്...  എന്റെ ആദ്യത്തെ  വിശപ്പുകൾ  മാറ്റുവാൻ  ഞാനാദ്യം കാർന്നു തിന്ന   രണ്ടു കറുപ്പുകൾ "..🖤💜🖤


==============================

 ആ ഫോട്ടോയ്ക്ക് ക്യാപ്ഷൻ അയാൾ എഴുതി.


'എനിക്ക് ഏറ്റവും  പ്രിയപ്പെട്ടവളായിരുന്നവൾ  വിട്ടു പോയിട്ട്  ഇന്നേക്ക്   6 വർഷം തികയുന്നു.'


അയാൾക്ക് പ്രിയമായിരുന്നവളുടെ  ഫോട്ടോക്ക് താഴെ  പ്രണാമങ്ങളും, ആദരാജ്ഞലികളും,  റസ്റ്റ്‌ ഇൻ പീസുകളും കൊണ്ടു  രേഖപെടുത്തി  സുഹൃത്തുക്കൾ അയാളുടെ ദുഃഖത്തിൽ പങ്കു ചേർന്നു.


" താങ്കൾ എന്തിനാണിങ്ങനെ ഫേസ് ബുക്കിൽ വ്യാജങ്ങൾ പ്രചരിപ്പിക്കുന്നത്? സൈബർ നിയമങ്ങൾ ശക്തമാണെന്ന് താങ്കൾക്ക് അറിയില്ലേ? "


" സർ, ഇതിൽ ഏന്താണ്  വ്യാജം? എനിക്ക് പ്രിയമായിരുന്നു എന്നതോ? അതോ  എന്നെ വിട്ടു പോയി എന്നതോ??


വ്യാജം തെളിയ്ക്കാൻ  ആർക്കും  കഴിഞ്ഞില്ല.


പിറ്റേ വർഷം അതേ ദിവസം, അവൾ അയാളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തു,


 ' എനിക്ക് പ്രിയമായിരുന്നവൻ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഏഴു വർഷം'


അയാൾക്ക് കിട്ടിയതിനേക്കാൾ ഇരട്ടി ദുഃഖ ചിഹ്നം കിട്ടി. പ്രണാമങ്ങളും, ആദരാജ്ഞലികളും, റസ്റ്റ്‌ ഇൻ പീസുകളും കണ്ട് അവൾ പൊട്ടിചിരിച്ചു.


അമൃതയുടെ  സൂപ്പർ ലൈക്കെന്തിനെന്ന് തല പുകയ്ക്കാൻ നിൽക്കാതെ 7 വർഷമായി ഭർത്താവായിരിക്കുന്നയാളെയും  കെട്ടി പിടിച്ചു കിടന്നുറങ്ങി...


 മുഖഭാഗമായ റോസപ്പൂവുമായി   'അമൃത' എന്ന 'വ്യാജൻ   അവളോട് കൂട്ട്  കൂടിയിട്ട്  7  വർഷമായി. തന്നിൽ നിന്നും പിരിഞ്ഞ  ഭാര്യ ഇട്ട  അയാളുടെ ഫോട്ടോക്ക് താഴെ വരുന്ന ആദരാജ്ഞലികൾക്കു  സൂപ്പർ ലൈക്കുകൾ ഇട്ടു  അയാൾ നേരം വെളുപ്പിച്ചു.

 "മഴ കൊണ്ട് മാത്രം കിളിർക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ "


അന്നയാളെ ഞാൻ കുഴിച്ചിട്ടു.

മഴ വരുന്നതും കാത്തിരുന്നു.

അയാൾ കിളിർത്തു വന്നാലോ?

മഴ വന്നിട്ടും  പെട്ടിയ്ക്ക് ചുറ്റും നനഞ്ഞിട്ടും

പെട്ടി നനഞ്ഞിട്ടും

 കാലം കഴിഞ്ഞു ചിതല് തിന്നിട്ടും

കളകൾ പെരുകിയതല്ലാതെ

ഫലമുള്ള വൃക്ഷം മുളച്ചതേയില്ല

അയാൾ മുളച്ചു വന്നതേയില്ല


ഓഹ് ഞാൻ മറന്നു

ഞാനൊരു  വിത്തും അയാളുടെ

ഹൃദയത്തിൽ പാകിയില്ലല്ലോ

അയാളെങ്ങനെ കിളിർത്തു വരും.

അതിനും മുൻപേ അയാൾ ചത്തു പോയിരുന്നു

ഞാൻ കുഴിച്ചിടുക മാത്രമേ ചെയ്തുള്ളൂ.


ഞാനൊന്നും വിതറാതെ

അയാളുടെ ശവം തിന്നു വളർന്നതെല്ലാം

കളകൾ.

അയാളുടെ ശവം തിന്നു വളർന്നതെല്ലാം  കളകൾ.

അയാളുടെ ശവം തിന്നു വളർന്നതെല്ലാം കളകൾ.