ജനപ്രിയ പോസ്റ്റുകള്‍‌

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച


നീയെനിക്കാരിന്ന് ? മിത്രമല്ല 
തീർച്ച ;  ഞാൻ പരാജിത.. 
നീയതറിഞ്ഞിട്ടുമെന്നെ പിമ്പിലും   
മുമ്പിലും ആക്രമിക്കുന്നതെന്തിനു 
കൂർത്ത  മുള്ളുകളാൽ ? 

ശത്രുവെങ്കിൽ  ഇനിയു-
മേന്തിനെന്നോട്‌  യുദ്ധം ?

ഓ  ! ഒരു വാക്കിൽ  പോലും 
അടിമയെങ്കിൽ പിന്നെയെന്തുമാകാം .
മറന്നു പോയ്‌ ഞാൻ  , ക്ഷമിക്കുക 


തൃപ്തിയാവോളം  ഭുജിക്ക നീ-
യെൻറെ  മുറിവേറ്റ ഹൃദയം ;

മട്ടോളം  ഊറ്റി  കുടിക്ക
താപം മാറാത്ത നിണം 

പിന്നീടുറങ്ങുക  നീ തൃപ്തനായി .


**********************************

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

 ഞൊറിയഞ്ചിട്ട  മുറ്റത്തെ പൂവിൻ
ഒരിതളിൽ കൂട് വച്ച കുഞ്ഞുറുമ്പേ
വേദനിപ്പിക്കാതെ നീ നിൻറെ  രസത്താൽ
വാടി  പോകുമീ കുഞ്ഞു ദളം
താങ്ങുവാനാകാത്ത ദു :ഖത്താൽ 

-------------------------------------------------------


വഴക്കിട്ടതെന്തിനാ  ?
പിണങ്ങാനറിയില്ലെങ്കിൽ
വഴക്കിടാനാകില്ലെങ്കിലും
പിണക്കമാണ് നിന്നോട് 

---------------------------------------------------------                                                         

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

പൊന്മുടിയുടെ താഴ്വാരം

വാനത്തെ തൊടുമാ മാമലയിൻ
ചെറു പൈതലായി പിറന്നു
കളകളമൊഴുകി  കുണുങ്ങി കുണുങ്ങി
പുഞ്ചിരി പൊഴിക്കും   നിനക്ക്
തേൻ  വയമ്പ് തന്നതാരാണ് ?

ഊഞ്ഞാലാട്ടും  ചെറു കാറ്റോ
ഈണത്തിൽ   പാടും കുയിലുകളോ ?

ശിലയാൽ മടിത്തട്ടൊരുക്കി
ക്കാത്തിരുന്ന  നിൻറെ  തറവാട്ടു
മുറ്റവും  വിട്ടു കൌമാരത്തിൻ സഖിയാം
ചിറ്റാറിനോടൊപ്പം കാട്ടിലൂടൊഴുകി
യെത്തി  കാത്തിരിക്കുന്നതാരെ  നാണത്തിൽ
മറയ്ക്കും നിറഞ്ഞ ഹൃദയവുമായി 

തരു കൂട്ടത്തിൻ മറ പറ്റി  നിന്നധരം
നുകരുമീ താഴ്വാരത്തെ പ്രണയിക്കയോ ?

ഋതുക്കളിൽ  വീഞ്ഞായി  പതയട്ടെ
പിറക്കട്ടെ  നിൻ പൈതങ്ങളീ താഴ്വാരത്തിൽ

പ്രഭാതത്തിൽ വിടർന്ന  പൂവുപോൽ
ചിരിക്കും നദിയെ വരിച്ചല്ലോ

 നേരുന്നു സർവ്വ മംഗളങ്ങളും
ഞാനിന്നേരം താഴ്വാരമേ നിനക്ക്

-----------------------------------------------------




2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഇപ്പോൾ ഞാനും  സാമിയും മാത്രമാണിവിടെ . സാമിയുടെ  തേജസുള്ള  കണ്ണുകളിലേയ്ക്ക്  ഞാൻ വീണ്ടും നോക്കി. സാമി എന്നെ വലിച്ചടിപ്പിക്കുമോ  എന്ന് ഭയപ്പെട്ടു .  പെട്ടന്നദേഹം  അകത്തെ മുറിയിലേയ്ക്ക് പോയി തിരിച്ചു വന്നു . കയ്യിൽ  ഒരു ഡയറി .

" നോക്കൂ , നീ കഥയായി കവിതയായി  പണ്ടൊരിക്കൽ എൻറെയുള്ളിൽ  ഉണ്ടായിരിന്നിരിക്കണം . ഇല്ലെങ്കിൽ ഞാനെന്തിനു ഈ ഡയറിയെ കുറിച്ചിപ്പോൾ ഓർക്കേണം ?"


 ആ ഡയറി വാങ്ങി പേജുകൾ മറിച്ചു  നോക്കി ; നിറയെ വെളിച്ചം വിതറും   കഥകൾ . ഒരു കഥ ഞാനിവിടെ പറയട്ടെ. ആത്മീയ ഉൾക്കണ്ണ്‍  കൊണ്ട് വായിച്ചോളൂ .


1975 ആഗസ്റ്റ്‌ മാസം 17  - ആം  തീയതി സാമി എഴുതിയത് 



                                                       ഭാരം
                                                       ******


"ഹെയ്  ഹെയ് "

വണ്ടി നീങ്ങി കൊണ്ടിരുന്നു . കാളകൾ വലിക്കാൻ നന്നേ പാട് പെടുന്നുണ്ട് . വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വണ്ടി കുലുങ്ങിത്തെറിച്ചു . അയാൾക്ക്‌ ദേഷ്യം വന്നു. കാളകളെ ആഞ്ഞടിച്ചു .


"ഹെയ് ,ഹെയ് "

ഈ വഴിക്ക് വരണ്ടായിരുന്നു . മറ്റെ  വഴി കുറെ കൂടി ഭേദമായിരുന്നു .അയാൾ  അങ്ങകലെ  ലക്ഷ്യം  മനസിൽ കണ്ടു .

പക്ഷേ  അയാൾക്ക്‌  ഇതിലെ പൊയ്കൊള്ളേണമെന്നു നിർബന്ധം  നിവൃത്തിയില്ല . വണ്ടി അയാളുടെതല്ലേ .

അയാൾ  കടിഞ്ഞാണിലേയ്ക്കു  നോക്കി . ഇതെൻറെ  കയ്യിൽ തന്നെയാണോ?
സത്യത്തിൽ അല്ല .

എന്നെങ്കിലും ഈ വണ്ടി സ്വന്തമാക്കേണം . ഇതിൽ നിന്നും മോചനം നേടണം .

വണ്ടി കുലുങ്ങിത്തെറിച്ചു .

ക്രോധത്തോടെ  കാളകളെ അടിച്ചു .

ഈ നിലയ്ക്കാണെങ്കിൽ അവിടെയെത്തുമ്പോൾ പുര മാത്രമേ കാണൂ .

പിന്നെന്തിനിതെല്ലാം 

മറ്റെ  വഴിക്കൂ  പോയെങ്കിൽ ഭേദമായിരുന്നു . അതിനു ഈ വണ്ടി സ്വന്തമാക്കേണം . സ്വന്തമാക്കും .

വണ്ടി വീണ്ടും കുലുങ്ങിത്തെറിച്ചപ്പോൾ  അയാൾ  തിരിഞ്ഞുള്ളിലെയ്ക്ക്  നോക്കി , ഗോതമ്പ് ചാക്കുകളിലേയ്ക്ക് . വല്ലതും ചോർന്നു  തുടങ്ങിയോ ? 

എത്ര ചാക്കുകളാണ് . ഇതിൻറെ  എണ്ണം കുറഞ്ഞിരുന്നെങ്കിൽ തന്നെ നന്നായിരുന്നു . 

പിന്നിലെ ചാക്കിൽ  നിന്നുതിർന്നു  വീഴുന്ന ഗോതമ്പ് മണികളെ  നോക്കി അയാൾ ചിരിച്ചു .

' പിന്നെ ഇത്രയധികം ഭാരവും തന്നിങ്ങനത്തെ  വഴിയിലൂടെ പറഞ്ഞയച്ചാൽ ചോരാതിരിക്കുമോ?


 ഈ ചാക്കുകൾ മുഴുവൻ വഴിയിൽ പലയിടങ്ങളിലായി ഏൽപ്പിച്ചു  കൊടുക്കേണ്ടതാണ് .

അതെ , ഇതിൽ നിന്നും  ഞാനത് മുതലാക്കും . എന്നിട്ടീ വണ്ടി സ്വന്തമാക്കി സുഖിക്കും . 


"അയ്യോ "

പുറത്തു മറിഞ്ഞു വീണ ഗോതമ്പ്  ചാകിനിടയിൽ നിന്നും  കുടഞ്ഞു പുറത്തേയ്ക്ക് വന്നു .

കഷ്ടം !
പിന്നിൽ ചാക്കുകളൂർന്നു  വീഴുന്ന ശബ്ദം കേട്ട്  വണ്ടി നിർത്തി  പിന്നിലേയ്ക്ക് ചെന്നു .

നിലത്തു വീണ ചാക്കുകൾ താങ്ങി  അകത്തേയ്ക്ക് വച്ചു .

 ഈ ചാക്കുകൾ വീണിടത്ത് തന്നെ കിടന്നോട്ടേ എന്ന് കരുതിയാൽ മതിയായിരുന്നു. പക്ഷേ  അവ പല സ്ഥലങ്ങളിലും കൊടുക്കാനുള്ളതും അതിൽ നിന്നെനിക്ക് മുതലാക്കനുമുള്ളതുമാണ് .


അത് കൊണ്ടവ  എനിക്കാവശ്യമുള്ളവയാണ്. ആവശ്യമാണെങ്കിലും  ചാക്കുകളെ വെറുപ്പോടെ നോക്കി ..ഉറ്റു നോക്കി . അവയോടു സ്നേഹം തോന്നി . 

ഒരു വീടിനു മുൻപിൽ വണ്ടി നിർത്തി നാലഞ്ചു  ചാക്കുകൾ അവിടെ കൊണ്ടു  പോയി കൊടുത്തു  തിരിച്ചു  വന്നു.

വണ്ടിയിൽ കയറിയിരുന്നു . കൈയ്യിലെ കാശിലേയ്ക്ക് നോക്കി . കുറച്ചു കാശതിൽ  നിന്നും മാറ്റി വച്ചു . വീണ്ടും എണ്ണി  നോക്കി .  മാറ്റി വച്ചതിൽ ഒരു ഭാഗം ബെൽറ്റിനുള്ളിലും  ഒരു ഭാഗം പൊതിയിലും വച്ചു .

 ചിരിച്ചു .

അതെ,  ഇത് തുടരും . ഞാനിത്  സ്വന്തമാക്കും . ഇതിൽ നിന്നും മോചനം നേടും.

വണ്ടി വീണ്ടും കുലുങ്ങിത്തെറിച്ചു .

അയാൾ ചിരിച്ചു .

വണ്ടിയുടെ ചക്രങ്ങൾ മുന്നോട്ടു ഉരുണ്ടു കൊണ്ടിരുന്നു.

----------------------------------------------------------------------------------



2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

കറുപ്പായി

"ഇനിയെങ്കിലും ഇതിനു ഒരു ശാശ്വത പരിഹാരം കാണേണം " റെസിഡൻസ്  അസോസിയേഷൻ  പ്രസിഡണ്ട്‌ ആവർത്തിച്ചു പറഞ്ഞു .

" മുപ്പതു  വർഷത്തിൽ കൂടുതലായി  ഈ പൊതു പൈപ്പ് ഇവിടെ സ്ഥാപിച്ചിട്ട്. . ഇത് കുടി വെള്ളത്തിനായുള്ള ടാപ്പ് ആണ് ഇവിടെ കുളിക്കുകയും നനയ്ക്കുകയും ചെയ്യുന്നതു  കുറ്റകരമാണ്  . നമ്മുടെ അസോസിയേഷൻ പരിധിയിൽ വരുന്ന ഏകദേശം വീടുകളിലും പൈപ്പ് ഉണ്ടല്ലോ .  . ഒരു കുടുംബക്കാർക്ക്‌ കുളിക്കാൻ വേണ്ടി മാത്രം  എന്തിനീ പൊതു ടാപ്പ് .  നിവേദനം തയ്യാറാക്കി ഒപ്പിട്ടു കൊടുത്താൽ മതി. അധികാരികൾ  ഇത് പൂട്ടി കോളും ."  പ്രസിഡണ്ട്‌ തന്നെ വഴിയും പറഞ്ഞു കൊടുത്തു

 "ഓ നിങ്ങള് കൊറേ പൂട്ടിക്കും " ലച്ചുമി  അസോസിയേഷൻകാരുമായി  എന്നും വഴക്കാണ്.

ലച്ചുമിയും  അവളുടെ തൊണ്ണൂറു  വയസുള്ള അമ്മയും. മകൾ കറുപ്പായിയും   മാത്ര മാണ്  ഇപ്പോൾ ഈ ടാപ്പ് ഉപയോഗിക്കുന്നത് .

ലച്ചുമിയെ  നാക്ക് കൊണ്ട് തോൽപ്പിക്കാൻ  ആർക്കുമാകില്ല . കീഴ് ജാതിക്കാരിയെ പീഡിപ്പിചെന്നു  വരാതിരിക്കാൻ  അസോസിയേഷൻ ആണുങ്ങൾ അവരുടെ വീട്ടിലെ പെണ്ണുങ്ങളെ ആണ് ലച്ചുമിക്കെതിരെ  ഇറക്കിയിരുന്നത് .

ലച്ചുമിയല്ലേ  ആള് .. വരുന്ന  പെണ്ണുങ്ങളുടെ  ജാതി നോക്കി  വേറെ ജാതിയിലെ  ജാരനെ ഉണ്ടാക്കി ഉറക്കെ വിളിച്ചു കൂവും.  വർഷങ്ങളായി  ഒട്ടും മൂർച്ച  കുറയാതെ  ലച്ചു്മി  കാത്തു സൂക്ഷിക്കുന്ന ഒരേയൊരു ആയുധം.  വഴക്കു  കൂടുമ്പോൾ മാത്രമേ ലച്ചുമിയ്ക്ക് ജാതി ചിന്ത വരുകയുള്ളു എന്നുള്ളത് എല്ലാവർക്കും  അറിയാവുന്നതാണ്.


       ഇന്ന് നഗരമായി കാണുന്ന ഈ മണ്ണില്ലാത്ത തറ  പണ്ട് ഗ്രാമം ആയിരുന്നു. ഒരു കുഗ്രാമം .  ഈ അസോസിയേഷൻ  പരിധിയ്ക്ക് വരുന്നതെല്ലാം അന്ന് വേടർ  കുടി ആയിരുന്നു.  കോർപറേഷൻറെ ഔദ്യോഗിക  അഴുക്കു  ചാലായ  ഈ  ചാനൽ  അന്ന് നീരൊഴുക്കുള്ള   താവക്കൽ  നദി ആയിരുന്നു . ശുദ്ധമായ പളുങ്കു  നദി. . അന്ന്  ലച്ചുമിയുടെ  അമ്മ ചെല്ലത്തായും  കണവനും  താവക്കൽ  ആറിനു  അക്കരെ  ഒത്തിരി ദൂരം നടന്ന്  മണലി വനത്തിൽ ചെന്ന്  ഈറ്റ  വെട്ടി  തിരിച്ചു  വരുമ്പോൾ   ഇവിടെ മതിയാകുവോളം നീന്തി കുളിക്കും. താവക്കൽ  ആറിലെ വെള്ളം തന്നെയാണ് ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നത് . ലച്ചുമിയും  ചെറിയ പ്രായത്തിൽ അവിടെ കുളിച്ചിട്ടുണ്ട് .


           പെണ്ണ് പ്രായം  അറിയിച്ചപ്പോൾ  ചതപ്പിലെ   വേട  ചെറുമൻറെ  കൂടെ കെട്ടിച്ചയച്ചു . പരിഷ്കാരിയായി  റോഡിൻറെ  പണിയ്ക്ക് പോയ്കൊണ്ടിരുന്ന  ചെറുമനോട് ആരോ സ്ത്രീധനമെന്ന മഹത് കർമ്മം  വിട്ടു പോയ കാര്യം  ഓർമ്മിപ്പിച്ചു . സ്ത്രീധനമെന്ന ധർമ്മം  അനുഷ്ടിക്കാതെ  തന്നെ ശാപത്തിലാക്കിയെന്നു  വേട  ചെറുമൻ  തിരിച്ചറിഞ്ഞു . ലച്ചുമി തവക്കലിൻറെ  തീരത്തുള്ള തൻറെ  കുടിയിലേക്ക് തിരിച്ചു പോന്നു .  വയറ്റിലൊരു ഭ്രൂണവും -' കറുപ്പായി '. ചെല്ലത്തായിയുടെ കണവൻ  രോഗിയായി മരിച്ചു .

കാലം ഗ്രാമത്തെ വികസന പാതയിലേയ്ക്കു നയിച്ച്‌ കൊണ്ടിരുന്നു . തലമുറകൾ പരിഷ്കാരികൾ ആയി . പരിഷ്കാരികളായ വേട  ചെറുക്കന്മാർ   സ്വയം ജന്മിമാർ ആയി സവർണ്ണ  പെണ്ണുങ്ങളെ കട്ടെടുത്തു കെട്ടിലമ്മമാരാക്കി .

കുടികൾ  കോണ്ക്രീറ്റ് കൊട്ടാരങ്ങൾ ആയി . മതിൽ  കെട്ടുകളെ ഭേദിച്ചിരുന്നത്  റെസിഡൻസ്  അസോസിയേഷൻ മാത്രം.. നദിയോരത്തിൽ  പത്തോളം ഫാക്ടറികൾ, കമ്പനികൾ  എല്ലാവർക്കും  തൊഴിലുകൾ.


   മാറ്റമില്ലാതിരുന്നതു  ചെല്ലത്തായിയ്ക്കും കുടുംബത്തിനും മാത്രം.  തൻറെ  വേട  കുടി പോലും മാറ്റാൻ  അവർക്ക്  കഴിഞ്ഞില്ല . ലച്ചുമി അസൂയ മൂത്ത്  അയൽക്കരോടൊക്കെ  വഴക്കിനു ചെന്നു .



എന്നാൽ 'കറുപ്പായി ' നിശബ്ദമായി വളർന്നു . അവൾ കുളിക്കുമ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും  കൂട്ടിരുന്നു . പുസ്തകങ്ങള വായിച്ചു വായിച്ചു നേരം വെളുക്കുന്നത്‌ അറിയാറെയില്ല . അകലെ കൊളേജിലെയ്ക്കുള്ള യാത്രക്കിടയിൽ ഉറക്കം .അവൾ ബിരുദങ്ങൾ സമ്പാദിച്ചു കൊണ്ടേയിരുന്നു . സംവരണവും സ്റ്റൈഫെന്റും  അവൾക്കു സഹായമായി.

   കറുപ്പായി അറിവുള്ളവൾ  ആയി എങ്കിലും സാമ്പത്തികമായി മെച്ചത്തിലല്ല  ജോലി പിന്നെയും ഒത്തിരി അകലെയാണ്.


ഇന്നും പതിവ് പോലെ അസോസിയേഷനും അമ്മയും വഴക്ക് തന്നെ . കറുപ്പായി അമ്മയെ വിളിച്ചു .

"അമ്മെ നമ്മൾ ചെയ്യുന്നത് തെറ്റാണ് . ഇത് കുടി വെള്ളമാണ്, ഇവിടെ കുളിക്കുന്നതും നന്യ്ക്കുന്നതും കുറ്റകരമാണ്. അമ്മ എന്തിനു അവരോടു വഴക്കിടണം .  പറ്റുമെങ്കിൽ ക്ഷമ ചോദിക്കൂ  "
   
     വിദ്യാഭ്യാസമുള്ള മകൾ,  അവൾ ഇത് വരെയും ഒന്നിലും അഭിപ്രായം പറഞ്ഞിട്ടില്ല.   ഇതിൽ എന്തെങ്കിലും കാര്യം കാണും. ലച്ചുമി തല കുലുക്കി സമ്മതിച്ചു .


    കറുപ്പായി അന്ന് രാത്രി ഉറങ്ങിയില്ല . പത്തോളം എഴുത്തുകൾ എഴുതി . ഓരോ ഡിപ്പാർട്ട്മെന്റുകളുടെയും മേൽവിലാസം  പുറം കവറുകളിൽ എഴുതി.  പിന്നെയും കുറെ നാളുകൾ  തൻറെ  അമ്മയുടെ പ്രായശ്ചിത്തത്തിനു വേണ്ടി കയറിയിറങ്ങി.


      അത്യുന്നത നീതി പീ0ത്തിൻറെ   വിധിയാണ് ലംഘിച്ചു  കൂടാ .

 ഓരോ മതിൽ  കെട്ടിൻറെ  മുമ്പിലും ഭിക്ഷ ചോദിച്ചു നിൽക്കുന്ന  സർക്കാരിനെ നോക്കി കറുപ്പായി പുച്ച്ചത്തോടെ  ചിരിച്ചു . പൊന്മുടിയുടെ ഉറവ മുതൽ പാലോട് വരെയുള്ള   താവയ്ക്കൽ  ഉൾപ്പെടുന്ന വാമ നാപുരം നദി വൃത്തിയാക്കി എടുക്കാൻ എത്ര കോടി രൂപ വേണ്ടി വരും? എത്രയോ വർഷങ്ങളായുള്ള  മാലിന്യം നീക്കിയെടുക്കണം.


"രാജ്യത്തിലെ ഓരോ പൌരനേയും സംരക്ഷിക്കേണ്ടത് സർക്കാരിൻറെ  ഉത്തര വാദിത്തം  ആണ്."   വിധി യിൽ പറയുന്നു

 "നദിയും മലയും   കുളവും ഒക്കെ സംരക്ഷിക്കേണ്ടത്  അവിടത്തെ ഭരണ കൂടം ആണെന്ന് വീണ്ടും പഠിപ്പിക്കേണ്ടി വരുന്നത് ലജ്ജാകരം തന്നെ"   ജഡ്ജിയുടെ രൂക്ഷ വിമർശനം .


കറുപ്പായിയ്ക്ക്  കുളിക്കാനും നനക്കാനും വേണ്ടി മാത്രം  പത്തോളം ഫാക്ടറികൾ പൂട്ടി . പല കമ്പനികളും നാട് വിട്ടു.

 വളി  വിടുന്ന നാറ്റം പോലും ആരും അറിയാതിരിക്കാൻ നദിയിലേയ്ക്ക് ഒഴുക്കി വിട്ടിരുന്ന ജന്മിമാരുടെ ഗുദം വളി വിടാൻ പേടിച്ചു.

 മോഡേൻ  കക്കൂസുകളിലെ  വിസർജ്യം  നദിയിലേക്കൊഴിക്കിയാൽ അറസ്റ്റ് .

തൂറാൻ പറ്റാതെ  കെട്ടിലമ്മമാർ മരത്തിൻറെ  മറ തേടി ഓടുന്നത് കണ്ടു കറുപ്പായി ചിരിച്ചു .

 'നിൻറെ  നഗ്നത മറയ്ക്കാൻ മരമോ നിൻറെ മാലിന്യം തിന്നാൻ മരത്തിൻറെ  വേരുകളോ  ഇന്നില്ല '



                 ------------------------------------------------------------













അറിയുന്നീ  കാറ്റിൽ ഭൂതത്തിൻ
നന്മകൾ  കത്തിയെരിയുന്ന
ഗന്ധവും നീറ്റുന്നു മനമിതിൽ;
പുറകിലെ പച്ചകൾ കത്തിയെരിയുന്ന
കണ്‍പാർത്തു  ഉപ്പു തൂണായി
ഭവിച്ചു.  കണ്ണീരിൻ ഉപ്പു  കുടിച്ചു
മരിക്കാതെ  നീന്തുന്നീ ചാവു  കടലിൽ ,
പൊങ്ങി കിടക്കുന്നീ  ഉൾക്കരുത്തില്ലാ
ജീവിതം, എങ്ങുമേ  തങ്ങാത്ത  ജീവിതം .

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

മിഴിയോരം

 മിഴിയോരം
-----------------

'ഞാൻ എങ്ങോട്ടെന്നില്ലാതെ  പോകും  അതായിരിക്കേണം നീ എനിക്കായി  വച്ചിട്ടുള്ള  വഴി '
മറ്റൊന്നും അവൾക്കു  ദൈവത്തോട്  പറയാനില്ലായിരുന്നു .

 ഫീസ്  അടയക്കാനുള്ള   കാശ്  മാത്രമാണ്  കയ്യിൽ  ഉള്ളത് . ഇനി  പരീക്ഷ ഫീസ്‌  അടയ്ക്കേണ്ട  കാര്യമില്ല . ഒന്നും  പഠിക്കാൻ കഴിയാത്ത  ഈ നരകത്തിൽ ഇനി ഒരു നിമിഷം താമസിക്കാൻ വയ്യ
അതി രാവിലെ ഗ്രാമം വിട്ടു . നഗരത്തിൽ  ചുറ്റിത്തിരിഞ്ഞു .

"എവിടേയ്ക്കാ ?"  ആരോ  ചോദിച്ചു .

"ടെസ്റ്റിനു "

"എവിടെയാ ?

"കൊല്ലത്ത് "

 'ഓ ! പിഴച്ച പെണ്ണാണെന്ന്  ഇനിയിവർക്കു  സംശയമായിരിക്കും
അതെ  പിഴച്ച പെണ്ണാകാൻ  തന്നെയാണ്  പുറപ്പാടു . എനിക്ക്  പിഴച്ച പെണ്ണാകേണം .അമ്മ എന്തിനാണ്  എപ്പോഴും എൻറെ  നെഞ്ച്  കീറി  ഭേദ്യം  ചെയ്യുന്നത് ?'--മനസിൽ വാഗ്വാദങ്ങൾ  നടത്തി .


ഇനി ഒരു നിമിഷം പോലും ഈ  വീട്ടിൽ  പറ്റില്ല എന്ന് തോന്നിയപ്പോളാണ്  അവൾ ഇറങ്ങി തിരിച്ചത് .

ബസ്‌ സ്റ്റാൻഡി ലെ  വിശ്രമ മന്ദിരത്തിൽ കുറെ നേരമിരുന്നു .രണ്ടു രൂപ  കൊടുത്തു ഒരു ദിന പത്രം വാങ്ങി .

മക്കൾ അമേരിക്കയിൽ  ഉള്ള  അമ്മച്ചിയെ നോക്കാൻ ആളെ ആവശ്യമുണ്ട് .
ഇത്തരം  പത്ര  പരസ്യങ്ങൾക്ക്  പിന്നിൽ ചതിയാണ് ഒളിഞ്ഞിരിക്കുന്നത് .

'എനിക്ക് ചതിക്കപ്പെടെണം . ആണുങ്ങളോട് സംസാരിച്ചാൽ പോലും ചതിക്കപ്പെടും എന്ന് പറഞ്ഞു ഉപദ്രവിച്ച്  ഉപ്പു രസം കുടിപ്പിച്ച അമ്മയ്ക്ക് ചതി എന്താണെന്ന് എൻറെ  ജീവിതത്തിലൂടെ കാണിച്ചു കൊടുക്കും '

 അവൾ പത്രം വീണ്ടും മറിച്ചു  നോക്കി . ആദ്യം പിടിച്ചിട്ടിരുന്ന ബസിൽ കയറി .
നൂറ്റൻപതു  രൂപാ  കൊടുത്തു ടിക്കറ്റ്‌ എടുത്തു . വേഗത്തിൽ മറയുന്ന കോലങ്ങൾ അവളെ നോക്കി കൊഞ്ഞനം കുത്തി . സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരഞ്ഞു. വാഹനത്തിൻറെ  ചീറലിൽ  കരച്ചിലിൻറെ  ശബ്ദം കാറ്റ് കൊണ്ട് പോയി .

ആകാശം  കുളിക്കാൻ  മഞ്ഞൾ  തേയ്ക്കുന്ന  നേരമാണ്  ചതിയ്ക്ക് വേണ്ടി ദാഹിച്ചു മീനച്ചിലാറിൻറെ തീരത്ത്  അവൾ ചെന്നിറങ്ങുന്നത് .

'ഞാനൊരു വേശ്യ ആകാൻ പോകയാണ് . ലോകമേ  , നീയെന്നെ അങ്ങനെ വിളിച്ചോളൂ   സാരമില്ല . പ്രായത്തിലും താങ്ങാൻ കഴിയുന്നതിലപ്പുറം   ദുഖ : ഭാരങ്ങളിനിയില്ല . നിങ്ങൾ പറയുന്ന വാക്കുകൾ ഇനി ഘനമേറിയവയല്ല .. അവളുടെ കണ്ണീര മീനച്ചിലാർ എറ്റു  വാങ്ങി .


  ജോലിയുടെ സ്വഭാവത്തെ  കുറിച്ചൊന്നും അവൾ അവരോടു ചോദിച്ചില്ല . അവർ  പറയുന്നത് മിണ്ടാതെ കേട്ട് കൊണ്ടിരുന്നു.
അപ്പുറത്തെ റൂമിലേയ്ക്ക് പൊയ്കോളൂ . നാളെ  ജോലിയ്ക്ക് കയറി കൊള്ളാം ."

ജനിച്ചു വളർന്ന  വീട്ടിൽ നിന്നും ആദ്യമായി ഇരുന്നൂറു  കിലോ മീറ്റെറുകൾക്ക്   അകലെ. അവൾക്കു   അൽപം പോലും ഭയം  തോന്നിയില്ല.

 ' ഇന്നത്തെ ഈ രാത്രി തൻറെ  വീട്ടുകാരെ നോക്കി പരിഹസിക്കാനുള്ള രാത്രി ആണ് . ഈ രാത്രിയിലെങ്കിലും അവർ ഐക്യത്തോടെ ഉറങ്ങിയാൽ മതി ആയിരുന്നു ' -    എത്ര വലിച്ചെറിയണമെ ന്നു  വിചാരിച്ചിട്ടും  ആത്മാവ് വീട്ടുകാരെ  വിളിച്ചു കൊണ്ടിരുന്നു\.

റൂമിൻറെ  മുൻപിലെത്തി  അയാൾ ബെല്ലടിച്ചു .

"ചേടത്തി  ഒരാളും കൂടി ഉണ്ട് . ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട് .കഴിച്ചിട്ട് കിടന്നോള്  നാളെ ജോലിയ്ക്ക് കയറാം ."

 പ്രായമുള്ള ഒരു സ്ത്രീ  വാതില്ക്കൽ  നില്ക്കുന്നു .
അവളെ കണ്ടതും അവർ ഓടി ചെന്ന് കെട്ടി പിടിച്ചു രണ്ടു കവിളിലും ചുംബിച്ചു.

"ആരെങ്കിലും ഒരാള് കൂടി വന്നിരുന്നെങ്കിലെന്ന് ഞാൻ പ്രാർത്ഥിക്കായിരുന്നു"

അതൊന്നും അവൾക്കു വല്യ താൽപര്യമായി  തോന്നിയില്ല

'ഇതൊക്കെ എജെന്റുകളുടെ  സോപ്പിടൽ മാത്രമാണ് .ഇതിൻറെ  ആവശ്യമൊന്നും എനിക്കില്ല .' അങ്ങനെ പറയേണം എന്നുണ്ടായിരുന്നു  അവൾക്കു .

ക്ഷീണം ഉണ്ടെങ്കിലും ഉറങ്ങാൻ കഴഞ്ഞില്ല
"മോളെന്താ  ഒന്നും മിണ്ടാത്തെ ?"
"യാത്രാ  ക്ഷീണം ചേടത്തി "
"ഓ ! ശെരിയാണ്  മോൾ ഉറങ്ങിക്കോളു രാവിലെ വിളിക്കാം "

നട്ടെല്ലിനു വല്ലാത്ത വേദന  .ഒത്തിരി ദൂരം യാത്ര ചെയ്തെന്നു കിടന്നപ്പോൾ ആണ് അറിഞ്ഞത്  .

"മോളെ നിനക്കെന്തോ പ്രശ്നം ഉണ്ടല്ലോ . എൻറെ  മനസു അങ്ങനെ പറയുന്നു ."
അവൾ പകുതി ഉറങ്ങിയതെയുള്ളൂ .

"ഒന്നുമില്ല ചേടത്തി. ക്ഷീണം ഞാൻ ഉറങ്ങട്ടെ "

"ഇല്ല മോളേ . നിനക്കെന്തോ പ്രശ്നം ഉണ്ട്  .  എന്നെ മോളുടെ അമ്മയാണെന്ന് വിചാരിച്ചാൽ മതി  "

'ഈ തള്ളയ്ക്കെന്താ  കുഴപ്പം'  അവൾ  മനസിൽ പിറുപിറുത്തു  ഒന്നും ,മിണ്ടാതെ ഉറങ്ങി .

"മോളെ എഴുന്നേ ൽക്കു "  --ഇവര് വല്യ ശല്യം തന്നെ. കണ്ണ് തുറന്നു.  സൂര്യൻ പകലിലേയ്ക്ക് ഇതളുകൾ വിടർത്തി കൊണ്ടിരുന്നു .
മേശപ്പുറത്ത്  ചായ ഇരിക്കുന്നു .

"മോളെ  ഉറക്കത്തിലെ നിൻറെ  തേങ്ങലുകൾ കാരണം ഞാൻ ഇന്നലെ  ഉറങ്ങിയില്ല "
'ഇവരെന്തിനു എനിക്ക് കാവലിരിക്കണം '- അവരുടെ നിറഞ്ഞ കണ്ണുകളിലേയ്ക്ക് അവൾ പകച്ചു നോക്കി .

86 വയസുള്ള അമ്മച്ചി കുളിമുറിയിൽ തെന്നി വീണതാണ്  കയ്യിൽ  ചെറിയ പൊട്ടൽ. എങ്കിലും മിടുക്കിയായ മുത്തശി . വായനയിൽ വല്ലാത്ത ഹരം. അവൾക്ക്  അവിടെ അധികം ജോലിയൊന്നും ഇല്ലായിരുന്നു . പുസ്തകങ്ങൾ വായിച്ചു കൊടുക്കൽ തന്നെ ആയിരുന്നു പ്രധാന ജോലി.


സമയം കിട്ടുമ്പോഴൊക്കെ അടുക്കളയിലേയ്ക് ഓടും ചേടത്തിയെ സഹായിക്കാൻ . ചേടത്തിയോടു  വാതോരാതെ സംസാരിക്കാൻ അവൾ ശീലിച്ചു. സ്നേഹം നിറഞ്ഞു കവിയുന്ന ആ കണ്ണുകളിൽ അവൾ ഇടയ്ക്കിടയ്ക്ക് ചുംബിക്കും.

"കെട്ട്യോൻ കളഞ്ഞിട്ടു പോയി  മൂന്നു പെണ്ണും ഒരാണും മക്കൾ. ഒരുത്തിയെ കെട്ടിച്ചു . രണ്ടാത്തോളെ കെട്ടിക്കാൻ ഒരു വർഷം  എങ്കിലും അടുക്കള പണി ചെയ്തു കൂട്ടി വയ്ക്കണം .  മൂന്നമാത്തവൾ  പോളിയോ പിടിപെട്ട്  ഒരു ക്രിസ്ത്യൻ കോണ്‍വെജക്,ന്റിൽ . നാലമത്തെതു  ആണ്‍ തരി "  എല്ലാ ദിവസവും കാണും  ചേടത്തിയുടെ നാട്ടിലെ  പുതിയ പുതിയ കഥകൾ .  അങ്ങനെ ചേടത്തി അവൾക്കു അമ്മയായി . ആ മാതൃത്വത്തെ കെട്ടി പുണർന്നാണ്  അവൾ ഉറങ്ങിയത്

"മറ്റെ  കക്ഷി എവിടെ ?" കോടതിയുടെ പടി കയറുന്നതിനിടയിൽ അവിടെ നിന്ന പോലീസുകാരി
"ശോ ! അങ്ങനെ ചോദിക്കാതെ ഇത് ആ ടൈപ്പ് കേസ് അല്ല " അവളുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാരി .

"വീട് വിട്ടു പോകാൻ കാരണം എന്താണ് ?"

"അമ്മ ദേഷ്യപ്പെട്ടപ്പോൾ വിഷമം തോന്നി  പോയതാണ് ."

"അമ്മയ്ക്കെതിരെ പരാതി ഉണ്ടോ ?"
"ഇല്ല "

 കോടതിയ്ക്ക് മുൻപിൽ നിർവികാരയായി  മറുപടി പറഞ്ഞു കൊണ്ടിരുന്നു .

"ഒറ്റയ്ക്ക്‌ താമസിക്കാൻ ആണോ താല്പര്യം അച്ഛനോടും അമ്മയോടും ഒപ്പം താമസിക്കാൻ ആണോ താല്പര്യം.? "

"അച്ഛനോടും അമ്മയോടും ഒപ്പം "

"ചേടത്തി  എനിക്ക് നിങ്ങളെ കാണേണം . നിങ്ങളുടെ കണ്ണുകളിൽ  എനിക്ക് ചുംബിക്കേണം . നിങ്ങളുടെ മകളായി ജീവിച്ചു  മരിക്കേണം "  -അവൾ പൊട്ടി കരയുന്നത് ഫോണിൻറെ  അങ്ങേ തല്യ്ക്കൽ നിന്നും ചേടത്തി അറിഞ്ഞു

"കഷ്ടപ്പാടുകളിൽ ധൈര്യമയിട്ടിരിക്ക്     മോള് പഠിച്ചു  വല്യ ആളാകുമ്പോൾ  ഈ ചേടത്തിയെ കാണാൻ വരേണം."


കാലം അവളെ മിനുക്കിയെടുത്തു . ഭൂത കാലത്തെ അവൾ  കടലാസുകളിൽ വരച്ചു തീ നാളങ്ങൾക്ക് ഭക്ഷണമാക്കി . കറുത്ത പൊടികൾ കാറ്റിൽ  പറന്നു അന്തരീക്ഷത്തിൽ ലയിച്ചു.

അവളുടെ ചൂണ്ടു വിരലുകൾ  ഉത്തരവുകളിട്ടു . വികാരങ്ങൾ മന്ദീഭവിച്ചു. ദുഖങ്ങളും സന്തോഷങ്ങളും വേർതിരിച്ചു  തൂക്കം നോക്കാൻ നേരമില്ലാതെ ആയി.. ജോലി, കൂട്ടായ്മകൾ, യോഗങ്ങൾ, പ്രസംഗങ്ങൾ, ക്ലാസുകൾ    ഒരു ദിവസം ഇരുപത്തി നാല് മണിക്കൂർ അവൾക്കു മതിയാകില്ല .

'എന്തിനിപ്പോൾ അയാളെ ശ്രദ്ധിച്ചു.  അയാളെ വീണ്ടും നോക്കി .?'

ആൾ കൂട്ടത്തിനിടയിൽ യദൃശ്ചികമായിട്ടാണ്  അയാളുടെ കണ്ണുകളിലേയ്ക്ക്  അവളുടെ നോട്ടം ആഴ്ന്നിരറങ്ങിയത് .

"ഒരു ഫോട്ടോ എടുത്തോട്ടേ ?"  അവൾ  ചോദിച്ചു .
"ആയിക്കോട്ടേ ." അയാൾ അടുപ്പമുള്ളവരെ പോലെ പെരുമാറി .
അയാളുടെ കണ്ണുകൾ  സൂം ചെയ്തു ഒരു ഫോട്ടോയും എടുത്തു .

"ഫോട്ടോ കൊറിയർ ചെയ്തോളു മേൽവിലാസവും  ഫോണ്‍  നമ്പരും തരാം "

"ഊം " അവൾ മൂളി

സ്ഥല പേര് വായിച്ചതും അവൾക്കു വലിയ ആഹ്ലാദം തോന്നി .

"വീട്ടിലെത്തിയോ ?"

"അയ്യോ അതിനു സമയം ആയില്ലല്ലോ പകുതി ദൂരം എത്തിയതേ  ഉള്ളൂ  "
 തന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്നു പോലും കരുതാതെ ക്ഷമയില്ലാതെ വിളിച്ചതിൽ  അവൾക്കു  നാണക്കേട്‌ തോന്നി .

അയാളുടെ ആഴമുള്ള  കണ്ണുകൾ  വീണ്ടും കാണാൻ കൊതിച്ചു  കൊണ്ട് അവൾ  തിരിഞ്ഞും  മറിഞ്ഞും കിടന്നു അസ്വസ്ഥമായി. വളരെ വൈകിയാണ് ഉണർന്നത്.  തൻറെ ദിനചര്യയിൽ പോലും ഒറ്റ ദിവസം കൊണ്ട് മാറ്റം  സംഭവിച്ചു .

വീട്ടിൽ  ഭാര്യ ,രണ്ടു പെണ്മക്കൾ . പ്രണയ വിവാഹം ആയിരുന്നു അയാളുടേത്  അയാളെ കുറിച്ച് അറിയുന്തോറും  അടുപ്പം കൂടി കൊണ്ടിരുന്നു.

"നീ ഒരു പാട്ട്  പാടുമോ ?" ഒരിക്കൽ അർദ്ധ  രാത്രിയോടടുത്തു   അയാൾ  അവളെ വിളിച്ചു .

പാടി കഴിഞ്ഞപ്പോൾ  താനൊരു പാട്ടുകാരി ആണെന്ന് ആദ്യമായിട്ടവൾക്ക്  തോന്നി.

"നിനക്കറിയുമോ\ ഞാനൊരു പാറയുടെ  മുകളിൽ  ആണിപ്പോൾ. എനിക്ക് മരിക്കേണം. സമധാനമില്ല "

സ്നേഹമില്ലാത്ത  കുടുംബ ജിവിതമാണ്  അയാളുടെതെന്നു അറിഞ്ഞപ്പോൾ അവൾക്കു സഹതാപം തോന്നി .

സാധാരണ സമാധാനത്തോടെ ജീവിക്കത്തവരോട് അവൾക്കു വെറുപ്പാണ് തോന്നാറുള്ളത്

 "നിങ്ങൾ എൻറെ ഭർത്താവിൻറെ  കാമുകി ആണ് " അയാളുടെ ഭാര്യ
പിന്നെടെപ്പോഴോ വിളിച്ചു പറഞ്ഞു

അവളുടെ സൌഹൃതത്തെ വെളിപ്പെടുത്താൻ തെളിവുകളില്ലാതെ പോയി.

അയാൾക്കും  ഭാര്യയ്ക്കും കൌണ്‍സിലിംഗ് നടത്തി . പൊരുത്തപ്പെട്ടു പോകുന്ന ലക്ഷണമില്ല.  ഇയാളുടെ പുറം പൂച്ച് ലോകത്തിൻറെ  മുൻപിൽ  വലിച്ചു കീറി കാണിക്കേണം ഭാര്യയ്ക്ക് നിർബന്ധമായി .

അങ്ങനെയാണ് ആ ചാനൽ വിളിച്ചിട്ട്  തെറ്റുകാരിയായ  അവൾക്കും   ക്യാമറയ്ക്ക്  മുൻപിലേയ്ക്കു പോകേണ്ടി വന്നത് .

തൻറെ മകൻറെ  ജീവിതത്തെ തകർത്ത  തേവിടിശിയ്ക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ആണ് ആ അമ്മയും അവിടെ എത്തിയത് .

" പ്രകൃതീ ഞാൻ തെറ്റുകാരിയാണ് , ഈ കണ്ണുകൾ  ആണ് അയാളിൽ കണ്ടത്. പ്രകൃതിയെ തിരിച്ചറിയാൻ കഴിയാതെ പോയതാണ് എൻറെ  തെറ്റു"
 അവൾ പ്രകൃതിയിലേയ്ക്കു  നോക്കി പറഞ്ഞു .

"എൻറെ അമ്മയാണ് ഇത്.  ജീവിത കാലം മുഴുവനും ഇവരോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിച്ചവൾ ആണ് ഞാൻ . ഈ കണ്ണുകളിലേയ്ക്ക് ഒത്തിരി നേരം നോക്കി ഇരുന്നിട്ടുണ്ട് "

ചേടത്തിയും അവളും അശ്രു കണങ്ങളോടെ ആലിംഗബദ്ധരായി
--------------------------------------------------------------------------------------------