ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂലൈ 18, വ്യാഴാഴ്‌ച

ശബ്ദ രൂപം

രൂപമില്ലാത്തവയ്ക്കു  രൂപം കൊടുക്കുവാൻ
ആകുമീ ശബ്ദ രൂപങ്ങൾക്ക്‌

ഇല്ലാത്ത പാത്രങ്ങൾ  കോറീയിടുന്നു
പണ്ടത്തെ കഥകൾ  കേട്ടുകൊണ്ട്

ആരെയും  പേടിച്ചിട്ടില്ലായെങ്കിലും
കേട്ടു കേട്ടു ദൈവത്തെ  ഭയപ്പെടുന്നവർ
                            മനുഷ്യർ


ചരിത്രങ്ങൾ മാറ്റി എഴുതിയവർ
ശബ്ദ രൂപത്തിലിന്നും  ജീവിക്കുന്നു .

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക

ശബ്ദരൂപങ്ങൾ നൽകുന്നു
മാറ്റങ്ങൾ , യുദ്ധങ്ങൾ  പുരോഗമനങ്ങൾ .


വെളുപ്പിന്  വിശപ്പിൻ  അലറൽ
                           കേട്ടാലറിയാം
അകലെ  മൃഗശാലയിൽ  സിംഹമാണെന്ന് .


കേട്ടാലറിയാം ദൂരെ പായും വണ്ടിയേതെന്നു;
കണ്ണെത്താ  ദൂരത്തെ  വിമാനം അറിയാം
 അത് സഞ്ചരിക്കും ശബ്ദത്തിലൂടെ .


നാദം കേട്ടെതിർ പാട്ട് പാടും
കുയിലെന്നറിയാൻ  രൂപമേ  വേണ്ടാ



സ്വപങ്ങൾക്ക്  വിലക്ക് കൽപ്പിക്കുന്നു
  കണ്ടിട്ടേയില്ലാ താ  ചീവിടിൻ ശബ്ദം


മധുരമോ , പരുക്കനൊ ,  നീളമോ,  കുറുകലോ
നാം ഇന്നത്തെ   ശബ്ദ രൂപങ്ങളാണ്

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക


അമ്മയെനിക്കെന്നുമൊരു ശബ്ദ രൂപം.
'മകളേ  ' എന്ന്  എത്ര ദൂരെ  നിന്ന്  വിളിച്ചാലും
തിരിച്ചറിയുന്നേൻ മാതാവിൻ  ശബ്ദ രൂപം.



അച്ഛൻ പിരിഞ്ഞു  ഏറെ ആയെങ്കിലും,
രാത്രിയിൽ  കാർക്കിച്ചു  വരവ്
അറിയിക്കുന്നതിപ്പോഴും  കേൾക്കുന്നു



ചേച്ചിയും  ചേട്ടനും  എത്ര അകന്നാലും
'കലപില ' എന്നത്  മറക്കുവാനാകില്ല
ഉമ്മറത്തിൽ കേൾക്കുമേ  ഇപ്പോഴും
 ദൂരെയാ തൊടിയിലെ 'കലപിലകൾ  '



ഉച്ചത്തിൽ  സംസാരിക്കും  ചെറിയമ്മ ,
ചിറ്റപ്പൻ  ആൾ രൂപങ്ങൾ  അല്ല
വെറും  ശബ്ദ രൂപം.


ഇന്നേയ്ക്ക് നമ്മൾ  ഉണ്ടാക്കുന്ന  ശബ്ദങ്ങൾ
നാളെ തലമുറയ്ക്ക്  നമ്മുടെ രൂപമാണ് .


 മധുരമോ , പരുക്കനൊ ,  നീളമോ,  കുറുകലോ
നാം നാളത്തെ  ശബ്ദ രൂപങ്ങളാണ്

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക


നാളത്തെ നമ്മുടെ നല്ല രൂപം  മെനയുക













2013, ജൂലൈ 14, ഞായറാഴ്‌ച

കഥാർസിസ്




വേണമെൻ   കഥകളിൽ
                        വികാര  വിമലീകരണം

ആദ്യത്തെ  പാദത്തിൽ  കോപം അടങ്ങി
രണ്ടാമത്തെതിലോ  അസൂയയും

ഈർഷ്യയും  പിണക്കവും
               ഒന്നൊന്നായ്  അലിഞ്ഞു


വെട്ടി നിരത്തി ജാതി ചിന്തയൊക്കെയും


മതേതരത്വത്തിൻ  കൊടികൾ  പറത്തി

രാഷ്ട്രീയ  തത്വങ്ങൾ  നിരത്തി
രാഷ്ട്രീയ  കൂട്ടത്തെ  പോരിനു  വിളിച്ചു


കോഴയിൽ  വാങ്ങിയ  ഉദ്യോഗത്തെ
                               പുച്ചിച്ചു

ദാരിദ്ര്യം , കർക്കിടക  കെടുതികൾ  പാടി
 കരയിപ്പിച്ചും , നിലവിളിപ്പിച്ചും


കള്ളനും  പിടിച്ചു  പറിക്കാരനും
                      വേശ്യയും
സാമൂഹ്യ വിരുദ്ധരെന്നു  വരുത്തിയും
ജടാഭിലാഷക രെയും  വിമലീകരിച്ചു .


സംതൃ പ്തയായ കഥാകാരിയായി
'ബൂലോക'ത്തിൽ  ഇട്ടു  വായനയ്ക്കായി

നിമിഷങ്ങൾ  നിമിഷങ്ങൾ   കഴിയുന്തോറും
വികാര തള്ളലിൽ  ഭൂലോകം  പൊട്ടി

ആദ്യത്തെ  മറുപടി  കോപത്തോടെ
പിന്നെയും  ഇത്തിരി  ഈർഷ്യയോടെ

പിന്നെയും പിന്നെയും  വായിച്ചപ്പോൾ
എൻറെ  ജഡാഭിലാഷങ്ങൾ  പോലും
                                    മരിക്കുമാറു
വായനക്കാരൻറെ  നല്ല ഒരു -----------------------




2013, ജൂലൈ 12, വെള്ളിയാഴ്‌ച

പ്രകൃതിയോട്‌


എന്തിനു  തെറ്റിക്കുന്നു
                നിൻ  നിയമങ്ങളെ
നിന്നാൽ  കഴിയാത്ത
               നീർ  കുടിക്കുന്നതെന്തിനു ?
മ്ലെച്ചതതകളോട്  പ്രതികാരമോ
 വറ്റി  വരണ്ട  കുളങ്ങളിൽ
                പരൽ മീനുകൾ
ചത്തു ഒടുങ്ങുന്നതു  കണ്ടാഹ്ലാദമോ ?




പിന്നെയും  നിൻറെ ക്രോധം  കെടാതെ
കടൽ പൊട്ടിചൊഴിക്കുന്നു
                          ധരിണിമേൽ
ബൽഹീനർ  മനുഷ്യർ
                തങ്ങുമീ  മണ്‍ കൂടാരത്തിൽ
വെറും കീടങ്ങൾ  പുഴുക്കൾ
                         അഹങ്കാരികൾ
നിൻറെ  കോപത്തിൽ  ഒലിച്ചു പോം
                     വെറും  പാഴ് മരങ്ങൾ



ആകില്ല  നശിപ്പിക്കാനീ  ഭൂമിയെ
                                  നീരിനാൽ
നീയെത്ര കോപിച്ചാലും

' അഗ്നിക്കായ്  സൂക്ഷിച്ചിരിക്കുന്നീ
                                    ഉർവ്വിയെ '

അറിയുന്നില്ലേ നീയുമാ   ആപ്ത  വാക്യം



അഗ്നിയെ ശേഖരിക്കൂ  നീ നിൻറെ
                            ചൂളയിൽ

കത്തിയെരിക്കുവാനീ  ഭൂമിയിൻ
ജീവനും ജീവ ജാലങ്ങളും


 മൊത്തമായി  തീർക്കുവനാകുമീ-
                         മ്ലേച്ഛത
അഗ്നിയാൽ  നക്കി  തുടച്ചെന്നാകിൽ

2013, ജൂലൈ 11, വ്യാഴാഴ്‌ച

ഇടിയും മിന്നലും --------------------------



ഇടിയും  മിന്നലും
--------------------------


നിദ്ര തൻ  നാലുകെട്ടിൽ
 അർദ്ധ  നിശീഥിനിയിൽ
നിൻ  സ്വരം  കേട്ടു ഞെട്ടിയുണർന്നു .


നിദ്ര  കേട്ടു ഞാനെഴുതിയ
             അക്ഷര തുണ്ടുകൾ
വെന്തു വെണ്ണീ റാ യി
                     നിന്റെ  ആലിംഗനത്തിൽ


എന്തിനു  നീയെന്നെ  നിശ്ചലയക്കുന്നു
                        നിൻറെ കരുത്താൽ

തുറന്നിട്ട  വാതായനങ്ങളില്ലെങ്കിലും ,

 നെഞ്ചകം  പിളരർന്നു  ഞാൻ പെറ്റ
 അക്ഷര  കുഞ്ഞുങ്ങളെ വിഴുങ്ങി  നീ
                            കോപം  ശമിക്കാതെ

ഞാനിതാ  കേൾക്കുന്നു  എൻറെ  കുഞ്ഞുങ്ങളിൻ
                               വിലാപം


കെട്ടിയടച്ച  നാലുകെട്ടിൽ
അന്ധകാരത്തിൽ  ഞാനെന്തു  ചെയ്യാൻ?

2013, ജൂലൈ 7, ഞായറാഴ്‌ച

അരങ്ങിൽ നിന്ന് അടുക്കളയിലേയ്ക്ക്






എല്ലാരുമിങ്ങനെ  അരങ്ങു  വാണാൾ
ആരാണ്  ചമയ്പ്പതു  നല്ലയാഹാരം ?



പുകയറയിൽ നീറുന്ന  കണ്ണുമായി
പൂർവ്വന്മാർ  ചമച്ച കാവ്യ  ഭക്ഷണത്തിൻ
രുചി  മറന്നു പോയോ ?



ഏതാണ്  ശരിയെന്നും  ഏതാണ്  തെറ്റെന്നും
അറിയാത്ത കാലത്തിൽ

പകച്ചു പോയ ജന്മങ്ങൾ
നീറി പുകഞ്ഞെഴുതി  കാലത്തിൻ
             അഗ്നിയിൽ
നാടൻ  പാട്ടുകൾ  പോലുമന്നത്തെ
രുചിയുള്ള  ആഹാരം .



പുകയില്ലാ  കുശിനികൾ , അടുക്കി  വച്ച
                                വ്യഞ്ജനങ്ങൾ
പകൽ  പോലെ വെളിച്ചം  തരും
                           കണ്ണാടി  ചുമരുകൾ.



എന്നിട്ടും നീയിന്നും  നിലാവിനെ പ്രണയിച്ചു
മഴയേ  പ്രണയിച്ചു  പൂമുഖത്തു  തന്നെ
                                   ഉലാത്തുമെങ്കിൽ ,


യാത്ര  പോയ  നിൻറെ  മക്കൾ
ജീവിത  പന്ഥാവിൽ  തോറ്റു  നിന്നരികിൽ
                                  വന്നാൽ

ജടാരഗ്നിയെ ശമിപ്പിചു ഊർജം
                      കൊടുക്കുവനാരുണ്ട് ?


അരങ്ങിൽ  നിന്ന് അടുക്കളയിലേയ്ക്ക്
                ഒരു പോക്ക് നല്ലതല്ലേ?

-------------------------------------------------------------

2013, ജൂൺ 29, ശനിയാഴ്‌ച

തിരിച്ചു പോകാം


തിരിച്ചു  പോകാം 




അകം  നിറഞ്ഞഹമകന്ന  കാലമോർത്തു
                             നോക്കിയാൽ
അഹന്തയെല്ലാം   ബാല്യമായകന്നു പോയിടും
ഞാനുമില്ല  നീയുമില്ല
                      രൂപഭേദങ്ങൾ .


വക്ര  മുഷ്ടി  കാട്ടി ഭയപ്പെടുത്തില്ല
പരുക്കേറ്റു  വീണ  ബാലഹീനനാം
                               തൊട്ടയൽക്കാരനെ

പുഴുക്കുത്തേറ്റു  നശിച്ച നിൻറെ   നന്മകൾ
തിരിച്ചെടുക്കാനാകുമോ  പരിശ്രമിചെന്നാൽ

കാര്യമില്ലയെന്നു  നിന്നെ പഴിച്ചിടാതെ നീ 
തിരകെ വന്നു  ചേരുമോ  നന്മയെന്നതിൽ
നന്മ തിന്മയറിഞ്ഞിടാത്ത  ബാല്യ കാലത്തിൽ 

2013, ജൂൺ 24, തിങ്കളാഴ്‌ച

ചെറിയ ഒരു ഓർമ്മ






ചെറിയ ഒരു  ഓർമ്മ 


വിതുര govt : യു .പി. സ്കൂളിൽ  ഞാൻ ഒന്നാം ക്ലാസ്സിൽ  പഠിക്കുമ്പോൾ  എൻറെ ചേച്ചി രണ്ടാം ക്ലാസ്സിൽ  ആയിരുന്നു. അന്ന് ക്ലാസ് മുറികളുടെയും  അധ്യാപകരുടെയും അപര്യാപ്തത കൊണ്ട്  ഒന്നാം ക്ലാസിനു രാവിലെയും രണ്ടാം ക്ലാസിനു ഉച്ചയ്ക്ക് ശേഷവും  ആയിരുന്നു പഠിത്തം. ആയിടയ്ക്കാണ്  പൊന്മുടിയിലെ  ബസ്സപകടം . അപകടം  രാവിലെ ആയിരുന്നതിനാൽ സ്കൂൾകുട്ടികളും  അതിൽ ഉണ്ടായിരുന്നു.അന്നത്തെ ദിവസംമുഴുവൻ അപകടത്തെ  കുറിച്ച്  മാത്രം  ആണ് കേൾക്കാൻ ഇടയായത്      അന്ന് സ്കൂൾ അസ്സെംബ്ലി മാത്രം ആ ണ്നടത്തിയത് ..പിന്നെ സ്കൂൾ വിട്ടു.   30  km  അകലെ  അപകടത്തിൽ പെട്ടവരെ സ്കൂളിനു  തൊട്ടടുത്തുള്ള  ആശുപത്രിയിലാണ്  കൊണ്ട്  വന്നത് .


      അപകട വിവരമൊന്നും അറിയാതെ  സ്കൂളിൽ വന്ന ഞാൻ  അധ്യാപകർ  കൂടി നിന്ന് സംസാരിക്കുന്നതെല്ലാം  ശ്രദ്ധിച്ചു  കേട്ടു .. അവരുടെ  സംസാരത്തിൽ നിന്നും പൊന്മുടിയെന്നാൽ  നിസാരക്കാരൻ  അല്ല എന്ന് മനസിൽ ആയി. അവിടത്തെ  ഹെയർപിൻ വളവുകൾ  എൻറെ ഭാവനയ്ക്ക്  അനുസരിച്ച് വരച്ചിട്ടു . പൊൻ‌മുടിയിൽ വളർന്നു  നിൽക്കുന്ന  കൊക്കോ മരങ്ങൾ  അപകടകാരിയാണെന്ന്  മനസിലായി. അവടെ നിറയെ  കൊക്കോ മരങ്ങൾ  കൊണ്ട് കാടായി  കിടക്കുന്നു .  പൊന്മുടിയെന്നാൽ  കൊക്കോ വനം.  കൊക്കോ മരത്തിലേയ്ക്കു എങ്ങനെയാ അതിലെ വരുന്ന  വണ്ടികൾ  വീഴുന്നത് എത്ര ആലോചിച്ചിട്ടും  പിടി കിട്ടുന്നില്ല.


                      എന്തായാലും  തൊട്ടടുത്തല്ലേ  ആശുപത്രി. അവിടെയും കയറി കാര്യങ്ങൾ  വിശദമായി മനസിലാക്കി .
                ഞാനവിടെ  കണ്ട അപ്പൂപ്പൻ  മരിച്ചു പോയി  എന്നാണ് ഞാൻ മനസിലാക്കിയത്.. അത് സത്യമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല.പക്ഷെ ഞാൻ അപ്പൂപ്പനെ  കൊന്നു. എന്നിട്ടും  മതിയാക്കിയില്ല . വീട്ടിലേയ്ക്ക്  പോകുന്ന  വഴിയ്ക്ക്  ആരൊക്കെ  ബസ്‌ അപകടത്തെ കുറിച്ച് സംസാരിക്കുമോ  അവിടെയൊക്കെ നിന്ന് കേൾക്കും 
            ചന്തമുക്കും കഴിഞ്ഞു  വായനശാല മുക്കിലെത്തിയപ്പോൾ  എന്നെ  കാണാത്തത്  കൊണ്ട്  പപ്പാ അന്വേഷിച്ചു  വരുന്നു. അപ്പോഴും ഒരാൾ  വർത്തമാനം പറയുന്നതും കേട്ട് നില്ക്കുകയാണ്  ഞാൻ.   വല്യ  വല്യ സംഭവങ്ങൾ  അറിഞ്ഞിട്ടു വരുന്ന  എൻറെയടുക്കൽ പപ്പയുടെ  വിരട്ടൊന്നും  ഫലിച്ചില്ല . വീട്ടിൽ ചെന്ന് വാതോരാതെ  കഥ കെട്ടുകൾ അഴിച്ചിട്ടു.  ചേച്ചി പിന്നെയും പിന്നെയും സംശയങ്ങൾ  ചോദിച്ചു . അപ്പൂപ്പനെ ചത്ത്‌  കൊണ്ട്  പോകുന്നത്  ഭാവന  സമ്പന്നമായി  അവതരിപ്പിച്ചു.
     
രാത്രി  ഭക്ഷണത്തിന്  ഇരുന്നിട്ടും  എൻറെ സംസാരം  ഇത് തന്നെ.ആരൊക്കെ  ഇടപെട്ടിട്ടും  വിഷയം  മാറ്റാൻ  ഞാൻ തയാറായില്ല .രാത്രിയായി  എല്ലാവരും ഉറങ്ങി. പാവം  എൻറെ ചേച്ചിയ്ക്ക് മാത്രം  ഉറങ്ങാൻ  പറ്റുന്നില്ല .. പനി  പിടിച്ചത്രേ. രാത്രിയെ  തള്ളി നീക്കി  പിറ്റെന്നു  അവളെ  ആശുപത്രിയിലേയ്ക്ക്  കൊണ്ട് പോയി. ഞാൻ സുഖമയിട്ടുറങ്ങി  രാവിലെ  പള്ളിക്കൂടത്തിലും പോയി.
.
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------